ഫ്രണ്ട്ഷിപ് ട്രോഫിക്കരികെ ഇന്ത്യൻ നായകൻ ശ്രേയസ് അയ്യരെ ആലിംഗനം ചെയ്യുന്ന അഫ്ഗാനിസ്താൻ ക്യാപ്റ്റൻ ഇബ്രാഹിം സദ്രാൻ
ഹായ് ഫ്രണ്ട്സ്; ഫ്രണ്ട്ഷിപ് കപ്പ്: ഇന്ത്യ-അഫ്ഗാൻ ഒന്നാം ട്വന്റി20 ഇന്ന്
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് സ്വർണം നിലനിർത്താനുള്ള മുന്നൊരുക്കമെന്നോണം ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര. മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും. ഗെയിംസിനായി ജപ്പാനിലേക്ക് പറക്കുന്നതിന് മുമ്പ് പരമ്പര തൂത്തുവാരുകയാണ് ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും ലക്ഷ്യം.
ഔദ്യോഗിക ആതിഥേയർ അഫ്ഗാൻ
സ്വന്തം മണ്ണിൽ കളിക്കാനിറങ്ങുമ്പോൾ ഇന്ത്യൻ ടീം ‘അതിഥികൾ’ ആകുന്ന അപൂർവ നിമിഷങ്ങൾക്കും ഡൽഹി വേദിയാവും. പരമ്പരയുടെ ഔദ്യോഗിക ആതിഥേയർ അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡാണ്. ഐ.സി.സി പ്രോട്ടോകോൾ അനുസരിച്ച് ഹോസ്റ്റ് ടീമിനാണ് സ്റ്റേഡിയത്തിലെ പ്രധാന (ഹോം) ഡ്രസിങ് റൂം അനുവദിക്കുക. ഇതനുസരിച്ച് അഫ്ഗാന് ഹോം ഡ്രസിങ് റൂമും ഇന്ത്യൻ ടീമിന് സന്ദർശകർക്കുള്ള ഡ്രസിങ് റൂമും ലഭിക്കും.
സ്വന്തം രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണമാണ് അഫ്ഗാനിസ്താൻ തങ്ങളുടെ ഹോം മത്സരങ്ങൾ വിദേശരാജ്യങ്ങളിൽ സംഘടിപ്പിക്കുന്നത്. എന്നാൽ, ഇന്ത്യൻ മണ്ണിൽ നടക്കുന്ന ഒരു പരമ്പരയിൽ അഫ്ഗാനിസ്താൻ ആതിഥേയരാകുന്നതും ഇന്ത്യൻ ടീമിന് വിസിറ്റിങ് ഡ്രസിങ് റൂമിലേക്ക് മാറേണ്ടിവരുന്നതും ഇതാദ്യമാണ്. ഈ മാസം 13, 15, 17 തീയതികളിലാണ് പരമ്പരയിലെ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് പോരാട്ടങ്ങൾക്കും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയംതന്നെയാണ് വേദിയാകുന്നത്.
സഞ്ജുവോ വൈഭവോ?
ജൂലൈയിലെ യൂറോപ്യൻ പര്യടനത്തിലെ ദുരന്തം മറന്ന് ഇന്ത്യൻ ടീമിനെ വിജയ വഴിയിലെത്തിക്കുകയാണ് ശ്രേയസ്സിന്റെ ലക്ഷ്യം. സൂര്യകുമാർ യാദവിൽനിന്ന് നായകസ്ഥാനം ഏറ്റെടുത്ത ശേഷം അയർലൻഡിലും ഇംഗ്ലണ്ടിലും ടീം തോറ്റമ്പി. ട്വന്റി20 ലോകകപ്പ് ഹീറോയും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണും യൂറോപ്പിൽ അരങ്ങേറിയ 15കാരൻ വൈഭവ് സൂര്യവംശിയും തമ്മിൽ ഓപണർ സ്ഥാനത്തേക്ക് ‘മത്സരിക്കേണ്ട’ സ്ഥിതി അഫ്ഗാനെതിരായ പരമ്പരയിലുമുണ്ട്.
അയർലൻഡിനെതിരായ രണ്ട് കളികളിലും സഞ്ജു പരാജയമായി. ഇംഗ്ലണ്ടിനെതിരെ ഒന്നാമത്തെയും അഞ്ചാമത്തെയും മത്സരങ്ങളിൽ അവസരം ലഭിച്ചപ്പോഴും ശോഭിക്കാനായില്ല. എങ്കിലും ടീം മാനേജ്മെന്റിന്റെ ആദ്യ ചോയ്സ് സഞ്ജു-അഭിഷേക് ശർമ ജോടിയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ദുലീപ് ട്രോഫിയിൽ ഇരട്ട ശതകവുമായി മിന്നിയ ഇഷാൻ കിഷന് പരിക്കിന്റെ ആശങ്കയുണ്ട്. ഇഷാൻ ഇറങ്ങുന്നില്ലെങ്കിൽ സഞ്ജുവിനെയും വൈഭവിനെയും ഒരുമിച്ച് പരിഗണിച്ചേക്കും. സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ഫിറ്റ്നസ് വീണ്ടെടുത്തത് ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നൽകുന്നു.
ഓപണർ ഇബ്രാഹീം സദ്രാൻ ആണ് അഫ്ഗാൻ ടീമിനെ നയിക്കുന്നത്. ഓൾ റൗണ്ടർമാരായ റാഷിദ് ഖാൻ, മുഹമ്മദ് നബി, അസ്മത്തുല്ല ഉമർസായി തുടങ്ങിയ പ്രമുഖരും അവരുടെ നിരയിലുണ്ട്. സെപ്റ്റംബർ 15, 17 തീയതികളിലാണ് രണ്ടും മൂന്നും മത്സരങ്ങൾ.
ടീം ഇവരിൽനിന്ന്
ഇന്ത്യ: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, യാഷ് താക്കൂർ.
അഫ്ഗാനിസ്താൻ: ഇബ്രാഹീം സദ്രാൻ (ക്യാപ്റ്റൻ), റഹ്മാനുല്ല ഗുർബാസ്, നൂർ റഹ്മാൻ, സദീഖുല്ല അതാൽ, ദർവിഷ് റസൂലി, അസ്മത്തുല്ല ഉമർസായി, ഗുലാബ്ദിൻ നായിബ്, മുഹമ്മദ് നബി, റാഷിദ് ഖാൻ, നങ്ങേലിയ ഖരോട്ടെ, നൂർ അഹ്മദ്, മുജീബുറഹ്മാൻ, ഫസൽഹഖ് ഫാറൂഖി, അബ്ദുല്ല അഹ്മദ്‌സായ്, നവീനുൽ ഹഖ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.