ബീജിങ്: ഒരുപറ്റം ആനകളുടെ 'വാക്കത്തോൺ' ആണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്. ചൈനയിലെ ആന വളർത്തൽ കേന്ദ്രത്തിൽ നിന്നാണ് 15 ആനകളുടെ കൂട്ടം ഇറങ്ങി നടക്കാൻ തുടങ്ങിയത്. രണ്ട് ആനക്കുട്ടികളും ഈ കൂട്ടത്തിലുണ്ട്. ഇതുവരെ നടന്നത് 500 കിലോമീറ്ററോളമാണ്. നടത്തത്തിന് അങ്ങിനെ റൂട്ടുമാപ്പ് ഒന്നുമില്ല. കാട്ടിലൂടെയും നാട്ടിലൂടെയും തിരക്കുള്ള നഗരത്തിലൂടെയുമൊക്കെ തോന്നുംപോലെയാണ് സഞ്ചാരം.
കൃഷിയിടങ്ങൾ നശിപ്പിച്ചും ജനവാസകേന്ദ്രങ്ങളിലെ വീടുകളിൽ 'അതിക്രമിച്ച് കയറി' കിട്ടുന്നതെല്ലാം എടുത്തു തിന്നും കുടിച്ചും ആണ് ഈ 'ആന നട'. ആനക്കൂട്ടം സഞ്ചരിച്ച വഴികളിൽ ഇതുവരെ പത്ത് ലക്ഷം ഡോളറിന്‍റെ (ഏകദേശം എഴ് കോടി രൂപ) നാശനഷ്ടമാണ് കണക്കാക്കപ്പെടുന്നത്. ശരിക്കും 'ആന കരിമ്പിൻകാട്ടിൽ കയറി' എന്ന് പറയും പോലെ തന്നെ.
ഈ വർഷം മാർച്ച് 15നാണ് യുനാൻ പ്രവിശ്യയിലെ പുയെ നഗരത്തിലെ ജിഷുവാങ്ബെന സംരക്ഷണകേന്ദ്രത്തിൽ നിന്ന് ആനക്കൂട്ടം നടന്നുതുടങ്ങിയത്. 16 ആനകളാണ് വടക്കോട്ട് ലക്ഷ്യമാക്കി നടന്നത്. ഏപ്രിൽ 16ന് യുഷി നഗരത്തിലെത്തിയപ്പോൾ ഒരു ആനയെ കാണാതാകുകയും രണ്ട് കുട്ടികൾ ജനിക്കുകയും ചെയ്തു. അതോടെ എണ്ണം 17 ആയി. ഏപ്രിൽ 24ന് രണ്ട് എണ്ണം മോജിയാങ്കൗണ്ടിയിലേക്ക് തിരികെ പോയതോടെ സംഘത്തിൽ 15 അംഗങ്ങളായി.
ജൂൺ നാലിന് ഇവർ നടത്തം തെക്കുപടിഞ്ഞാറൻ ദിശയിലേക്കായി. അതിനിടെ ആനക്കൂട്ടത്തിന്‍റെ 'ജാഥ'യുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും ശ്രദ്ധപിടിച്ചുപറ്റി. ഇപ്പോൾ ആനക്കൂട്ടം യാത്രാമധ്യേ കിടന്നുറങ്ങുന്നതിന്‍റെ ആകാശദൃശ്യം ലോകമെങ്ങും വൈറലായിരിക്കുകയാണ്. ചൈനയിലെ കുമിങ് കാടിനുള്ളില്‍ നടന്നു തളര്‍ന്ന് ആനക്കൂട്ടം കിടന്നുറങ്ങുന്നതിന്‍റെ ഡ്രോണ്‍ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുട്ടികള്‍ ചാടി പോകാതിരിക്കാനായി അവരെ നടുക്കു കിടത്തി ചുറ്റിനും കിടന്നുറങ്ങുന്ന ആനകളുടെ കരുതലും ലക്ഷക്കണക്കിനാളുകളുടെ ഹൃദയങ്ങൾ കീഴടക്കി.
ആനക്കൂട്ടത്തിന്‍റെ സഞ്ചാരം നിരീക്ഷിക്കാൻ ചൈനീസ് അധികൃതർ 14 ഡ്രോണുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആനകളുടെയും ആളുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് 510 പേരെയും നിയോഗിച്ചിട്ടുണ്ട്. ആനയുടെ സഞ്ചാരദിശ മനസിലാക്കി ആ വഴിയിലുള്ള ജനങ്ങളോട് മുന്‍കരുതലുകളെടുക്കാൻ നിർദേശവും നൽകിയിട്ടുണ്ട് അധികൃതര്‍. ആനകൾക്ക് തിന്നാനും കുടിക്കാനും പാകത്തില്‍ വീട്ടുവളപ്പിൽ ആഹാരപാനീയങ്ങൾ വെക്കരുതെന്നും സർക്കാറിന്‍റെ നിർദേശമുണ്ട്. റോഡിൽ തടസ്സമുണ്ടാക്കി ആനകളെ സുരക്ഷിത പാതയിലേക്ക് തിരിച്ചുവിടാൻ 110 വാഹനങ്ങളാണ് ഉപയോഗിച്ചത്. രണ്ട് ടൺ ഭക്ഷ്യവസ്തുക്കളും ഇവർ പോകുന്ന വഴിയിൽ വെച്ചിട്ടുണ്ട്. ആനക്കൂട്ടത്തിന്‍റെ ഈ സഞ്ചാരം ചൈനയിലെ ടെലിവിഷന്‍ ചാനല്‍ 24 മണിക്കൂറും സംപ്രേക്ഷണം ചെയ്യുന്നുമുണ്ട്. ഇവരുടെ ലക്ഷ്യം ഇതുവരെ പിടികിട്ടിയിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.