കർണാടക: വിശപ്പ് മാറ്റാൻ തെരുവിൽ കൈനീട്ടി ജീവിച്ച ഒരു വൃദ്ധയുടെ മരണം, ഒരു നാടിനെയാകെ അത്ഭുതപ്പെടുത്തുകയാണ് ഇപ്പോൾ. ജീവിതകാലം മുഴുവൻ ഭിക്ഷ യാചിച്ച് കഴിച്ചുകൂട്ടിയ കർണാടക മാണ്ഡ്യ സ്വദേശിയായ 68കാരി ഹൂർ അന്തരിച്ചതിന് പിന്നാലെ, അവരുടെ കൊച്ചു വാടകവീട്ടിൽ നിന്ന് നാട്ടുകാർ കണ്ടെത്തിയത് ചാക്കുകളിൽ സൂക്ഷിച്ച ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകളും നാണയങ്ങളുമാണ്. എന്നാൽ, ഈ പണം കൊണ്ട് സ്വന്തം ജീവിതത്തിൽ ഒരു ചെറിയ സന്തോഷം പോലും അനുഭവിക്കാൻ കഴിയാതെയാണ് അവർ യാത്രയായത്.
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെയാണ് ഹൂർ സ്വന്തം വീട്ടിൽ വെച്ച് അന്തരിച്ചത്. മരണവിവരമറിഞ്ഞ് വീടും പരിസരവും പരിശോധിക്കാനെത്തിയ അയൽവാസികളും നാട്ടുകാരും കണ്ടത് അവിശ്വസനീയമായ കാഴ്ചയായിരുന്നു.
വീടിന്റെ പല മൂലകളിലായി സൂക്ഷിച്ചിരുന്ന മുപ്പതിലധികം ചാക്കുകളിൽ നിറയെ 10, 20, 50 രൂപ നോട്ടുകളും ആയിരക്കണക്കിന് നാണയങ്ങളും തുണിസഞ്ചികളിലും ചാക്കുകളിലുമായി കെട്ടിവെച്ചിരിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഈ പണച്ചാക്കുകൾ പുറത്തെടുത്ത് മണിക്കൂറുകളോളം ഇരുന്ന് പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.
വർഷങ്ങളായി ചെറിയ വാടകവീട്ടിൽ സഹോദരിക്കൊപ്പമാണ് ഹൂർ താമസിച്ചിരുന്നത്. രണ്ടുപേരും വിവാഹം കഴിച്ചിരുന്നില്ല. രണ്ടു വർഷം മുൻപ് സഹോദരി മരണപ്പെട്ടതോടെ ഹൂർ പൂർണ്ണമായും ഒറ്റപ്പെടുകയായിരുന്നു. തെരുവുകളിൽ ഭിക്ഷ യാചിച്ച് കിട്ടുന്ന തുകയിൽ നിന്ന് വയറു നിറക്കാൻ ആവശ്യമായത് മാത്രം ഉപയോഗിച്ച് ബാക്കിയുള്ള തുക ഇത്തരത്തിൽ ചാക്കുകളിൽ സൂക്ഷിക്കുകയായിരുന്നു ഇവർ.
മണിക്കൂറുകൾ നീണ്ട എണ്ണലിനൊടുവിൽ ഹൂറിന്റെ സമ്പാദ്യം ആകെ 8,40,000 രൂപയാണെന്ന് വ്യക്തമായി. തുടർന്ന് പൊലീസിന്റെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ഈ തുക ഹൂറിന്റെ സഹോദരന്മാർക്ക് കൈമാറി. പണത്തിൽ 6 ലക്ഷം രൂപ ഒരു സഹോദരൻ സ്വീകരിച്ചപ്പോൾ, ബാക്കി ലഭിച്ച 2,40,000 രൂപ രണ്ടാമത്തെ സഹോദരൻ പ്രദേശത്തെ മസ്ജിദിലേക്ക് സംഭാവനയായി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.