പാവം അബ്ദുല്ലക്കുട്ടി, മൂപ്പര് മൈസൂരു ദസറയ്ക്ക് കുടുങ്ങിയ അവസ്ഥയിലാണ് -സന്ദീപ് വാര്യർ

പാലക്കാട്: മുസ്‍ലിംകൾക്കെതിരെ ബി.ജെ.പി നേതാവ് പി.സി. ജോർജ് നടത്തിയ വർഗീയ പ്രസ്താവന കെ. സുരേന്ദ്രനും പിന്തുണച്ച സാഹചര്യത്തിൽ എ.പി അബ്ദുല്ലക്കുട്ടി മൈസൂര് ദസറയ്ക്ക് കുടുങ്ങിയ അവസ്ഥയിലാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ‘ഇന്ത്യയിലെ മുഴുവൻ മുസ്‍ലിംകളും തീവ്രവാദികൾ ആണെന്നാണ് പി.സി. ജോർജ് പറഞ്ഞത്. സുരേന്ദ്രൻ ജോർജിനെ ശക്തമായി പിന്തുണച്ചിട്ടുമുണ്ട്. പാവം അബ്ദുല്ലക്കുട്ടി... മൂപ്പര് മൈസൂര് ദസറയ്ക്ക് കുടുങ്ങിയ അവസ്ഥയിലാണ്’ -എന്നായിരുന്നു സന്ദീപ് വാര്യരുടെ കുറിപ്പ്. ഇതുവരെ കീടനാശിനി ഉൽപാദിപ്പിച്ചിരുന്ന ബി.ജെ.പി, പി.സി ജോർജിന്റെ വരവോടെ സയനൈഡ് ഫാക്ടറിയായെന്ന് കഴിഞ്ഞ ദിവസം സന്ദീപ് വാര്യർ പറഞ്ഞിരുന്നു.

ബി.​ജെ.പിയും സി.പി.എമ്മും​ കേരളത്തിൽ സയാമീസ് ഇരട്ടകളെപോലെ ആയതുകൊണ്ടാണ് വർഗീയ വിഷം ചീറ്റിയ പി.സി. ജോർജിനെതിരെ സർക്കാർ നടപടികൾ വൈകുന്നതെന്നും ഒമാൻ സന്ദർശനത്തിനിടെ സന്ദീപ് പറഞ്ഞിരുന്നു. ‘സ്ത്രീത്വത്തെ അപമാനിച്ച വ്യക്തിക്കെതിരെ എടുത്ത നടപടിയുടെ വേഗത എന്തുകൊണ്ടാണ് പി.സി ജോർജിന്റെ കാര്യത്തിൽ ഉണ്ടാകാത്തത്? തുടർച്ചയായി ഒരേ തെറ്റ് ചെയ്തുകൊണ്ടിരിക്കുന്നയാളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്’ -അദ്ദേഹം പറഞ്ഞു.

‘ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയംതന്നെ സി.പി.എമ്മും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. സി.പി.എമ്മും ബി.ജെ.പിയും രഹസ്യബാന്ധവമല്ല പരസ്യമായ ധാരണയാണുള്ളത്. അതുകൊണ്ടാണ് കേരളത്തിൽ സി.ജെ.പിയാണ് ഭരിക്കുന്നതെന്ന് പാലക്കാട് തെരഞ്ഞെടുപ്പ് സമയത്ത് ഞങ്ങൾ പറഞ്ഞത്. ഞാൻ ഇപ്പോഴും ആർ.എസ്.എസിന്റെ ആശയങ്ങൾ ഒഴിവാക്കിയിട്ടില്ലെന്ന് സി.പി.എമ്മാണ് ആരോപിച്ച് കൊണ്ടിരിക്കുന്നത്. ഭൂതകാലത്തിലെ എല്ലാകാര്യങ്ങളും വി​ട്ടൊഴിവാക്കിയാണ് കോൺഗ്രസിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. വിദ്വേഷ രാഷട്രീയത്തിന് ബദലായി രാഹുൽഗാന്ധി നയിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസിന് കരുത്തുപകരൽ കാലഘട്ടത്തിന്റെ ആവശ്യമാണ്. കോൺ​ഗ്രസിന്റെ കൂടെ പ്രവർത്തിക്കാൻ എടുത്ത തീരുമാനത്തിന് പൊതുസമൂഹത്തിൽനിന്ന് കിട്ടിയ പിന്തുണ പ്രതീക്ഷിക്കാവുന്നതിനും അപ്പുറത്തായിരുന്നു. സി.പി.എം പ്രവർത്തകരിൽനിന്നുപോലും ഇക്കാര്യത്തിൽ ഐക്യദാർഢ്യം കിട്ടിയിട്ടുണ്ട്. വിദ്വേഷ രാഷ്ട്രീയം കൈവെടിഞ്ഞാൽ സ്വീകരിക്കാൻ കേരളീയ സമൂഹത്തിൽ ഒരുപാട് ആളുണ്ടാകും എന്നതിന്റെ തെളിവാണിത്’ -അ​ദ്ദേഹം പറഞ്ഞു. 

Tags:    
News Summary - sandeep varier against pc george and Ap Abdullakutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.