ആലപ്പുഴ: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്ടറേറ്റിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. നഗരസഭ മന്ദിരത്തിലേക്ക് ഇരച്ചു കയറിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിവീശി. പ്രവർത്തകരെ പിരിച്ചുവിടാൻ ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിക്ക് നേരെ പ്രവർത്തകർ കല്ലും കമ്പും വലിച്ചെറിഞ്ഞു. ബാരിക്കേഡ് മറിച്ചിടാനും ശ്രമിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ.പി പ്രവീണിനെ പൊലീസ് സംഘം വളഞ്ഞിട്ട് തല്ലി. ബാരിക്കേഡ് മറികടന്ന് ഒറ്റക്ക് മുന്നോട്ട് പോയ പ്രവീണിനെ പൊലീസ് സംഘം വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. നിലത്ത് വീണ പ്രവീണിനെ അവിടെയിട്ടും പൊലീസ് ലാത്തികൊണ്ടടിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ പ്രവീണിനെ ആശുപത്രിയിലേക്ക് മാറ്റി. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അരിത ബാബു ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി.
പുരുഷ പൊലീസ് തലക്കടിച്ചെന്ന് വനിതാ പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഘര്‍ഷത്തിൽ വനിതാ പ്രവർത്തകർക്കും പരിക്കേറ്റു. പരുക്കേറ്റ പ്രവർത്തകരുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രിക്ക് സമീപം റോഡ് ഉപരോധിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബു പ്രസാദ് ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ സ്ഥലത്തെത്തി. ഡി.വൈ.എസ്.പി ജയരാജിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് സ്ഥലത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.