ദക്ഷിണാഫ്രിക്കയോട് കീഴടങ്ങി ഇന്ത്യ; തോൽവി അഞ്ച് വിക്കറ്റിന്

പെർത്ത്: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് അഞ്ച് വിക്കറ്റ് ജയം. അർധ സെഞ്ച്വറികളുമായി കളം നിറഞ്ഞ എയ്ഡൻ മർക്രാമും ഡേവിഡ് മില്ലറുമാണ് പ്രോട്ടീസിന് ജയം സമ്മാനിച്ചത്. 134 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടു പന്ത് ബാക്കിനിൽക്കെയാണ് വിജയം പിടിച്ചെടുത്തത്. ഇന്ത്യക്കായി അർഷ്ദീപ് സിങ് രണ്ടും മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ, രവിചന്ദ്രൻ അശ്വിൻ എന്നിവർ ഓരോ വിക്കറ്റുമെടുത്തു.

ഉജ്വല ഫോമിലുള്ള ഓപണർ ക്വിന്റൺ ഡി​ കോക്കിനെയാണ് ദക്ഷിണാഫ്രിക്കക്ക് ആദ്യം നഷ്ടമായത്. മൂന്ന് പന്തിൽ ഒരു റൺസെടുത്ത് നിൽക്കെ അർഷ്ദീപ് സിങ് രാഹുലി​ന്റെ കൈകളിലെത്തിക്കുകയായിരുന്നു. രണ്ട് പന്ത് നേരിട്ട റിലി റോസുവിനെ റൺസെടുക്കുന്നതിന് മുമ്പെ അർഷ്ദീപ് എൽ.ബി.ഡബ്ലുവിൽ കുടുക്കി. 10 റൺസെടുത്ത ബാവുമയെ ഷമി വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിന്റെ കൈകളിലെത്തിച്ചു. ഇതിന് ശേഷം ഒത്തുചേർന്ന മർക്രാമും മില്ലറും ചേർന്ന് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മർക്രാം 41 പന്തിൽ 52 റൺസെടുത്ത് പാണ്ഡ്യക്ക് വിക്കറ്റ് സമ്മാനിച്ചപ്പോൾ മില്ലർ 46 പന്തിൽ 56 റൺസെടുത്ത് പുറത്താകാതെ നിന്നു.

നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 133 റൺസെടുത്തത്. തുടക്കത്തിൽ തന്നെ വൻ തകർച്ച നേരിട്ട ഇന്ത്യയെ കരകയറ്റിയത് സൂര്യകുമാർ യാദവിന്റെ അർധ സെഞ്ച്വറിയാണ്. 40 പന്തിൽ 68 റൺസെടുത്ത സൂര്യയെ പാർനലിന്റെ പന്തിൽ കേശവ് മഹാരാജ് പിടിച്ച് പുറത്താക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ അതിവേഗ ബൗളർ ലുംഗി എൻഗിഡിയാണ് ഇന്ത്യക്ക് കനത്ത തിരിച്ചടി നൽകിയത്. വെയ്ൻ പാർനൽ മൂന്നും നോർജെ ഒന്നും വിക്കറ്റ് വീഴ്ത്തി.

ഒരിക്കൽ കൂടി നിരാശപ്പെടുത്തിയ രാഹുൽ 14 പന്തിൽ ഒമ്പത് റൺസ് മാത്രമെടുത്ത് എൻഗിഡിയുടെ പന്തിൽ മർക്രാമിന് പിടികൊടുത്ത് മടങ്ങിയപ്പോൾ, രോഹിത് 14 പന്തിൽ 15 റൺസെടുത്ത് എൻഗിഡിക്ക് റിട്ടേൺ ക്യാച്ച് നൽകി മടങ്ങി. 11 പന്തിൽ 12 റൺസെടുത്ത വിരാട് കോഹ്‍ലിയെ എൻഗിഡിയുടെ തന്നെ പന്തിൽ റബാദ പിടികൂടുകയായിരുന്നു. ദീപക് ഹൂഡ മൂന്ന് പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതെ നോർജെയുടെ പന്തിൽ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്കിന് പിടികൊടുത്ത് മടങ്ങി. ആൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ മൂന്ന് പന്ത് നേരിട്ട് രണ്ട് റൺസ് മാത്രം നേടി എൻഗിഡിയുടെ പന്തിൽ റബാദക്ക് പിടികൊടുത്തു. 15 പന്തിൽ ആറ് റൺസ് മാത്രമെടുത്ത ദിനേശ് കാർത്തിക് വീണ്ടും പരാജയമായി. പാർനലിന്റെ പന്തിൽ റോസുവിന് പിടികൊടുത്തായിരുന്നു മടക്കം. ആർ. അശ്വിൻ 11 പന്തിൽ ഏഴ് റൺസെടുത്ത് പാർനലിന് വിക്കറ്റ് സമ്മാനിച്ചു. മുഹമ്മദ് ഷമി റണ്ണൊന്നുമെടുക്കാതെ റണ്ണൗട്ടായി മടങ്ങിയപ്പോർ ഭുവനേശ്വർ കുമാർ ആറ് പന്തിൽ നാലും അർഷ്ദീപ് സിങ് ഒരു പന്തിൽ രണ്ടും റൺസെടുത്ത് പുറത്താകാതെ നിന്നു.

ടോസ് നേടിയ ക്യാപ്റ്റൻ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആൾറൗണ്ടർ അക്സര്‍ പട്ടേലിനു പകരം ദീപക് ഹൂഡ ടീമിൽ ഇടം നേടി. ഹൂഡയുടെ ആദ്യ ലോകകപ്പ് മത്സരമാണിത്. കെ.എൽ. രാഹുലിന് പകരം ഋഷഭ് പന്തിന് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ദക്ഷിണാഫ്രിക്കൻ ടീമിൽ തബ്രിസ് ഷംസിക്കു പകരം ലുംഗി എന്‍ഗിഡി ടീമിലെത്തി.

Tags:    
News Summary - India surrendered to South Africa; Defeated by five wickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.