കൊൽക്കത്ത: കേരളത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം പിടിക്കാൻ സി.പി.എം-ബി.ജെ.പി പോരാട്ടം അനുസ്മരിച്ച് പശ്ചിമ ബം ഗാളിൽ ദുർഗപൂജ ആഘോഷം പിടിക്കാൻ തൃണമൂൽ കോൺഗ്രസ്-ബി.ജെ.പി പോരാട്ടം. സംസ്ഥാനത്തെ ഏറ്റവും നിറപ്പകിട്ടാർന്ന പഞ്ചദിന ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ പുരോഗമിക്കവേ ആഘോഷ കമ്മിറ്റികൾ വരുതിയിലാക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ഇരു പാർട്ടികളും നടത്തുന്നത്. നഗരത്തിൽ സ്റ്റാളുകൾ സ്ഥാപിക്കുന്നതിലും വാശി പ്രകടം. സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റവും തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യവുമാണ് വർഷങ്ങളായി ടി.എം.സി കുത്തകയാക്കി നടത്തുന്ന ആഘോഷ കമ്മിറ്റികളിൽ കടന്നുകൂടി മുതലെടുക്കാൻ ബി.ജെ.പിയെ പ്രേരിപ്പിക്കുന്നത്. എന്നാൽ, ഭരണയന്ത്രം ഉപയോഗിച്ച് ഇതിന് തടയിടാൻ ടി.എം.സിയും പദ്ധതികൾ ആവിഷകരിക്കുന്നുണ്ട്.
പൂജപന്തലിന് പുറത്ത് 10,000 സ്റ്റാളുകൾ സ്ഥാപിക്കാനാണ് ബി.ജെ.പി തീരുമാനം. പാർട്ടിയുടെ ആദർശ പ്രചാരണം ലക്ഷ്യമാക്കി, ദേശീയ പൗരത്വ പട്ടിക (എൻ.ആർ.സി) അടക്കമുള്ള വിഷയങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. ടീ സ്റ്റാളുകൾ സ്ഥാപിച്ച് മധുരപാനീയങ്ങൾ സൗജന്യമായി നൽകാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. അതേസമയം, റിയോ ഡെ ജനീറോ കാർണിവെൽ മാതൃകയിൽ ഇത്തവണത്തെ ദുർഗപൂജ അതിഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ടി.എം.സി. ഇതോടെ കല, സാംസ്കാരിക ആഘോഷങ്ങൾക്കപ്പുറം രാഷ്ട്രീയ പോരാട്ടമായി മാറുകയാണ് ഇത്തവണത്തെ ആഘോഷം.
സംസ്ഥാനത്തെ മൊത്തം 28,000 പൂജ കമ്മിറ്റികളിൽ 14,000 കമ്മിറ്റികളിൽ സ്വാധീനം ഉറപ്പിക്കാനായിരുന്നു ബി.ജെ.പി ലക്ഷ്യമിട്ടതെങ്കിലും പ്രാദേശിക നഗരങ്ങളിലെ 6,000ത്തോളം കമ്മിറ്റികളിൽ ഒതുങ്ങി. ടി.എം.സിയുടെ പ്രതിരോധംതന്നെയാണ് ബി.ജെ.പിയുടെ പ്രതീക്ഷ തകർത്തത്. പൂജ കമ്മിറ്റികൾക്ക് സർക്കാർ നൽകിയിരുന്ന സഹായം ഇത്തവണ 10,000ൽ നിന്ന് 25,000 രൂപയായി വർധിപ്പിച്ചു. പ്രാദേശിക ക്ലബുകൾക്ക് രണ്ടുലക്ഷം രൂപയാണ് സ്പോൺസർഷിപ്പായി സർക്കാർ നൽകുന്നത്. ടി.എം.സി നിയന്ത്രണമില്ലാത്ത ക്ലബുകൾക്ക് ഇത് നൽകുന്നില്ലെന്നും പരാതിയുണ്ട്. ഇതിലൂടെ 80 ശതമാനം കമ്മിറ്റികളുടെയും നിയന്ത്രണം ടി.എം.സി സ്വന്തമാക്കി.
എങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം കമ്മിറ്റികളിലെ സ്വാധീനം വർധിപ്പിക്കാനായത് ബി.ജെ.പി നേട്ടമായി കാണുന്നു. കഴിഞ്ഞദിവസം സെമിനാറിൽ പങ്കെടുക്കാനെത്തിയ ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ സാൾട്ട്ലൈക്കിലെ ബി.ജെ.പിയുടെ പൂജപന്തൽ ഉദ്ഘാടനം ചെയ്തതും ആസൂത്രിതമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പക്ഷേ, വടക്കേ ഇന്ത്യൻ പാർട്ടിയായ ബി.ജെ.പിക്ക് ബംഗാളികളുടെ സംസ്കാരവും ദുർഗപൂജയോടുള്ള വികാരവും ഉൾക്കൊള്ളാനാകില്ലെന്നാണ് ടി.എം.സി നേതൃത്വം വ്യക്തമാക്കുന്നത്. ‘‘ബി.ജെ.പി അധികാരവും പണവും ഉപയോഗിക്കുന്നുണ്ടെങ്കിലും ദുർഗപൂജയുടെ വികാരം ഉൾക്കൊള്ളാൻ അവർക്ക് കഴിയില്ല’’ -ടി.എം.സി സെക്രട്ടറി ജനറൽ പാർഥ ചാറ്റർജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.