കുശിനഗർ: മദ്റസയിലെ ഫാനിൽ പാകിസ്താൻ നിർമിത ലേബൽ കണ്ടെത്തിയതിനെത്തുടർന്ന് ഉത്തർപ്രദേശിലെ കുശിനഗറിൽ ഉണ്ടായ അനാവശ്യ വിവാദങ്ങൾക്ക് പൊലീസ് അന്വേഷണത്തോടെ അന്ത്യമായി. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത മദ്റസ അധികൃതരെ പൊലീസ് വിട്ടയച്ചു. ഫാൻ സൗദി അറേബ്യയിൽനിന്ന് നിയമപരമായി വാങ്ങിയതാണെന്ന് തെളിഞ്ഞതോടെയാണ് നടപടി.
കുശിനഗറിലെ മദ്റസയായ ഖാദരിയ ഹഖീഖത്തുൽ ഉലൂമിലെ രണ്ട് ഫാനുകളും ഒരു മോട്ടോറും അറ്റകുറ്റപ്പണികൾക്കായി ഷോപ്പിൽ നൽകിയിരുന്നു. ഇതിലൊരു ഫാനിൽ ‘മെയ്ഡ് ഇൻ പാകിസ്താൻ’എന്ന് രേഖപ്പെടുത്തിയത് ശ്രദ്ധയിൽപ്പെട്ട മെക്കാനിക് ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
നിമിഷങ്ങൾക്കകം ചിത്രം വൈറലാവുകയും പ്രദേശത്ത് സംഘർഷാവസ്ഥ നിലവിൽ വരികയും ചെയ്തു. തീവ്ര വലതുപക്ഷ സംഘടനകൾ സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വിഷയം വിവാദമായതോടെ മദ്റസ മാനേജറെയും മറ്റൊരു വ്യക്തിയെയും പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. എന്നാൽ, മദ്റസ അധികൃതർ നൽകിയ വിശദീകരണം കേസിനെ മറ്റൊരു ദിശയിലേക്ക് നയിച്ചു. വർഷങ്ങൾക്ക് മുമ്പ് സൗദി അറേബ്യയിലുള്ള മകൻ കൊറിയർ വഴി അയച്ചുതന്നതാണ് ഈ ഫാനുകളെന്ന് ഫാൻ സംഭാവന ചെയ്ത ശംസുദ്ദീൻ പൊലീസിനെ അറിയിച്ചു.
‘വർഷങ്ങളോളം ഉപയോഗിക്കാതെ ഇരുന്ന ഈ ഫാനുകൾ 2023ലാണ് മദ്റസക്ക് നൽകിയത്. ഇവ സൗദിയിൽ നിന്ന് വാങ്ങിയതാണ്’ - ശംസുദ്ദീൻ വ്യക്തമാക്കി. സൗദി അറേബ്യയിൽനിന്ന് ഫാൻ വാങ്ങിയതിന്റെ രേഖകൾ മദ്റസ അധികൃതർ പൊലീസിന് മുന്നിൽ ഹാജരാക്കി. രേഖകൾ പരിശോധിച്ച പൊലീസ് ഫാൻ വാങ്ങിയതിൽ ദുരൂഹതകളില്ലെന്ന് സ്ഥിരീകരിച്ചു.
എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചു. സൗദി അറേബ്യയിൽനിന്ന് വാങ്ങിയതാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയതോടെ കസ്റ്റഡിയിലുള്ളവരെ വിട്ടയച്ചു. സംഭവത്തിൽ സംശയാസ്പദമായി ഒന്നുമില്ല’- വിഷ്ണുപുര സ്റ്റേഷൻ ഹൗസ് ഓഫിസർ വിനയ് മിശ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.