‘നിങ്ങളെ കാണുന്നത് വലിയ ഭാഗ്യമാണ്, ദയവായി എല്ലാ കളിക്കും വരണം...’; മുൻ പരിശീലകനെ കുറിച്ച് സഞ്ജു സാംസൺ

ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിൽ ഒരു വലിയ ഇന്നിങ്സിനായുള്ള മലയാളി താരം സഞ്ജു സാംസണിന്‍റെ കാത്തിരിപ്പ് തകർപ്പൻ സെഞ്ച്വറിയോടെയാണ് താരം അവസാനിപ്പിച്ചത്. ട്വന്‍റി20 ലോകകപ്പിന്‍റെ താരമെന്ന പകിട്ടിൽ പുതിയ ടീമിനൊപ്പം ഐ.പി.എൽ കളിക്കാനിറങ്ങിയ സഞ്ജു മൂന്നു മത്സരങ്ങളിലും നിറംമങ്ങിയിരുന്നു, വെടിക്കെട്ട് ഇന്നിങ്സ് പ്രതീക്ഷിച്ചെത്തിയ ആരാധകരെയും നിരാശപ്പെടുത്തി.

ഇതെല്ലാം മറികടക്കുന്ന പ്രകടനമാണ് സ്വന്തം തട്ടകത്തിൽ ഡൽഹി കാപിറ്റൽസിനെതിരെ പുറത്തെടുത്തത്. ചെന്നൈ ജഴ്സിയിൽ സഞ്ജുവിന് ആദ്യ സെഞ്ച്വറി. 56 പന്തിൽ 115 റൺസെടുത്ത് താരം പുറത്താകാതെ നിന്നു. 15 ഫോറും നാലു സിക്സും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. ആയുഷ് മാത്രെ അർധ സെഞ്ച്വറിയുമായി തിളങ്ങി. 36 പന്തിൽ 59 റൺസ്. ഇരുവരുടെയും ബാറ്റിങ് മികവിൽ സീസണിലെ ആദ്യ ജയവും ചെന്നൈ സ്വന്തമാക്കി. ഡൽഹിയെ 23 റൺസിനാണ് ചെന്നൈ തോൽപിച്ചത്. രണ്ടാം വിക്കറ്റിൽ സഞ്ജുവും മാത്രെയും നേടിയ 113 റൺസ് കൂട്ടുകെട്ടാണ് ചെന്നൈ വിജയത്തിൽ നിർണായകമായത്.

മത്സരശേഷം മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയോട് സഞ്ജു നന്ദി പറയുന്നുണ്ട്. ‘താങ്കൾക്ക് നന്ദി. ഓരോ കളിക്ക് മുമ്പും നിങ്ങളെ കാണുന്നത് എനിക്ക് ഭാഗ്യമാണെന്ന് തോന്നുന്നു, അതുകൊണ്ട് ദയവായി എല്ലാ കളിയിലും വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’ -സഞ്ജു പറഞ്ഞു. ഇത്രക്ക് വിയനം വേണ്ടെന്നാണ് രവി ശാസ്ത്രി മറുപടി നൽകിയത്. മത്സരത്തിനായി പിച്ചൊരുക്കിയ ക്യുറേറ്റർക്കും സഞ്ജു നന്ദി പറയുന്നുണ്ട്. ഇതൊരു മികച്ച വിക്കറ്റാണെന്നും ഇത്രയും നല്ല വിക്കറ്റ് ഒരുക്കിയതിന് ക്യുറേറ്ററോട് നന്ദി പറയുന്നതായും സഞ്ജു വ്യക്തമാക്കി.

