ന്യൂഡൽഹി: കേരളത്തിൽ തേങ്ങയിടാനും സാങ്കേതികവിദ്യയുടെ സഹായം തേടുന്നതിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര. പരിശീലനം നേടിയ, യൂണിഫോം ധരിച്ച തൊഴിലാളി തെങ്ങുകയറ്റ യന്ത്രവുമായി ഒരുവീട്ടിൽ എത്തുന്നതും തേങ്ങയിടുന്നതുമായ വിഡിയോയാണ് ആനന്ദ് മഹീന്ദ്ര എക്സിൽ പങ്കുവെച്ചത്. ഐ.ടി മേഖലയിലെ നേട്ടങ്ങൾ മാത്രമാണ് ഡിജിറ്റൽ രംഗത്തെ വളർച്ചയായി പറയാറുള്ളതെന്നും നമ്മുടെ പരമ്പരാഗത ജോലികളും ഡിജിറ്റലായി മാറുകയാണെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു.
ഒരു ടാക്സി ബുക്ക് ചെയ്യുന്നപോലെ, കേരളത്തിൽ ഉയരമുള്ള തെങ്ങിൽനിന്ന് തേങ്ങയിടാൻ ആളെ ബുക്ക് ചെയ്യാൻ കഴിയും. നിശ്ചയിച്ച തീയതിയിൽ, കൃത്യസമയത്ത് തെങ്ങിൽ കയറാനായി യൂണിഫോം ധാരിയായ, പരിശീലനം നേടിയ പ്രഫഷനൽ യന്ത്രവുമായി എത്തും. ഐ.ടി മേഖലയിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ മാത്രമാണ് നമ്മൾ പലപ്പോഴും സംസാരിക്കാറുള്ളത്. എന്നാൽ ഏറ്റവും പരമ്പരാഗതമായ ജോലികൾ പോലും ഡിജിറ്റലായി ചെയ്യുന്നു - ജോലികളുടെ ഡിജിറ്റലൈസേഷനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര കുറിച്ചു.
ഛത്തീസ്ഗഡിൽ നിന്നുള്ള യുവാവാണ് തെങ്ങിൽ കയറുന്നത്. ഞങ്ങളുടെ ഗ്രൂപ്പിന്റെ സ്റ്റീൽ ബിസിനസിൽ ഞാൻ എന്റെ കരിയർ ആരംഭിച്ചപ്പോൾ ഫർണസ്, ഫൗണ്ടറി ഷോപ്പുകളിൽ ജോലി ചെയ്യുന്നവർ അധികവും ബീഹാർ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നിന്ന് അവസരം തേടി എത്തിയാവരായിരുന്നു. ഇന്ന് വ്യവസായത്തിൽ മാത്രമല്ല പുതിയ കാലത്തെ, സാങ്കേതികവിദ്യ സേവനങ്ങളിലും പുതിയ വഴികൾ കണ്ടെത്തുന്നതായി തോന്നുന്നു. ആളുകൾ ജോലികൾക്കായി സംസ്ഥാനം വിടുന്നതും മറ്റൊരിടത്ത് എത്തുന്നതും അവിടെ പൊരുത്തപ്പെടുന്നതും ഒരു സാമ്പത്തിക ശക്തിയെ കാണിക്കുന്നു. ആതിഥേയ സംസ്ഥാനങ്ങൾ അവരെ സ്വാഗതം ചെയ്യുന്നിടത്തോളം കാലം... -ആനന്ദ് മഹീന്ദ്ര എക്സിൽ കുറിച്ചു. പ്രാദേശിക ജോലികൾ കണ്ടെത്തുന്നതെങ്ങനെയെന്നും പരമ്പരാഗത ജോലികളിൽ എങ്ങനെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താൻ കഴിയുമെന്നും ഈ വിഡിയോ കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റിന് നിരവധിപേർ പ്രതികരണവുമായി രംഗത്തെത്തി. വളർച്ചയുടെ യഥാർഥ ചിത്രമാണിതെന്നും ഭൂമിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന യഥാർഥ മാറ്റത്തെ ഇത് കാണിക്കുന്നുവെന്നും പലരും കുറിച്ചു. തൊഴിലാളികൾക്ക് കൂടുതൽ സ്ഥിരമായ വരുമാനം എങ്ങനെ നൽകുമെന്ന് ചൂണ്ടിക്കാട്ടുന്നതാണ് വിഡിയോ എന്നായിരുന്നു മറ്റൊരു പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.