Representational Image
ബെംഗളുരു: ഐ.എസ്.ആര്‍.ഒയുടെ അഭിമാന ദൗത്യമായ 'സ്പേഡെക്സ്' സ്പേസ് ഡോക്കിങ് വിജയം. രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് സംയോജിപ്പിക്കുന്ന ദൗത്യമാണ് പൂർത്തിയാക്കിയത്. ഈ സാങ്കേതികവിദ്യ കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ ഡോക്കിങ് സാങ്കേതികവിദ്യ സ്വന്തമായുണ്ടായിരുന്നത്.
ഡിസംബർ 30നാണ് പി.എസ്.എൽ.വി - സി60 റോക്കറ്റ് ഉപയോഗിച്ച് ചേസർ (എസ്.ഡി.എക്സ് 01), ടാർഗറ്റ് (എസ്.ഡി.എക്സ് 02) എന്നീ ഉപഗ്രഹങ്ങളെ വിക്ഷേപിച്ചത്. ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിച്ച് ഘട്ടം ഘട്ടമായി അകലം കുറച്ചു കൊണ്ടുവന്ന് രണ്ട് ഉപഗ്രഹങ്ങളും സംയോജിപ്പിക്കുന്നതാണ് ഡോക്കിങ്. ശേഷം ഇവയെ വിഘടിപ്പിക്കുന്ന അൺഡോക്കിങ് നടത്തുകയും ചെയ്യുന്നതാണ് സ്പേഡെക്സ് ദൗത്യം. ശേഷം രണ്ട് വര്‍ഷത്തോളം ഇവ വ്യത്യസ്ത ഉപഗ്രഹങ്ങളായി പ്രവര്‍ത്തിക്കും.
ഇന്ന് രാവിലെയാണ് സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വെച്ച് കൂട്ടിയോജിപ്പിച്ചത്. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ദൗത്യം വിജയിപ്പിക്കാൻ ഐ.എസ്.ആർ.ഒക്കായത്. ജനുവരി ഏഴിന് നടക്കാനിരുന്ന ദൗത്യം സാങ്കേതിക കാരണങ്ങളെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ഇന്ത്യയുടെ ബഹിരാകാശ പ്രവർത്തനങ്ങളിൽ നിർണായകമാകും സ്പേസ് ഡോക്കിങ് വിജയം. ബംഗളൂരു പീനിയയിൽ സ്ഥിതി ചെയ്യുന്ന ഐ.എസ്.ആർ.ഒയുടെ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്കിൽനിന്നാണ് (ഇസ്ട്രാക്ക്) ശാസ്ത്രജ്ഞർ പേടകങ്ങളുടെ ഗതി നിയന്ത്രിച്ചത്.
മനുഷ്യരെ വഹിക്കുന്നതോ അല്ലാത്തതോ ആയ രണ്ടു സ്വതന്ത്ര പേടകങ്ങളെ ബഹിരാകാശത്തുവെച്ച് സംയോജിപ്പിക്കുകയും തുടര്‍ന്ന് ഒറ്റ യൂണിറ്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഡോക്കിങ്. ബഹിരാകാശ നിലയം നിര്‍മിക്കുന്നതിനും പരിപാലിക്കുന്നതിലും ഡോക്കിങ്, ബെര്‍ത്തിങ് സാങ്കേതികവിദ്യകള്‍ അത്യന്താപേക്ഷിതമാണ്.
2035ഓടെ ബഹിരാകാശത്ത് സ്വന്തം നിലയം സ്ഥാപിക്കുകയെന്ന ചരിത്ര ദൗത്യത്തിലേക്ക് നിർണായക ചുവടായാണ് ഐ.എസ്.ആര്‍.ഒയുടെ സ്പെയ്ഡെക്സ് വിജയത്തെ വിലയിരുത്തുന്നത്. ചാന്ദ്രപര്യവേക്ഷണമായ ചാന്ദ്രയാന്റെ അടുത്തഘട്ടത്തിനും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗന്‍യാനിനും ഡോക്കിങ് ഉപയോഗപ്പെടുത്താനാവും. ഭാരതീയ അന്തരീക്ഷ സ്റ്റേഷന് എന്ന പേരില്‍ ഇന്ത്യ വിഭാവനം ചെയ്യുന്ന ബഹിരാകാശനിലയവും ഇതുപോലെ വ്യത്യസ്ത പേടകങ്ങള്‍ ഒരുമിച്ചു ചേര്‍ത്തു കൊണ്ടാവും നിര്‍മിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.