നെഗേവ് (ഇസ്രായേൽ): ദക്ഷിണ ഇസ്രയേലിലെ നെഗേവ് മരുഭൂമിയിൽ കുടുംബത്തോടൊപ്പം വിനോദയാത്രക്ക് പോയ എട്ടു വയസ്സുകാരൻ ദോർ വൊലിനിറ്റ്സ് കണ്ടെത്തിയത് ചരിത്രപ്രധാനമായ കണ്ടെത്തൽ. ക്ലാസ്സിൽ കാണിക്കാനായി രസകരമായ എന്തെങ്കിലും വസ്തുക്കൾ തേടി നടക്കുമ്പോഴാണ് ഈ മിടുക്കൻ 1700 വർഷം പഴക്കമുള്ള റോമൻ ശില്പത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്.
ഇസ്രയേൽ ആന്റീക്വിറ്റീസ് അതോറിറ്റി (IAA) പുറത്തിറക്കിയ വാർത്താക്കുറിപ്പ് പ്രകാരം, സൈനികരുടെ ഒരു റിസർവ് യൂണിറ്റ് സംഘടിപ്പിച്ച കുടുംബ സംഗമത്തിനിടയിലാണ് അപ്രതീക്ഷിതമായ ഈ സംഭവം നടന്നത്. രാമോൺ ക്രേറ്റർ എന്ന സ്ഥലത്ത് വെച്ച് പ്രത്യേകതരം വരകളുള്ള ഒരു കല്ല് ദോറിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടനെ ദോർ, ഒപ്പമുണ്ടായിരുന്ന പുരാവസ്തു ഗവേഷകൻ അകിവാ ഗോൾഡൻഹെർഷിനെ അത് കാണിക്കുകയായിരുന്നു.
ആറ് സെന്റീമീറ്റർ നീളവും വീതിയുമുള്ള ഈ ശില്പത്തിൽ മനുഷ്യരൂപത്തിന്റെ വസ്ത്രത്തലപ്പുകളും മറ്റും വളരെ വ്യക്തമായി കൊത്തിവെച്ചിട്ടുണ്ട്. നാലാം നൂറ്റാണ്ടിലേതാണ് ഈ ശില്പമെന്നാണ് പുരാവസ്തു ഗവേഷകർ കരുതുന്നത്. നെഗേവ് മേഖലയിൽ മാത്രം കാണപ്പെടുന്ന ഫോസ്ഫോറൈറ്റ് എന്ന ധാതു ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. അതിനാൽ ഇതൊരു പ്രാദേശിക നിർമിതിയാകാമെന്നാണ് വിദഗ്ദ്ധരുടെ നിഗമനം. അന്നത്തെ സാധാരണ ജനങ്ങൾക്ക് പോലും ഉയർന്ന നിലവാരമുള്ള കലാസൃഷ്ടികളോട് താല്പര്യം ഉണ്ടായിരുന്നു എന്നതിന്റെ തെളിവ് കൂടിയാണിത്.
പുരാതന കാലത്ത് വിവിധ സംസ്കാരങ്ങൾ സംഗമിച്ചിരുന്ന സുഗന്ധവ്യഞ്ജന പാതയിലായിരുന്നു രാമോൺ ക്രേറ്റർ സ്ഥിതി ചെയ്തിരുന്നത്. അറേബ്യൻ ഉപദ്വീപിൽ നിന്നും മെഡിറ്ററേനിയൻ തീരങ്ങളിലേക്ക് സുഗന്ധദ്രവ്യങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കൊണ്ടുപോയിരുന്ന പ്രധാന പാതയാണിത്. ഈ പാതയിലെ ഒരു സജീവ വാണിജ്യ കേന്ദ്രമായിരുന്നു ഇവിടം എന്ന് ചരിത്രം വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ ഈ കണ്ടെത്തൽ ഇവിടുത്തെ മണ്ണിനടിയിൽ ഇനിയും ഒട്ടേറെ ചരിത്രങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് എന്നതിന്റെ സൂചനയാണെന്ന് അധികൃതർ വ്യക്തമാക്കി. വെറുമൊരു കല്ലായി തോന്നിയ ഈ ശില്പം, പുരാതന ലോകത്തെ വ്യാപാരത്തിന്റെയും കലാവിഷ്കാരത്തിന്റെയും വലിയൊരു കണ്ണിയാണെന്ന് ഗവേഷകർ വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.