സിഡ്നി: തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യൻ ബൗളർമാർ പരാജയമായപ്പോൾ, സ്കോർബോർഡിൽ മൂന്നൂറ് കടത്തി കങ്കാരുപ്പട. സിഡ്നി രണ്ടാം ഏകദിനത്തിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറിയുമായി സ്റ്റീവ് സ്മിത്തും അർധ സെഞ്ച്വറിയുമായി ഓപണർമാരായ വാർണറും ഫിഞ്ചും പിന്നാലെ മാര്‍നസ് ലബ്യുഷെയ്നും കരുത്തറിയിച്ചപ്പോഴാണ് ആസ്ട്രേലിയ മുന്നൂറ് കടന്നത്. അവസാനത്തിൽ മാക്സ്വെല്ലിൻെറ വെടിക്കെട്ടും ചേർന്നപ്പോൾ ആസ്ട്രേലിയ നാലു വിക്കറ്റ് നഷ്ടത്തിൽ 389 റൺസെടുത്തു. സ്കോർ: ആസ്ട്രേലിയ: 389/4 (50 ഓവർ).
രണ്ടാം മത്സരത്തിലും ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ആസ്ട്രേലിയ മികച്ച തുടക്കമാണ് കണ്ടെത്തിയത്. ആദ്യ വിക്കറ്റിൽ തന്നെ ഫിഞ്ചും വാർണറും 142 റൺസിൻെറ കൂട്ടുകെട്ടുയർത്തി. ഈ പാട്ണർഷിപ്പ് പൊളിക്കുന്നത് മുഹമ്മദ് ഷമിയാണ്. 60 റൺസുമായി നിന്ന ഫിഞ്ചിനെ ഷമി കോഹ്ലിയുടെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെ 83 റൺസുമായി സെഞ്ച്വറിയിലേക്ക് കണ്ണുനട്ടിരുന്ന വാർണറെ അയ്യർ റണ്ണിങ്ങിനിടെ എറിഞ്ഞു വീഴ്ത്തി.
എങ്കിലും മത്സരത്തിലേക്ക് തിരിച്ചുവരാൻ ഇന്ത്യക്കായില്ല. മുൻ ക്യാപ്റ്റൻ സ്മിത്ത് മനോഹരമായി ടീമിനെ നയിച്ചു. മാർനസ് ലബ്യൂഷെയ്നിനെ കൂട്ടുപിടിച്ചാണ് സ്മിത്ത് കളിപിടിച്ചത്. 14 ഫോറും രണ്ടു സിക്സും പറത്തിയ സ്മിത്ത് 104 റൺസെടുത്താണ് പുറത്താവുന്നത്. അപ്പോഴേക്കും സ്കോർബോർഡിൽ 192 റൺസ് എത്തിയിരുന്നു. ഹാർദിക് പാണ്ഡ്യയാണ് സ്മിത്തിനെ പുറത്താക്കിയത്. ലബ്യൂഷെയ്നും (70) മാക്സ്വെല്ലുമാണ് അവസാനത്തിൽ അടിച്ചത്. ലബ്യൂഷെയ്ൻ ബുംറയുടെ പന്തിൽ പുറത്തായെങ്കിലും മാക്സ്വെൽ അടി നിർത്തിയില്ല. ട്വൻറി20 മാതൃകയിൽ അടിച്ച മാക്സ്വെൽ വെറും 29 പന്തിൽ 63 റൺസെടുത്തു.
രണ്ടാം ഏകദിനവും ഓസ്‌ട്രേലിയ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാവും. കഴിഞ്ഞതവണ ബാറ്റിങ്ങിലും ബൗളിങ്ങിലും സമഗ്രാധിപത്യം ഓസ്‌ട്രേലിയ കാഴ്ച്ചവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.