വിശാഖപട്ടണം: ഇന്ത്യക്കെതിരായ ആദ്യ ട്വന്‍റി20യിൽ ആസ്ട്രേലിയക്ക് കൂറ്റൻ സ്കോർ. സെഞ്ചുറി നേടിയ ജോഷ് ഇൻഗ്ലിസിന്‍റെയും (110), അർധസെഞ്ചുറി നേടിയ സ്റ്റിവ് സ്മിത്തിന്‍റെയും (52) മികച്ച പ്രകടനത്തിന്‍റെ കരുത്തിൽ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് ആസ്ട്രേലിയ അടിച്ചുകൂട്ടിയത്.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ആസ്ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണർ മാറ്റ് ഷോട്ട് 13 റൺസെടുത്ത് പുറത്തായെങ്കിലും സ്റ്റീവ് സ്മിത്തും ഇൻഗ്ലിസും ചേർന്നുള്ള കൂട്ടുകെട്ട് ആസ്ട്രേലിയക്ക് മികച്ച അടിത്തറ നൽകി. 50 പന്തിൽ എട്ട് സിക്സും 11 ഫോറും പറത്തിയാണ് ഇൻഗ്ലിസ് 110 റൺസെടുത്തത്. എട്ട് ഫോറടങ്ങിയതാണ് സ്മിത്തിന്‍റെ 52 റൺസ്. ഇരുവരും ചേർന്ന് രണ്ടാംവിക്കറ്റിൽ 130 റൺസിന്‍റെ കൂട്ടുകെട്ട് തീർത്തു.
ഇരുവരും പുറത്തായ ശേഷമെത്തിയ മാർകസ് സ്റ്റോയിനിസും (ഏഴ്) ടിം ഡേവിഡും (19) ചേർന്നാണ് അവസാന ഓവറുകളിൽ റൺനിരക്ക് ഉയർത്തിയത്.
പ്രസിദ്ധ് കൃഷ്ണയും രവി ബിഷ്ണോയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സ്മിത്തിനെ പ്രസിദ്ധ് കൃഷ്ണ റണ്ണൗട്ടാക്കി. നാലോവറിൽ 50 റൺസാണ് പ്രസിദ്ധ് വഴങ്ങിയത്. രവി ബിഷ്ണോയി 54ഉം വഴങ്ങി. അർഷ്ദീപ് സിങ് നാലോവറിൽ 41 റൺസ് വഴങ്ങിയപ്പോൾ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച മുകേഷ് കുമാർ നാലോവറിൽ 29 റൺസ് മാത്രമാണ് വിട്ടുനൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.