ശിപാര്‍ശയും പ്രത്യാഘാതങ്ങളും

1. 70 കടന്നവര്‍ക്ക് ബി.സി.സി.ഐ, സംസ്ഥാന അസോസിയേഷനുകളില്‍ ഇടമില്ല
പ്രത്യാഘാതം: മുംബൈ ക്രിക്കറ്റ് തലവന്‍ ശരദ് പവാര്‍ (75 വയസ്സ്), തമിഴ്നാട് ക്രിക്കറ്റ് തലവന്‍ എന്‍. ശ്രീനിവാസ് (71), സൗരാഷ്ട്ര തലവന്‍ നിരഞ്ജന്‍ ഷാ (71), പഞ്ചാബിലെ എം.പി. പാണ്ഡെ, ഐ.എസ്. ബിന്ദ്ര എന്നിവര്‍ക്ക് തിരിച്ചടി. 

 2. ഒരു സംസ്ഥാനം ഒരു വോട്ട് 
-വിദര്‍ഭ, മുംബൈ, സൗരാഷ്ട്ര പോലുള്ള പ്രാദേശിക അസോസിയേഷനുകള്‍ക്ക് വോട്ടിങ് അവകാശം നഷ്ടമാവും. ഒരു സംസ്ഥാനത്തുനിന്ന് ഒരു അസോസിയേഷന്‍ മാത്രം. മറ്റുള്ളവ സംസ്ഥാന അസോസിയേഷന്‍ അംഗങ്ങളാവും. വിദര്‍ഭ പ്രസിഡന്‍റ് കൂടിയായ ബി.സി.സി.ഐ പ്രസിഡന്‍റ് ശശാങ്ക് മനോഹറിന് വോട്ടിങ് അവകാശം നഷ്ടമാവും. 

 3. ഭാരവാഹിത്വം മൂന്നുവര്‍ഷ കാലാവധിയില്‍ മൂന്നുതവണ. ഇതിനിടയില്‍ ഓരോ കാലാവധി കഴിയുമ്പോഴും ഇടവേള
-നിലവിലെ സെക്രട്ടറി അനുരാഗ് താക്കൂറിന് ഈ കാലാവധി കഴിഞ്ഞാല്‍ ഉടന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ കഴിയില്ല.

 4. രണ്ടുതവണ പ്രസിഡന്‍റായാല്‍ പിന്നീട് ബോര്‍ഡില്‍ ഒരു ഭാരവാഹിത്വവും പാടില്ല
-പ്രസിഡന്‍റ് ശശാങ്ക് മനോഹറിന്‍െറ നിലവിലെ കാലാവധികഴിയുന്നതോടെ ആറുവര്‍ഷം പൂര്‍ത്തിയാവും. അതോടെ അദ്ദേഹത്തിന്‍െറ ബി.സി.സി.ഐ ഇന്നിങ്സും കഴിയും. 

5. ബി.സി.സി.ഐയിലും സംസ്ഥാന അസോസിയേഷനിലും ഒരേസമയം പദവി വഹിക്കനാവില്ല.
-ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ (ഹിമാചല്‍ ക്രിക്കറ്റ് പ്രസിഡന്‍റ്), ജോ. സെക്രട്ടറി അമിതബ് ചൗധരി (ജാര്‍ഖണ്ഡ് ക്രിക്കറ്റ് പ്രസിഡന്‍റ്), ട്രഷറര്‍ അനിരുദ്ധ് ചൗധരി (ഹരിയാന ക്രിക്കറ്റ് സെക്രട്ടറി) എന്നിവര്‍ ഒരേസമയം ഒന്നിലേറെ പദവി വഹിക്കുന്നവര്‍.

