ആസ്ട്രേലിയക്കെതിരായ മത്സരത്തിൽ റിങ്കു സിങ്ങിന്റെ ബാറ്റിങ്

ഇന്ത്യക്കെതിരെ ആസ്ട്രേലിയക്ക് 175 റൺസ് വിജയലക്ഷ്യം

റാ​യ്പു​ർ: ആസ്ട്രേലിയക്കെതിരായ നാലാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 174 റൺസാണെടുത്തത്. 29 പന്തിൽ നിന്ന് 46 റൺസെടുത്ത റിങ്കുസിങ് ആണ് ടോപ് സ്കോറർ. ഒസീസിന് വേണ്ടി ബെൻ ഡ്വാര്‍ഷിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

ടോസ് നിർണായകമായ മത്സരത്തിൽ ടോസ് നേടിയ ആസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപണർമാരായ യശസ്വി ജയ്‌സ്വാളും റുതുരാജ് ഗെയ്കവാദും മികച്ച തുടക്കമാണ് നൽകിയത്. ആക്രമണ മൂഡിലായിരുന്ന ജയസ്വാൾ (37) ആരോൺ ഹാർഡിയെ ഉയർത്തിയടിക്കാനുള്ള ശ്രമം മക്‌ഡെര്‍മോട്ടിന്റെ കൈകളിലെത്തുകയായിരുന്നു. ലോകകപ്പിന് ശേഷം വിശ്രമം കഴിഞ്ഞ് ടീമിൽ തിരിച്ചെത്തിയ ശ്രേയസ് അയ്യർ (8) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി.

തുടർന്നെത്തിയ നായകൻ സൂര്യകുമാർ യാദവും (1) നിലയുറപ്പിക്കും മുൻപെ മടങ്ങി. വിക്കറ്റ് കൊഴിയുമ്പോഴും ഒരറ്റത് പിടിച്ച് നിന്ന ഗെയ്കവാദാണ് റിങ്കു സിങ്ങിനെ കൂട്ടുനിർത്തി സ്കോർ 100 കടത്തിയത്. സ്കോർ 111 ൽ നിൽക്കെ 32 റൺസെടുത്ത ഗെയ്കവാദും മടങ്ങിയതോടെ ടീം പ്രതിരോധത്തിലായി.

തുടർന്ന് ക്രീസിലെത്തിയ ജിതേഷ് ശർമ (35) റിങ്കു സിങ്ങിന് മികച്ച പിന്തുണ നൽകിയതോടെയാണ് സ്കോർ പൊരുതാവുന്ന നിലയിലേക്ക് എത്തിയത്. ജിതേഷ് ശർമക്ക് പിന്നാലെ അക്സർ പട്ടേൽ (0) റൺസൊന്നും എടുക്കാതെ മടങ്ങി. അവസാന ഓവറിൽ അർധ സെഞ്ച്വറിക്ക് നാല് റൺസ് അകലെ റിങ്കുസിങ്ങും (46) വീണു. അകൗണ്ട് തുറക്കും മുൻപെ ദീപക് ചഹാറും മടങ്ങി. രവി ബിഷ്‌ണോയ് (4) ഇന്നിങ്സിലെ അവസാന പന്തിൽ റണ്ണൗട്ടായി. അവേഷ് ഖാൻ ഒരു റൺസെടുത്ത് പുറത്താകാതെ നിന്നു.

ആസ്ട്രേലിയക്ക് വേണ്ടി ബെന്‍ ഡ്വാര്‍ഷിസ് മൂന്നും തൻവീൻ സാങ്ക, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-1 ന് മുൻപിലുള്ള ഇന്ത്യക്ക് ഇന്ന് ജയിക്കാനായാൽ പരമ്പര സ്വന്തമാക്കാം.

ഇന്ത്യൻ ടീമിൽ നാല് മാറ്റങ്ങളാണുള്ളത്. ശ്രേയസ് അയ്യർ, മുകേഷ് കുമാർ, ദീപക് ചഹാർ, ജിതേഷ് ശർമ എന്നിവരാണ് ടീമിൽ തിരിച്ചെത്തിയത്. ഇഷാൻ കിഷൻ, പ്രസിദ്ധ് കൃഷ്ണ, അർഷദീപ് സിങ്, തിലക് വർമ എന്നിവരാണ് പുറത്തായത്.

ആസ്ട്രേലിയൻ ടീമിൽ അഞ്ചു മാറ്റങ്ങളാണുള്ളത്. മാര്‍കസ് സ്‌റ്റോയിനിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോഷ് ഇന്‍ഗ്ലിസ്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, നതാന്‍ എല്ലിസ് എന്നിവര്‍ കളിക്കുന്നില്ല. ജോഷ് ഫിലിപ്പ്, തന്‍വീര്‍ സംഗ, ക്രിസ് ഗ്രീൻ, ബെന്‍ മക്‌ഡെര്‍മോട്ട്, ബെൻ ഡ്വാര്‍ഷിസ് എന്നിവർ ടീമിലെത്തി. 

Tags:    
News Summary - 175 runs for India against Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.