ഇഷാൻ കിഷനും സഞ്ജു സാംസണും
തിരുവനന്തപുരം: സ്വന്തം നാട്ടുകാർക്ക് മുന്നിലും ഫോം കണ്ടെത്താനാവാതെ നിരാശപ്പെടുത്തിയ സഞ്ജു സാംസണിനെ വിക്കറ്റ് കീപ്പിങ്ങിൽ നിന്നും ഒഴിവാക്കി ടീം മാനേജ്മെന്റിന്റെ സർജിക്കൽ സ്ട്രൈക്ക്. ശനിയാഴ്ച രാത്രിയിൽ ന്യൂസിലൻഡിനെതിരെ കാര്യവട്ടത്ത് നടന്ന അഞ്ചാം ട്വന്റി20 മത്സരത്തിൽ സെഞ്ച്വറി ഇന്നിങ്സ് പ്രകടനം കാഴ്ചവെച്ച ഇഷാൻ കിഷനായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ് ചുമതല നൽകിയത്. ബാറ്റിങ്ങിൽ തുടർച്ചയായി അഞ്ചാം മത്സരത്തിലും നിറംമങ്ങിയ സഞ്ജുവിനെ കവറിൽ ഫീൽഡിങ്ങിന് നിർത്താനായിരുന്നു ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ തീരുമാനം.
ശനിയാഴ്ച ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിന് മുമ്പായി ഫോം തെളിയിക്കാനുള്ള അവസാന അവസരമെന്ന നിലയിൽ സഞ്ജുവിന് ഏറെ പ്രധാനമായിരുന്നു കാര്യവട്ടത്തെ മത്സരം. സ്വന്തം നാട്ടിൽ, താരം ഫോമിലേക്കുയരുമെന്ന് ആരാധകരും ടീം മാനേജ്മെന്റും പ്രതീക്ഷിച്ചെങ്കിലും ആറ് പന്ത് മാത്രം നേരിട്ട് ആറ് റൺസുമായീ ഡീപ് തേർഡിൽ പിടികൊടുത്തുള്ള മടക്കം ഏവരെയും നിരാശപ്പെടുത്തി.
മത്സരത്തിൽ അവസരത്തിനൊത്തുയർന്ന ഇഷാൻ കിഷനാവട്ടെ, 43 പന്തിൽ 103 റൺസിന്റെ വെടിക്കെട്ട് ഇന്നിങ്സ് പ്രകടനവുമായി ഇന്ത്യയുടെ നട്ടെല്ലായി മാറി. ബാറ്റിങ്ങിലെ മാസ്മരിക ഇന്നിങ്സുമായി താരം നേരെയെത്തിയത് വിക്കറ്റിനു പിന്നിൽ.
കഴിഞ്ഞ നാലിലും വിക്കറ്റ് കീപ്പറായിരുന്ന സഞ്ജുവിനെ മാറ്റിയത് ലോകകപ്പിലേക്കുമുള്ള മാറ്റമാണോ എന്ന ചോദ്യമുയർത്തുകയാണ് ആരാധകർ.
അതേസമയം, നേരത്തെയുള്ള തീരുമാനപ്രകാരമാണ് ഇഷാൻ കിഷൻ അഞ്ചാം ട്വന്റി20യിൽ വിക്കറ്റ് കീപ്പറായതെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വിശദീകരിച്ചു. സഞ്ജു ആദ്യ മൂന്നിലും, ഇഷാൻ അവസാന രണ്ടിലും വിക്കറ്റ് കീപ്പറാവാനാണ് തീരുമാനിച്ചത്. നാലാം മത്സരം ഇഷാന് നഷ്ടമായതോടെ സഞ്ജു തന്നെ വിക്കറ്റ് കീപ്പറാവുകായിരുന്നു -സൂര്യ പറഞ്ഞു.
സഞ്ജു സാംസണും ഇഷൻ കിഷാനുമാണ് നിലവിൽ ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പർമാർ. സഞ്ജുവാണ് പ്രധാന കീപ്പറെങ്കിലും, ബാറ്റിലും തകർപ്പൻ ഫോമിലേക്കുയർന്ന ഇഷന് ഇനി മുൻനിരയിലേക്ക് പരിഗണ നൽകാതിരിക്കാൻ ആവില്ല. തിലക് വർമ പരിക്ക്മാറി തിരിച്ചെത്തുന്നതോടെ, സഞ്ജുവിനെയും ഇഷനെയും ഒരുമിച്ച് െപ്ലയിങ് ഇലവനിലും ഉൾപ്പെടുത്താനാവില്ല. ഇതോടെ, സഞ്ജുവിന്റെ ലോകകപ്പ് െപ്ലയിങ് ഇലവനിലെ ഉറച്ച സീറ്റാണ് ന്യൂസിലൻഡിനെതിരായ പരമ്പരയിലെ പ്രകടനത്തിലൂടെ വലിച്ചെറിയപ്പെടുന്നത്.
പരമ്പരയിലെ അഞ്ച് കളിയിലും ഓപണറായിറങ്ങാൻ അവസരം ലഭിച്ച താരം ആത്‍മവിശ്വാസമില്ലാത്ത ശരീര ഭാഷയുമായാണ് ക്രീസിലെത്തിയത്. ഫലമോ, അഞ്ച് കളിയിലെ ആകെ സംഭാവന 46 റൺസ് മാത്രം. ആദ്യ മത്സരത്തിൽ 10ഉം, പിന്നാലെ, 6, 0, 24, 6 റൺസുകളായിരുന്നു നേടിയത്. ബാക് ഫൂട്ടിലേക്കിറങ്ങി, ചുവടുപിഴച്ച ഷോട്ടുകളുമായി വിക്കറ്റുകൾ വലിച്ചെറിയുന്നത് ആവർത്തിച്ചതോടെ ലോകകപ്പിൽ ഇനിയൊരു പരീക്ഷണം വലിയ ചോദ്യമായി മാറുകയാണ്. സഞ്ജുവിന് ഏറെ അവസരം നൽകിയെന്ന ന്യായവുമായി ബി.സി.സി.ഐക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.