തിരുവനന്തപുരം: ബാറ്റിങ് പറുദീസയാകുമെന്ന് കരുതിയ കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ ഇന്ത്യൻ ബൗളർമാർ നിറഞ്ഞാടിയപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മൽസരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ട്വന്റി 20 മൽസരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം. മൂന്ന് വർഷങ്ങൾക്ക് മുമ്പ് വെസ്റ്റിൻഡീസിനോടേറ്റ ദയനീയ പരാജയത്തിന് തിളക്കമാർന്ന ഈ വിജയത്തിലൂടെ തിരുവനന്തപുരത്തെ ക്രിക്കറ്റ് പ്രേമികൾക്ക് ഇന്ത്യ നൽകിയത് മധുര പ്രായശ്ചിത്തം. സൂര്യകുമാർ യാസ്വും കെ.എൽ. രാഹുലും ഒന്നിച്ച മൂന്നാം വിക്കറ്റിൽ നേടിയ 93 റൺസ് കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്ക ഉയർത്തിയ 107 റൺസെന്ന ചെറിയ ടോട്ടൽ ഇന്ത്യ മറികടന്നത്.
ഇന്ത്യക്ക് വേണ്ടി സൂര്യകുമാർ യാദവ് 33 പന്തുകളിൽ 50 ഉം കെ.എൽ. രാഹുൽ 56 പന്ത് നേരിട്ട് രണ്ട് ഫോറും നാല് സിക്സുമുൾപ്പെടെ 51 റൺസും നേടി.
ബൗളർമാരുടെ തിരിച്ചുവരവ്
ഏഷ്യാക്കപ്പിലും ആസ്ട്രേലിയക്കെതിരായ പരമ്പരയിലും ഏറെ പഴികേൾക്കേണ്ടിവന്ന ഇന്ത്യൻ ബൗളർമാരുടെ തിരിച്ചുവരവാണ് കാര്യവട്ടത്ത് കണ്ടത്. പ്രധാന ബൗളർ ജസ്പ്രീത് ബുംറയുടെ അഭാവത്തിലും ഇന്ത്യൻ ബൗളർമാർ കരുത്തുറ്റ പ്രകടനമാണ് കാഴ്ചവച്ചത്. ഇന്ത്യൻ ബൗളർമാർ നിറഞ്ഞാടിയപ്പോൾ ദക്ഷിണാഫ്രിക്കൻ ബാറ്റിങ് 20 ഓവറിൽ എട്ട് വിക്കറ്റിന് 106 റൺസിലൊതുങ്ങി.
റണ്ണൊഴുകുന്ന പിച്ചാകുമെന്ന അധികൃതരുടെ വിലയിരുത്തലെല്ലാം അസ്ഥാനമാക്കി ഇന്ത്യൻ ബൗളർമാരുടെ ഏകാധിപത്യമായിരുന്നു ആദ്യ ഇന്നിങ്സിൽ. ദക്ഷിണാഫ്രിക്കയുടെ നാല് മുൻ നിര ബാറ്റർമാരാണ് സ്കോറൊന്നും നേടും മുമ്പ് മടങ്ങിയത്. ഇന്ത്യക്കെതിരായി ഏറ്റവും കുറഞ്ഞ സ്കോറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുന്ന ടീമായും ദക്ഷിണാഫ്രിക്ക മാറി.
ഇന്ത്യയുടെ അഞ്ച് ബൗളർമാരും ഒരുപോലെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആസ്ട്രേലിയൻ പരമ്പരയിൽ ഇടം കിട്ടാതിരുന്ന ആർ. അശ്വിന്റെ പ്രകടനമായിരുന്നു എടുത്ത് പറയേണ്ടത്. നാല് ഓവറിൽ ഒരു മെയ്ഡനുൾപ്പെടെ എട്ട് റൺസ് മാത്രമാണ് അശ്വിൻ വഴങ്ങിയത്. അർഷ്ദീപ് സിങ് 32 റൺസിന് മൂന്നും ദീപക് ചാഹർ 24 റൺസിന് രണ്ടും ഹർഷൽ പട്ടേൽ 26 റൺസിന് രണ്ടും അക്സർപട്ടേൽ 15 റൺസ് വഴങ്ങി ഒരു വിക്കറ്റും നേടി. ബാറ്റിങ്ങിൽ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ല.
