ദുലീപ് ട്രോഫി: പൂർവ മേഖല ജേതാക്കൾ
ചെന്നൈ: അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. പ്രതീക്ഷിച്ച പോലെ ദുലീപ് ട്രോഫി ഫൈനൽ മത്സരം സമനിലയിൽ കലാശിക്കുകയും പൂർവ മേഖല ജേതാക്കളാവുകയും ചെയ്തു. ദക്ഷിണ മേഖലക്കെതിരെ നേടിയ ഒന്നാം ഇന്നിങ്സ് ലീഡാണ് 13 വർഷത്തെ ഇടവേളക്ക് ശേഷം പൂർവ മേഖലയെ കിരീടത്തിലെത്തിച്ചത്. അവസാന ദിനം രണ്ടാം ഇന്നിങ്സിൽ ഏഴ് വിക്കറ്റിന് 388 റൺസിന് ഡിക്ലയർ ചെയ്യുകയായിരുന്നു ഇവർ.
മുഹമ്മദ് കൗനൈൻ ഖുറെയ്ഷിയുടെ (116 നോട്ടൗട്ട്) സെഞ്ച്വറിയാണ് വ്യാഴാഴ്ചത്തെ ഹൈലൈറ്റ്. സ്കോർ: പൂർവ മേഖല 708 & 388/7 ഡിക്ല., ദക്ഷിണ മേഖല 336. ഒന്നാം ഇന്നിങ്സിൽ ഇരട്ട ശതകവും രണ്ടാം ഇന്നിങ്സിൽ അർധ ശതകവും നേടിയ പൂർവ മേഖല നായകൻ ഇഷാൻ കിഷനാണ് കളിയിലെ താരം. ആകെ 266 റൺസ് നേടി ദക്ഷിണ മേഖല ക്യാപ്റ്റൻ തിലക് വർമ ടൂർണമെന്റിന്റെ താരവുമായി. അഞ്ച് വിക്കറ്റിന് 212 റൺസിലാണ് അഞ്ചാം നാൾ പൂർവ മേഖല ബാറ്റിങ് പുനരാരംഭിച്ചത്. തലേന്ന് ക്രീസിലുണ്ടായിരുന്ന കുമാർ കുശാഗ്രയാണ് (46) ആദ്യം പുറത്തായത്.
ചമ മിലിന്ദിന്റെ ഓവറിൽ മലയാളി താരം ദേവ്ദത്ത് പടിക്കലിന് ക്യാച്ച്. അനുകൂൽ റോയിക്കൊപ്പം ഏഴാം വിക്കറ്റിൽ 150 റൺസ് ചേർത്തു ഖുറെയ്ഷി. ഇതിനിടെ ഖുറെയ്ഷി സെഞ്ച്വറി പിന്നിട്ടിരുന്നു. 64 റൺസ് നേടിയ അനുകൂലിനെ മലയാളി താരങ്ങൾ മടക്കി. എം.ഡി. നിധീഷിന്റെ ഓവറിൽ ദേവ്ദത്തിന് ക്യാച്ച്. ഇതോടെ ഇന്നിങ്സ് ഡിക്ലയർ ചെയ്യുന്നതായി പൂർവ മേഖല അറിയിച്ചു. തുടർന്ന്, കളി സമനിലയിലായതായി ഇരു ക്യാപ്റ്റന്മാരുടെയും അനുവാദത്തോടെ അമ്പയർമാർ പ്രഖ്യാപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.