ഹംഗറിയിലെ ജനങ്ങൾ ഏകാധിപത്യത്തിന് ശക്തമായ തിരിച്ചടി നൽകിയിരിക്കുകയാണെന്ന് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ സി.എൻ. ജയരാജൻ. ഡൊണാൾഡ് ട്രംപ്, ബെഞ്ചമിൻ നെതന്യാഹു തുടങ്ങിയ ശക്തരായ സുഹൃത്തുക്കളുടെ പിന്തുണയുണ്ടായിട്ടും, 20 വർഷം അധികാരം കൈയാളിയ വിക്ടർ ഓർബനെ ജനങ്ങൾ പുറത്താക്കി. ഹംഗറിയിലെ ജനങ്ങൾ ഇന്ത്യയിലെ ജനങ്ങൾക്ക് പ്രചോദനമാവട്ടെയെന്നും ഫേസ് ബുക്ക് പേജിലെഴുതിയ കുറിപ്പിൽ ജയരാജൻ വ്യക്തമാക്കി.
കുറിപ്പ് പൂർണരൂപത്തിൽ
ഹംഗറിയിലെ ജനങ്ങൾ ഏകാധിപത്യത്തിന് ശക്തമായ തിരിച്ചടി നൽകിയിരിക്കുകയാണ്. ഡൊണാൾഡ് ട്രംപ്, ബെഞ്ചമിൻ നെതന്യാഹു തുടങ്ങിയ ശക്തരായ സുഹൃത്തുക്കളുടെ പിന്തുണയുണ്ടായിട്ടും, 20 വർഷം അധികാരം കൈയാളിയ വിക്ടർ ഓർബനെ ജനങ്ങൾ പുറത്താക്കി.
ഹംഗേറിയൻ ജനത മാറ്റത്തിനായി വോട്ട് ചെയ്തതോടെ ഓർബന്റെ കടുത്ത വലതുപക്ഷ ഭരണത്തിന് അന്ത്യമായിരിക്കുകയാണ്. പ്രതിപക്ഷ നേതാവായ പീറ്റർ മഗ്യാറും അദ്ദേഹത്തിന്റെ ടിസ്സ പാർട്ടിയും പാർലമെന്റിൽ ചരിത്രപരമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി.
ഓർബന്റെ ഫിഡെസ് പാർട്ടിക്ക് വെറും 55 സീറ്റുകൾ മാത്രം ലഭിച്ചപ്പോൾ മഗ്യാർ 138 സീറ്റുകൾ കരസ്ഥമാക്കി. അഴിമതിക്കും ക്രോണി ക്യാപിറ്റലിസത്തിനും വഴിതെളിച്ച ഓർബൻ കാലഘട്ടത്തിലെ സംവിധാനങ്ങളെ മാറ്റിമറിക്കാൻ ഈ വിജയം പുതിയ സർക്കാരിനെ സഹായിക്കും.
ട്രംപും നെതന്യാഹുവും ഉൾപ്പെടെയുള്ള ലോകനേതാക്കൾ ഓർബനെ പരസ്യമായി പിന്തുണച്ചിരുന്നു. നെതന്യാഹുവിനെതിരെയുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ യുദ്ധക്കുറ്റ വാറന്റിനെത്തുടർന്ന് ഓർബൻ ഹംഗറിയെ ആ കോടതിയിൽ നിന്ന് പോലും പിൻവലിച്ചിരുന്നു. എന്നാൽ ഈ സഖ്യങ്ങളൊന്നും ജനവിധിയെ സ്വാധീനിച്ചില്ല.
ലോകമെമ്പാടുമുള്ള വോട്ടർമാർ കടുത്ത വലതുപക്ഷ, വിദ്വേഷ രാഷ്ട്രീയത്തിൽ മടുത്തിരിക്കുന്നു എന്നതിന്റെ സൂചനയാണിത്. യുകെ, പോളണ്ട്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ കണ്ടതിന് സമാനമായ മാറ്റമാണ് ഹംഗറിയിലും സംഭവിച്ചിരിക്കുന്നത്. ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാനും സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളെ അടിച്ചമർത്താനും ശ്രമിക്കുന്ന ഭരണാധികാരികൾക്കുള്ള ഒരു താക്കീതാണിത്. ഹംഗറിയിലെ ജനങ്ങൾ ഇന്ത്യയിലെ ജനങ്ങൾക്ക് പ്രചോദനമാവട്ടെ…
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.