നിർണായകമായത് അർഷ്ദീപിന്റെ ഓവർ
ആദ്യ ഓവറിറിൽ തന്നെ ദീപക് ചാഹർ ദക്ഷിണാഫ്രിക്കക്ക് പ്രഹരമേൽപ്പിച്ചു. ഓവറിലെ അവസാന പന്തിൽ സകോർ ഒന്നിൽ നിൽക്കുമ്പോൾ ക്യാപ്ടൻ തെമ്പ ബവുമയെ റൺസൊന്നും നേടും മുമ്പ് ക്ലീൻ ബൗൾഡാക്കി ചാഹർ ടീമിലേക്കുള്ള മടങ്ങി വരവ് ഗംഭീരമാക്കി.
രണ്ടാമത്തെ ഓവറിലെ രണ്ടാം പന്തിൽ ഒരു റണ്ണെടുത്ത ക്വിന്റൻ ഡിക്കോക്കിനെ ക്ലീൻ ബൗൾഡാക്കി അർഷ്ദീപ് സിങ് ഇന്ത്യക്ക് മേൽക്കൈ നൽകി. അതേ ഓവറിൽ റിലീ റോസൗയെ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കൈയിൽ എത്തിച്ചു.
ഇന്ത്യയുടെ തുടക്കവും തകർച്ചയോടെ
താരതമ്യേന ചെറിയ സ്കോർ പിന്തുടർന്ന ഇന്ത്യക്കും ആദ്യം ബാറ്റിങ് തകർച്ചയായിരുന്നു. ഒാപണർമാരായ കെ.എൽ. രാഹുലും ക്യാപ്ടൻ രോഹിത് ശർമ്മയും പതുക്കെ റൺസ് ഉയർത്താനുള്ള നീക്കത്തിലായിരുന്നു. എന്നാൽ മൂന്നാമത്തെ ഓവറിലെ രണ്ടാമത്തെ പന്തിൽ റൺസൊന്നും എടുക്കും മുമ്പെ രോഹിത് ശർമ്മ പവലിയനിലേക്ക് മടങ്ങി.
റബാഡയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഡീകോക്ക് പിടികൂടിയായിരുന്നു രോഹിത്തിന്റെ ഔട്ട്. ഏഴാമത്തെ ഓവറിലെ രണാം പന്തിൽ ഒമ്പത് പന്തിൽ മൂന്ന് റൺസ് നേടിയ വിരാട് കോഹ്ലിയെ വിക്കറ്റ് കീപ്പറിന്റെ കൈയ്യിലെത്തിച്ച് നോക്കിയ ഇന്ത്യക്ക് രണ്ടാം പ്രഹരമേൽപ്പിച്ചു.
അപ്പോൾ ഇന്ത്യയുടെ സ്കോർ 17 ന് രണ്ട് എന്ന നിലയിലായിരുന്നു. പിന്നീട് ക്രീസിലെത്തിയ സൂര്യകുമാർ യാദവ് ഹൈദരാബാദിലെ തന്റെ പതിവ് ശൈലി ആവർത്തിച്ചു. നോക്കിയയെ രണ്ട് കൂറ്റൻ സിക്സറുകൾ പറത്തി ഇന്ത്യൻ സ്കോറിന് ജീവൻ വയ്പ്പിച്ചു. പത്ത് ഓവറുകൾ പൂർത്തിയായപ്പോൾ ഇന്ത്യൻ സ്കോർ 47 ലെത്തി.
ശേഷിച്ച 6.4 ഓവറുകളിൽ സൂര്യകുമാർ യാദവും രാഹുലും ചേർന്ന് 63 റൺസ് നേടിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.