അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് രണ്ടു വിക്കറ്റ് തോൽവി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഓസീസ് 46.2 ഓവറിൽ 265 റൺസെടുത്തു.
മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഓസീസ് ഏഴു വിക്കറ്റിന് ജയിച്ചിരുന്നു. മൂന്നാം ഏകദിനം 25ന് സിഡ്നിയിൽ നടക്കും. ഏകദിന ടീമിന്‍റെയും നായക പദവി ഏറ്റെടുത്തശേഷമുള്ള ശുഭ്മൻ ഗില്ലിന്‍റെ ആദ്യ പരമ്പരയാണിത്. മാത്യു ഷോർട്ടിന്‍റെയും കൂപ്പർ കോനോലിയുടെയും അർധ സെഞ്ച്വറികളാണ് ഓസീസിന്‍റെ വിജയം എളുപ്പമാക്കിയത്. മാത്യു ഷോർട്ട് 78 പന്തിൽ രണ്ടു സിക്സും നാലു ഫോറുമടക്കം 74 റൺസെടുത്ത് ടോപ് സ്കോററായി. കൊനോലി 53 പന്തിൽ 61 റൺസുമായി പുറത്താകാതെ നിന്നു. ഒരു സിക്സും അഞ്ചു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. മിച്ചൽ മാർഷ് (24 പന്തിൽ 11), ട്രാവിസ് ഹെഡ് (40 പന്തിൽ 28), മാറ്റ് റെൻഷ്വോ (30 പന്തിൽ 30), അലക്സ് കാരി (17 പന്തിൽ ഒമ്പത്), മിച്ചൽ ഓവൻ (23 പന്തിൽ 36), മിച്ചൽ സ്റ്റാർക് (ഏഴു പന്തിൽ നാല്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
ആഡം സാമ്പ റണ്ണൊന്നും എടുക്കാതെ പുറത്താകാതെ നിന്നു. ഇന്ത്യക്കായി ഹർഷിത് റാണ, വാഷിങ്ടൺ സുന്ദർ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി. മുഹമ്മദ് സിറാജ്, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. നേരത്തെ, രോഹിത് ശർമയുടെയും (73) ശ്രേയസ് അയ്യരുടെയും (61) ബാറ്റിങ്ങാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഒരുഘട്ടത്തിൽ രണ്ടു വിക്കറ്റിന് 17 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. സെഞ്ച്വറി കൂട്ടുകെട്ടുമായി രോഹിത്-ശ്രേയസ് ജോടി സന്ദർശകരുടെ രക്ഷക്കെത്തുകയായിരുന്നു. 41 പന്തിൽ 44 റൺസെടുത്ത അക്സർ പട്ടേലും തിളങ്ങി. അവസാന ഘട്ടത്തിൽ ആഞ്ഞടിച്ച ഹർഷിത് റാണയുടെ മിടുക്കാണ് സ്കോർ 250 കടത്തിയത്. റാണ 18 പന്ത് നേരിട്ട് മൂന്നു ഫോറടക്കം പുറത്താകാതെ 24 റൺസെടുത്തു. 10 ഓവറിൽ 60 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ ആഡം സാംപയാണ് ഓസീസ് ബൗളിങ്ങിൽ തിളങ്ങിയത്. സേവ്യർ ബാർട്ലെറ്റ് 10 ഓവറിൽ 35 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. സ്റ്റാർക്ക് 62 റൺസ് വഴങ്ങിയാണ് രണ്ടു വിക്കറ്റ് വീഴ്ത്തിയത്.
തുടർച്ചയായ രണ്ടാം മത്സരത്തിലും പൂജ്യത്തിന് വിരാട് കോഹ്‍ലി കളംവിട്ടത് മത്സരത്തിൽ ശ്രദ്ധേയമായി. രോഹിത്തിൽനിന്ന് എടുത്തുമാറ്റിയ നായകവേഷം സെലക്ടർമാർ പതിച്ചുനൽകിയ പരമ്പരയിലെ രണ്ടാം മത്സരത്തിലും ക്യാപ്റ്റൻ ശുഭ്മൻ ഗിൽ സമ്പൂർണ പരാജയമായി. ടോസ് നേടിയ ആസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.