സഞ്ജു സാംസൺ പരിശീലനത്തിനിടെ
അഹ്മദാബാദ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം വെള്ളിയാഴ്ച നടക്കും. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പ്രോട്ടീസിനെതിരെ ഇറങ്ങുന്ന ഇന്ത്യക്ക് ജയം തുടരാനായാൽ പരമ്പര 3-1ന് സ്വന്തമാക്കാം. ലഖ്നോയിലെ അടൽ ബിഹാരി വാജ്പേയി സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന നാലാം മത്സരം മഞ്ഞുവീഴ്ചയെത്തുടർന്ന് ഉപേക്ഷിച്ചതിനാൽ ദക്ഷിണാഫ്രിക്കക്ക് പരമ്പര സമനിലയിൽ പിടിക്കാനേ അവസരമുള്ളൂ. രണ്ട് ടെസ്റ്റും ഏകപക്ഷീയമായി സന്ദർശകർ നേടിയപ്പോൾ ഏകദിനത്തിൽ 2-1നായിരുന്നു ആതിഥേയ വിജയം.
ഉപനായകനും ഓപണറുമായ ശുഭ്മൻ ഗില്ലിന്റെ പരിക്കാണ് ഇന്ത്യൻ ക്യാമ്പിലെ പ്രധാന വാർത്ത. നാലാം മത്സരത്തിൽ താരം ഇറങ്ങില്ലെന്ന് അറിയിപ്പ് വന്നിരുന്നു. എന്നാൽ ടീമിനൊപ്പം ഗിൽ അഹ്മദാബാദിലെത്തിയിട്ടുണ്ട്. ഗിൽ വിശ്രമിക്കുന്ന പക്ഷം മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന് അവസരമൊരുങ്ങും. ലഖ്നോയിൽ സഞ്ജു ഇറങ്ങേണ്ടതായിരുന്നു. കളി ഉപേക്ഷിച്ചതോടെ സാധിക്കാതെ പോയി. ഇന്ന് മികവ് തെളിയിക്കുകയെന്ന വെല്ലുവിളി സഞ്ജുവിന് മുന്നിലുണ്ട്.
ഫെബ്രുവരിയിൽ തുടങ്ങുന്ന ട്വന്റി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യക്ക് ന്യൂസിലൻഡിനെതിരായ പരമ്പര മാത്രമാണ് ബാക്കിയുള്ളത്. കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തിയില്ലെങ്കിൽ സഞ്ജുവിന്റെ കാര്യം പരുങ്ങലിലാവും. പരിക്കേറ്റ ഓൾ റൗണ്ടർ അക്ഷർ പട്ടേലിന് പകരം ഷഹ്ബാസ് അഹ്മദിനെ ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്നാം മത്സരത്തിൽ കളിക്കാതിരുന്ന പേസർ ജസ്പ്രീത് ബുംറ ഇന്നിറങ്ങിയേക്കും. ട്വന്റി20 പരമ്പര സമനിലയിൽപ്പിടിച്ച് തലയുയർത്തി മടങ്ങാനാണ് എയ്ഡൻ മാർക്രം നയിക്കുന്ന ദക്ഷിണാഫ്രിക്കൻ സംഘത്തിന്റെ നീക്കം.
ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശർമ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഷഹ്ബാസ് അഹ്മദ്, ഹർഷിത് റാണ, ശുഭ്മൻ ഗിൽ.
ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക്, ഡോണോവൻ ഫെരേരിയ, റീസ ഹെൻഡ്രിക്സ്, മാർകോ യാൻസൻ, ജോർജ് ലിൻഡെ, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, ആൻറിച് നോർയെ, ട്രിസ്റ്റൻ സ്റ്റബ്സ്, ഒട്ടിനിൽ ബാർട്ട്മാൻ, കോർബിൻ ബോഷ്, ഡെവാൾഡ് ബ്രെവിസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.