6. ടെസ്റ്റ് കളിക്കാരായ മൂന്നുപേരടങ്ങിയ സെലക്ഷന്‍ കമ്മിറ്റി
-നിലവിലെ അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയില്‍ സെന്‍ട്രല്‍ സോണിനെ പ്രതിനിധാനംചെയ്യുന്ന ഗഗന്‍ ഖോ ഒരു ടെസ്റ്റ് പോലും കളിച്ചിട്ടില്ല. ചെയര്‍മാന്‍ സന്ദീപ് പാട്ടീല്‍ 25 ടെസ്റ്റ് കളിച്ച റെക്കോഡുമായി ഇരിപ്പുറപ്പിക്കും. വിക്രം രാത്തോഡ്, സാബാ കരീം, എം.എസ്.കെ. പ്രസാദ് എന്നിവരിലൊരാള്‍ പടിയിറങ്ങണം. 

7. ബെറ്റിങ്ങിന് നിയമസാധുത നല്‍കുക
- ബ്രിട്ടീഷ് ബെറ്റിങ് കമ്പനികള്‍ക്ക് ഇന്ത്യയിലേക്കുള്ള വഴി തുറക്കും. പ്രീമിയര്‍ ലീഗ് ഫുട്ബാള്‍, ആഷസ്, ഫിഫ ലോകകപ്പ് പോലെ ഇന്ത്യയിലും ബെറ്റിങ് നിയമസാധുതയിലേക്ക്. 


പ്ളെയേഴ്സ് അസോസിയേഷന് ശിപാര്‍ശ
ന്യൂഡല്‍ഹി: ക്രിക്കറ്റ് ഭരണ തലപ്പത്ത് നിര്‍ണായക ഇടപെടലായി കളിക്കാരുടെ സംഘടന രൂപീകരിക്കാന്‍ ജസ്റ്റിസ് ലോധ കമ്മിറ്റി ശിപാര്‍ശ. കളിക്കാരുടെ അവകാശ സംരക്ഷണത്തിന് അവരുടെ അസോസിയേഷന്‍ ഉണ്ടാക്കണം. അതിനായി  മൊഹീന്ദര്‍ അമര്‍നാഥ്, അനില്‍ കുംബ്ളെ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സ്റ്റിയറിങ് കമ്മിറ്റിയെ നിയമിക്കണം എന്നാണ് ശിപാര്‍ശ. 
മറ്റു ശിപാര്‍ശകള്‍: ആരോപണ വിധേയരായവര്‍ ബി.സി.സി.ഐയിലേക്ക് മത്സരിക്കുന്നത് തടയണം. അസോസിയേഷനുമായി ബന്ധപ്പെട്ട എല്ലാ നിയമനങ്ങളും നിരീക്ഷിക്കാന്‍ പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തണം. 14 അംഗങ്ങളടങ്ങിയ വര്‍ക്കിങ് കമ്മിറ്റി ഒമ്പത് അംഗങ്ങളായി ചുരുക്കണം.സി.ഇ.ഒ, ആറ് മാനേജര്‍മാര്‍ എന്നിവരെ നിയമിച്ച് ദൈനംദിന പ്രവര്‍ത്തന ചുമതല അവര്‍ക്ക് കൈമാറുക. ബി.സി.സി.ഐക്കും ഐ.പി.എല്ലിനും പ്രത്യേകം ഭരണസമിതികള്‍ വേണം. ഐ.പി.എല്‍ ഭരണസമിതിക്ക് നിയന്ത്രിത സ്വയം ഭരണാധികാരം മതി. 

ബി.സി.സി.ഐ ചര്‍ച്ചചെയ്യും
ന്യൂഡല്‍ഹി: ജസ്റ്റിസ് ലോധ കമ്മിറ്റി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ശിപാര്‍ശകള്‍ സംബന്ധിച്ച് ബി.സി.സി.ഐ ചര്‍ച്ച ചെയ്യും. അടുത്ത രണ്ടാഴ്ചക്കുള്ളില്‍ പ്രത്യേക ജനറല്‍ ബോഡി യോഗംവിളിച്ച് നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യാനാണ് തീരുമാനം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.