റായ്പുർ: തെരഞ്ഞെടുപ്പ് തീയതി അടുക്കവെ ഛത്തിസ്ഗഢിൽ ബി.ജെ.പിയിലും കോൺഗ്രസിലും ആഭ്യന്തര കലഹം രൂക്ഷം. നിരാശരായ സീറ്റു മോഹികളാണ് പാർട്ടിക്കുള്ളിൽ കലഹമുണ്ടാക്കുന്നത്. 90 അംഗ നിയമസഭയിലേക്ക് ബി.ജെ.പി 78 സ്ഥാനാർഥികളുടെ ലിസ്റ്റ് പുറത്തിറക്കിയപ്പോൾ കോൺഗ്രസ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്കുള്ള 18 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. നവംബർ 12നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. രണ്ടാംഘട്ടം നവംബർ 20നും.
ബി.ജെ.പിയിൽ സീറ്റ് നിഷേധിക്കപ്പെട്ട 12 മണ്ഡലങ്ങളിലെ നേതാക്കൾ പാർട്ടി ആസ്ഥാനമായ ‘ഏകാത്മ പരിസറി’ന് മുന്നിൽ പ്രതിഷേധിക്കുകയാണ്. ഡൽഹിയിൽ പ്രഖ്യാപിച്ച ലിസ്റ്റിൽ മാറ്റംവരുത്തണമെന്ന വാശിയിലാണ് മണ്ഡലത്തിലെ ചില നേതാക്കൾ. ഇത് ദേശീയ നേതൃത്വത്തിനും തലവേദന സൃഷ്ടിച്ചിരിക്കയാണ്. വിമത ശബ്ദമുയർത്തിയ നേതാക്കളെ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റികളിൽനിന്ന് മാറ്റിനിർത്താൻ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്.
കോൺഗ്രസിൽ പ്രഖ്യാപനം നടന്ന ബസ്തർ മേഖലയിലെ 12 മണ്ഡലങ്ങളിൽ വിമതശല്യം രൂക്ഷമാണ്. സംസ്ഥാന ഒാഫിസായ രാജ്ഭവന് മുന്നിൽ വിമതരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും നടന്നു.പ്രഖ്യാപിക്കാനുള്ള 72 സീറ്റുകളിലെ സ്ഥാനാർഥിപ്പട്ടിക തൽക്കാലം മരവിപ്പിച്ചിരിക്കുകയാണ്. രണ്ടു ദിവസത്തിനകം അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് ടി.എസ്. സിങ്ദേവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.