ബഹിരാകാശ നിലയത്തിൽവെച്ച് ഭക്ഷണം തയാറാക്കാൻ സാധിക്കുന്ന ഓവൻ വികസിപ്പിച്ചെടുത്ത് ശാസ്ത്രഞ്ജർ. മൈക്രോ ഗ്രാവിറ്റിയിൽ ഭക്ഷണം തയാറാക്കാൻ കഴിയുന്ന ഈ ഓവൻ വരും കാലത്ത് ബഹിരാകാശ യാത്രികർക്ക് ഒരു മുതൽക്കൂട്ടാകും. ചൈനയുടെ ടിയാൻഗോങ് ബഹിരാകാശ നിലയത്തിലെ യാത്രികരാണ് ചരിത്രത്തിൽ ആദ്യമായി ഭ്രമണപഥത്തിൽ വെച്ച് പ്രത്യേകമായി രൂപകല്പന ചെയ്ത ഓവൻ ഉപയോഗിച്ച് ഭക്ഷണം തയാറാക്കിയത്.
ഷെൻഷോ-21 ബഹിരാകാശ പേടകം എത്തിച്ച ഹോട്ട് എയർ ഓവൻ ഉപയോഗിച്ച് ഷെൻഷോ-20, ഷെൻഷോ-21 ദൗത്യങ്ങളിലെ ക്രൂ അംഗങ്ങളാണ് ഭക്ഷണം തയാറാക്കിയത്. ചിക്കന്‍ വിങ്‌സ്, കേക്ക് തുടങ്ങിയ വിവിധ ഇനങ്ങൾ ഉണ്ടാക്കുന്നതിനായി മുന്‍കൂട്ടി സജ്ജീകരിച്ച പ്രോഗ്രാമുകള്‍ ഓവനിലുണ്ട്. ഇതിനോടകം തന്നെ ഈ ഓവൻ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പുകയില്ലാതെ ബേക്കിങ് സാധ്യമാക്കുന്ന രീതിയിലാണ് ഓവൻ നിർമിച്ചിരിക്കുന്നതെന്ന് ചൈന ആസ്ട്രോനട്ട് റിസർച്ച് ആൻഡ് ട്രെയിനിങ് സെന്ററിലെ ഗവേഷകനായ ഷുവാൻ യോങ് അഭിപ്രായപ്പെട്ടു. ഭ്രമണപഥത്തിലെ പ്രത്യേക സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് ഓവൻ നിർമിച്ചിരിക്കുന്നത്. പൂർണമായും സുരക്ഷിതമാണ്. പൊള്ളൽ തടയാൻ ബഹിരാകാശയാത്രികർ സ്പർശിക്കുന്ന ഓരോ ഭാഗവും തണുത്തതായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മൈക്രോഗ്രാവിറ്റിയിൽ ഉപയോഗിക്കാൻ അനുയോജ്യമായ ലോകത്തിലെ ആദ്യത്തെ ഓവനാണിത്. ഓവന്റെ കൂടിയ താപനില 100°Cല്‍ നിന്ന് 190°C ആയി ഉയര്‍ത്തിയാണ് നിര്‍മിച്ചിട്ടുള്ളത്. ഇതിലൂടെ ബഹിരാകാശ യാത്രികർക്ക് ഭക്ഷണം ചൂടാക്കുന്നതിന് പുറമെ ഭക്ഷണം പാകം ചെയ്യാനും സാധിക്കും. മുമ്പ് ബഹിരാകാശ യാത്രികർ ഭക്ഷണം ചൂടാക്കിയാണ് കഴിച്ചിരുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.