ട്വന്റി20 ലോകകപ്പില്‍ ഈ മാസം 23ന് മെല്‍ബണില്‍ നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തില്‍ പാക് ടീമിന്‍റെ ബൗളിങ് നിരയെ നയിക്കാന്‍ ഇടംകൈയ്യൻ പേസര്‍ ഷഹീന്‍ അഫ്രീദി എത്തിയേക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. പരിക്കില്‍ നിന്ന് മോചിതനായ അഫ്രീദി 90 ശതമാനം ശാരീരികക്ഷമത കൈവരിച്ചു കഴിഞ്ഞതായി പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ റമീസ് രാജ പറഞ്ഞിരുന്നു.
കഴിഞ്ഞ ടി20 ലോകകപ്പില്‍ നേര്‍ക്കുനേര്‍ പോരാടിയപ്പോൾ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി പാകിസ്താൻ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. ഷഹീന്‍അഫ്രീദിയായിരുന്നു അന്ന് ഇന്ത്യയെ തകര്‍ത്തത്. രോഹിത് ശര്‍മ, വിരാട് കോഹ്ലി, കെ.എല്‍ രാഹുല്‍ എന്നീ താരങ്ങളെ കൂടാരം കയറ്റിയ ഷഹീൻ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുകയായിരുന്നു.
ഈ ലോകകപ്പിലും താരം പന്തെടുത്താൽ ഇന്ത്യ വിയർക്കുമെന്ന തരത്തിൽ ചർച്ചകൾ ഉയരുന്നുണ്ട്. അതിനിടെ ഇന്ത്യൻ ടീമിന് ഉപദേശവുമായി എത്തിയിരിക്കുകയാണ് മുൻ ബാറ്ററായ ഗൗതം ഗംഭീർ. ഷഹീനെതിരെ ഇന്ത്യ ആക്രമിച്ച് കളിക്കണമെന്നാണ് ഗൗതം ഗംഭീർ പറയുന്നത്. ഷഹീന്റെ ഓവർ അതിജീവിക്കുകയെന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകാൻ പാടില്ലെന്നും പകരം സ്കോർ നേടാൻ ശ്രമിക്കണമെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ അദ്ദേഹം ഉപദേശിച്ചു.
ട്വന്റി20 ക്രിക്കറ്റിൽ ഏതെങ്കിലും ബൗളറുടെ ഓവർ അതിജീവിക്കുക എന്ന ലക്ഷ്യത്തോടെ കളിക്കാനാവില്ല. രക്ഷപ്പെടാൻ ശ്രമിച്ചാൽ, എല്ലാ നിങ്ങൾക്ക് എതിരായിത്തീരും. ഫുട് വര്‍ക്കടക്കം പിഴക്കും. ന്യൂബോളില്‍ ഷഹീന്‍ അഫ്രീദി ഒരു അപകടകാരിയായ ബൗളറാണെന്ന് എനിക്കറിയാം. എന്നാല്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ അവനെതിരെ കൂടുതൽ സ്‌കോര്‍ നേടാൻ ശ്രമിക്കണം. വലിയ ഷോട്ടുകളിലേക്ക് പോകാതെ ടൈമിങ് നോക്കി കളിക്കണം. ഇന്ത്യന്‍ നിരക്ക് അതിന് സാധിക്കും. കാരണം മികച്ച ടോപ് ഫോര്‍ ബാറ്റിങ് നിരയാണ് ഇന്ത്യക്കുള്ളത്. അതിലൂടെ ഷഹീന്‍ എന്ന വെല്ലുവിളിയെ അവർക്ക് മറികടക്കാനാവും- ഗംഭീര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.