കനത്ത മഴയിൽ വലയുകയാണ് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ. വ്യാപകമായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടമാണ് ത്രിപുര, മിസോറാം, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ ഉണ്ടായത്. ദുരന്തബാധിത പ്രദേശങ്ങളിൽനിന്നുള്ള ഭീതിയുളവാക്കുന്നതും വേദനാജനകവുമായ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. എന്നാൽ മണിപ്പൂരിൽ നിന്നുള്ള ഒരു രക്ഷാപ്രവർത്തനത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
വനംവകുപ്പ് മന്ത്രി തോങ്കം ബിശ്വജിത്ത് സിങ്ങാണ് ഹൃദയസ്പർശിയായ രക്ഷാപ്രവർത്തനത്തിന്‍റെ വിഡിയോ തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. വനത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷപ്പെട്ട് ഗ്രാമത്തിലെത്തിയ സാംഗായ് മാനിനെ ഗ്രാമവാസികൾ രക്ഷിക്കുന്നതാണ് വിഡിയോ. മണിപ്പൂരിൽ മാത്രം കാണപ്പെടുന്ന മാൻ വർഗമായ സാംഗായ് സംസ്ഥാനമൃഗം കൂടിയാണ്.
അവശനിലയിലുള്ള മാനിനെ നാട്ടുകാർ രക്ഷിക്കുന്നതും ശുശ്രൂഷിക്കുന്നതും വിഡിയോയിൽ കാണാം. നാട്ടുകാർ വിവരമറിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തുകയും മാനിനെ കാട്ടിലേക്ക് വിടുകയുമായിരുന്നെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും സഹജീവിയുടെ ജീവൻ രക്ഷിച്ച നാട്ടുകാരുടെ പ്രവൃത്തി നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
മണിപ്പൂരിൽ ശക്തമായ മഴ തുടരുകയാണ്. മേയ് 15 മുതൽ നിർത്താതെ പെയ്യുന്ന മഴ കാരണം സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളിലും റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.