‘സത്യസന്ധമായി പറഞ്ഞാൽ, നിങ്ങൾ മികച്ച ഫോമിലാണെങ്കിലും രാജ്യത്തിനായി നിരവധി മത്സരങ്ങൾ ജയിച്ചാലും, ഒന്നോ രണ്ടോ പരാജയങ്ങൾ മതി മനസ്സിനെ കടുത്ത സമ്മർദത്തിലേക്ക് തള്ളിവിടാൻ. തന്‍റെ ബാറ്റിങ്ങിലും സ്കോറിങ് രീതികളിലും ഉറച്ചുനിൽക്കണമെന്ന് തന്നെ ഉറപ്പിച്ചു. തുടക്കത്തിൽ കൂടുതൽ ആക്രമണോത്സുകമായി കളിക്കണോ അതോ ഗെയിം പ്ലാൻ മാറ്റണോ എന്ന ചിന്ത ഒരുപാട് അലട്ടിയിരുന്നു. പക്ഷേ, എനിക്ക് കൂടുതൽ റിസൽറ്റ് ലഭിച്ചതിൽതന്നെ ഉറച്ചു നിൽക്കാൻ തീരുമാനിച്ചു, ഭാഗ്യവശാൽ, അതിന് ഇന്ന് ഫലമുണ്ടായി’ -സഞ്ജു പറഞ്ഞു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഡൽഹി 20 ഓവറിൽ 189ന് ഓൾ ഔട്ടായി.

തകർത്തടിച്ച ട്രിസ്റ്റൺ സ്റ്റബ്സ് (38 പന്തിൽ 60) വിജയം റാഞ്ചിയെടുക്കുമോ എന്ന് തോന്നിയെങ്കിലും 19ാം ഓവറിൽ ജാമി ഓവർട്ടന്റെ പന്തിൽ നൂർ അഹ്മദ് പിടിച്ച് പുറത്തായതോടെ ഡൽഹിയുടെ പ്രതീക്ഷ മങ്ങി. പിന്നീട് വാലറ്റത്തിന് കാര്യമായൊന്നും ചെയ്യാനായില്ല. അവസാന പന്തിൽ അവസാന വിക്കറ്റും വീണു. പതും നിസങ്ക 24 പന്തിൽ 41റൺസെടുത്തു. കെ.എൽ. രാഹുൽ 18 (10), ഡേവിഡ് മില്ലർ 17 (14), അശുതോഷ് ശർമ 19 (10) എന്നിവർക്ക് കൂടി മാത്രമാണ് ഡൽഹി നിരയിൽ രണ്ടക്കം തികക്കാനായത്. ചെന്നൈക്കായി ജാമി ഓവർട്ടൺ നാലോവറിൽ 18 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്തു. അൻഷുൽ കംബോജ് രണ്ട് വിക്കറ്റെടുത്തപ്പോൾ ഖലീൽ അഹ്മദ്, ഗുർജപ്നീത് സിങ് എന്നിവർ ഓരോ വിക്കറ്റ് നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിങ്ങിയ ചെന്നൈക്ക് വേണ്ടി ഓപ്പണർ സഞ്ജു തുടക്കം മുതൽ തകർത്തടിച്ചു. ഒന്നാം വിക്കറ്റിൽ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദുമായി (15) ചേർന്ന് 62 റൺസ് കൂട്ടിച്ചേർത്തു. ഗെയ്‌ക്‌വാദ് മടങ്ങിയ ശേഷം വന്ന ആയുഷ് മഹാത്രെയെ കൂട്ടുപിടിച്ച് സഞ്ജു ചെന്നൈ സ്കോർ മുന്നോട്ട് നീക്കി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 113 റൺസിന്റെ വമ്പൻ കൂട്ടുകെട്ടുണ്ടാക്കി. 36 പന്തിൽ 56 റൺസെടുത്ത മഹാത്രെ റിട്ടയേർഡ് ഔട്ടായി. പിന്നീടെത്തിയ ശിവം ദുബെയും പത്ത് പന്തിൽ 20 റൺസെടുത്തതോടെ ചെന്നൈയുടെ സ്കോർ 200 കടന്നു.

Tags:    
News Summary - "Don't Be Modest": Sanju Samson Told By Ex-India Coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.