‘നന്ദി, ദീദി...ഇത് രാഷ്ട്രീയ വാചാടോപമല്ല, നടപടിയും നിലപാടുമാണ്’; മമതയെ പുകഴ്ത്തി മുനവ്വറലി തങ്ങൾ

കോഴിക്കോട്: തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) നടപടികൾക്കെതിരായ ഹരജികളിൽ സുപ്രീംകോടതിയിൽ നേരിട്ട് വാദിക്കാനെത്തിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ പ്രശംസിച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. ജനാധിപത്യത്തിന്റെ ജീവനായ വോട്ടവകാശം വെല്ലുവിളിക്കപ്പെടുമ്പോൾ, മമത മൗനത്തിനു പകരം ഭരണഘടന തെരഞ്ഞെടുത്തെന്ന് മുനവ്വറലി കുറിച്ചു.

ഇത് നമുക്ക് ചുറ്റും കാണുന്ന രാഷ്ട്രീയ വാചാടോപമല്ല, നടപടിയും നിലപാടുമാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. എസ്‌.ഐ.ആർ ചോദ്യം ചെയ്ത് നൽകിയ ഹരജിയിലാണ് മമത സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായി വാദിച്ചത്. വെറും വാട്‌സ് ആപ്പ് കമീഷൻ മാത്രമാണ് തെരഞ്ഞെടുപ്പ് കമീഷനെന്നും ബംഗാൾ ജനതയെ തകർക്കാൻ കമീഷൻ ശ്രമിക്കുകയാണെന്നും കോടതിയിൽ മമത വാദിച്ചു. മുഖ്യമന്ത്രി പദവിയിൽ ഇരിക്കെ സുപ്രീംകോടതിയിൽ വാദം ഉന്നയിക്കുന്ന ആദ്യ മുഖ്യമന്ത്രിയെന്ന ചരിത്ര നേട്ടവും മമത സ്വന്തമാക്കി.

പാർട്ടിക്ക് വേണ്ടിയല്ല, മറിച്ച് പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് വേണ്ടിയാണ് താൻ ഹാജരാകുന്നത് എന്ന ആമുഖത്തോടെയാണ് മമത കോടതിയിൽ വാദം ആരംഭിച്ചത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എസ്‌.ഐ.ആറിന്റെ പേരിൽ ബംഗാളിനെ ലക്ഷ്യമിടുകയാണ്. എസ്‌.ഐ.ആറിൽ ആധാർ കാർഡ് രേഖയായി പരിഗണിക്കുന്നില്ലെന്ന് പറഞ്ഞ മമത, എന്തുകൊണ്ടാണ് അസ്സമിൽ എസ്‌.ഐ.ആർ നടപ്പാക്കാത്തതെന്നും ചോദിച്ചു.

ജനുവരി 28നാണ് മമത എസ്.ഐ.ആർ ക്രമക്കേടുകൾ ചൂണ്ടികാട്ടി സുപ്രീംകോടതിയിൽ ഹരജി നൽകിയത്. തെരഞ്ഞെടുപ്പ് കമീഷൻ രാഷ്ട്രീയ പക്ഷപാതിത്വം പ്രകടിപ്പിക്കുകയും സ്വേഛാധിപത്യ രീതിയിൽ പെരുമാറുകയും ചെയ്യുന്നതായി ഹരജിയിൽ ആരോപിക്കുന്നു.

നിയമങ്ങൾ ലംഘിച്ചും, മാനുഷിക പരിഗണനകളും മനുഷ്യാവകാശങ്ങളുമില്ലാതെയാണ് കമീഷൻ എസ്.ഐ.ആർ നടത്തുന്നതെന്നും ആരോപിച്ചു. എസ്.ഐ.ആർ നടപടികൾക്കിടെ 140ഓളം പേർ മരിച്ചതായും മമത ചൂണ്ടികാട്ടി.

എസ്.ഐ.ആറുമായി ബന്ധപ്പെട്ട് 2024 ജൂൺ 24നും ഒക്ടോബർ 27നും തെരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവിച്ച മുഴുവൻ ഉത്തരവുകളും റദ്ദാക്കണം. 2025ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാകണം ഈ വർഷത്തെ പശ്ചിമ ബംഗാൾ നിയമ സഭ തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. നിയമബിരുദം നേടി അഭിഭാഷകയായി പ്രവർത്തിച്ച മമത ബാനർജി 2003ലാണ് അവസാനമായി വക്കീൽ കുപ്പായത്തിൽ കോടതിയിലെത്തിയത്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം;

നന്ദി, ദീദി.

ജനാധിപത്യത്തിന്റെ ജീവനായ -

വോട്ടവകാശം വെല്ലുവിളിക്കപ്പെടുമ്പോൾ,

നിങ്ങൾ മൗനത്തിനു പകരം ഭരണഘടന തിരഞ്ഞെടുത്തു!

ഒരിക്കൽ കൂടെ അഭിഭാഷക വേഷമണിഞ്ഞ് അചഞ്ചലമായ ധീരതയോടെ സുപ്രീം കോടതിയിലേക്ക്..

ഇത് നമുക്ക് ചുറ്റും കാണുന്ന രാഷ്ട്രീയ വാചാടോപമല്ല.

നടപടിയും നിലപാടുമാണ്.

Full View
Tags:    
News Summary - Munavvarali Thangal praises Mamata Banerjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.