വൃദ്ധി വിശാൽ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ബാലതാരമാണ് വൃദ്ധി വിശാൽ. മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകരുള്ള വൃദ്ധി സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. ചുരുങ്ങിയ കാലം കൊണ്ട് നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ ഈ കൊച്ചു മിടുക്കിക്ക് സാധിച്ചിട്ടുണ്ട്. സിനിമകളിലെ പ്രകടനത്തിനൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ താരം പങ്കുവെക്കുന്ന റീലുകൾക്കും വലിയ ആരാധകവൃന്ദമുണ്ട്. എന്നാൽ, ഇത്തവണ താരം പങ്കുവെച്ച ഒരു പൊളിറ്റിക്കൽ സറ്റയർ റീൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുന്നത്.
ട്വന്റി ട്വന്റി–എൻ.ഡി.എ സ്ഥാനാർഥികളായ അഖിൽ മാരാർ, റോബിൻ രാധാകൃഷ്ണൻ, അഞ്ജലി നായർ എന്നിവരെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു വൃദ്ധിയുടെ ഈ വിഡിയോ. ‘മൂക്കില്ലാ രാജ്യത്ത്’ എന്ന ക്ലാസിക് സിനിമയിലെ ഫിലോമിനയുടെ വിഖ്യാതമായ കഥാപാത്രമായാണ് വൃദ്ധി വിഡിയോയിൽ എത്തുന്നത്. സിനിമയിൽ മാനസികരോഗാശുപത്രിയിൽ നിന്ന് പുറത്തുവരുന്ന രോഗികളെ നോക്കി ഫിലോമിന ചോദിക്കുന്ന ‘നിങ്ങളുടെ ഭ്രാന്തൊക്കെ മാറിയോടാ ചെക്കന്മാരേ’ എന്ന ഡയലോഗാണ് വൃദ്ധി ഇതിനായി ഉപയോഗിച്ചത്.
ഈ ഡയലോഗിന് തൊട്ടുപിന്നാലെ, തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടുമായി ബന്ധപ്പെട്ട് അഖിൽ മാരാർ ചെണ്ടകൊട്ടുന്നതും നൃത്തം ചെയ്യുന്നതുമായ ദൃശ്യങ്ങൾ വൃദ്ധി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ റോബിൻ രാധാകൃഷ്ണൻ, അഞ്ജലി നായർ എന്നിവരുടെ പ്രചാരണ രംഗങ്ങളും റീലിൽ ട്രോളായി കടന്നുവരുന്നു. റീൽ വൈറലായതോടെ വലിയ രീതിയിലുള്ള സൈബർ ആക്രമണവും വിമർശനവുമാണ് വൃദ്ധിക്ക് നേരെ ഉയരുന്നത്. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെയും അവരുടെ സ്ഥാനാർഥികളെയും മാത്രം ലക്ഷ്യം വെച്ച് പരിഹസിച്ചത് ശരിയായില്ല എന്നാണ് ഒരു വിഭാഗം ആളുകളുടെ വാദം.
കുട്ടികളെക്കൊണ്ട് ഇത്തരം രാഷ്ട്രീയ പരിഹാസങ്ങൾ ചെയ്യിക്കുന്നത് ഉചിതമല്ല എന്ന തരത്തിലുള്ള കമന്റുകൾ വിഡിയോക്ക് താഴെ വരുന്നുണ്ട്. എങ്കിലും, വൃദ്ധിക്ക് പിന്തുണയുമായി സിനിമ രംഗത്തെ പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. നടിമാരായ ഡയാന ഹമീദ്, ജുവൽ മേരി തുടങ്ങിയവർ താരത്തിന്റെ അഭിനയത്തെയും ആവിഷ്കാര സ്വാതന്ത്ര്യത്തെയും പിന്തുണച്ച് കമന്റുകൾ രേഖപ്പെടുത്തി.
പൃഥ്വിരാജിന്റെ കടുവ, ബോക്സ് ഓഫീസ് ഹിറ്റായ 2018, സണ്ണി വെയ്ൻ-അന്ന ബെൻ ചിത്രം സാറാസ് എന്നിവയാണ് വൃദ്ധിയുടെ ശ്രദ്ധേയമായ സിനിമകൾ. ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള വൃദ്ധിയുടെ ഈ പുതിയ വിഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ദശലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. തമാശയായും വിമർശനമായും ഈ വിഡിയോ ഇപ്പോഴും സൈബർ ഇടങ്ങളിൽ ചർച്ചയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.