വാശിപിടിച്ച റായ്ബറേലിയില്‍ ആത്മവിശ്വാസത്തിലിടിവ്

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കുന്നതിന് അവസാന മണിക്കൂറില്‍ വരെ കോണ്‍ഗ്രസ് വാശിപിടിച്ച റായ്ബറേലിയില്‍ പ്രചാരണം മുറുകിയപ്പോള്‍ സഖ്യത്തിന്‍െറ ആത്മവിശ്വാസം മത്സരിക്കുന്ന പകുതി സീറ്റുകളിലേക്കായി കുറഞ്ഞു. 23ന് നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന റായ്ബറേലിയില്‍ കോണ്‍ഗ്രസ് പ്രിയങ്ക ഗാന്ധിയെ റാലിക്കിറക്കി പ്രചാരണം കൊഴുപ്പിച്ചെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവും എസ്.പിയുമായുള്ള സൗഹൃദമത്സരവും ആകെയുള്ള ആറു സീറ്റുകളില്‍ മൂന്നിലെങ്കിലും പ്രതീക്ഷ നഷ്ടപ്പെടുത്തുന്ന തരത്തിലേക്ക് മാറി. മൂന്നു സീറ്റ് വരെ ജയിക്കാമെന്ന് ബി.എസ്.പി കണക്കുകൂട്ടുമ്പോള്‍ ഒരു സീറ്റ് ഉറപ്പാണെന്നാണ് ബി.ജെ.പി വൃത്തങ്ങളുടെ വാദം.

റായ്ബറേലി സിറ്റിയില്‍ കോണ്‍ഗ്രസിന്‍െറ പരമ്പരാഗത സ്ഥാനാര്‍ഥി അഖിലേഷ് സിങ്ങിന്‍െറ മകള്‍ അതിഥി സിങ്ങാണ്. ദലിതുകളും യാദവരും മുസ്ലിംകളും കൂടുതലുള്ള ഇവിടെ ബി.എസ്.പി മുസ്ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തിയതാണ് കോണ്‍ഗ്രസിന് ആശങ്കയേറ്റിയത്. ഉറച്ച ദലിത് വോട്ടുകള്‍ക്കൊപ്പം മുസ്ലിംകളും വോട്ടുചെയ്താല്‍ ബി.എസ്.പി സ്ഥാനാര്‍ഥിയായിരിക്കും ഇവിടെനിന്ന് കരകയറുക. യാദവര്‍ ഒന്നിച്ച് ഒരിക്കലും കോണ്‍ഗ്രസിന് വോട്ടുനല്‍കാറില്ലാത്ത ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥി ദുര്‍ബലനാണ്. റാലിക്കുമുമ്പ് പ്രിയങ്ക പ്രചാരണത്തിനത്തെിയ രണ്ടു മണ്ഡലങ്ങളിലൊന്നാണ് റായ്ബറേലി സിറ്റി. റാലി നടത്തിയ ശേഷവും പ്രിയങ്കയെ മണ്ഡലത്തില്‍ ഒരിക്കല്‍ക്കൂടി എത്തിക്കാനുള്ള ശ്രമത്തിലാണ് റായ്ബറേലി സിറ്റിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അതിഥി സിങ്.

ബച്റാവ സംവരണ മണ്ഡലത്തില്‍ പ്രധാന മത്സരം ബി.എസ്.പിയും സമാജ്വാദി പാര്‍ട്ടിയുടെ വിമത സ്ഥാനാര്‍ഥിയും തമ്മിലാണ്. സഖ്യത്തെ തുടര്‍ന്ന് ടിക്കറ്റ് നല്‍കാത്തതിനാലാണ് വിമതനായി അദ്ദേഹം രംഗപ്രവേശം ചെയ്തത്. ബച്റാവയില്‍ കുര്‍മികളും ദലിതുകളും കൂടുതലാണ്. രണ്ടു കൂട്ടരും ബി.എസ്.പി സ്ഥാനാര്‍ഥി ശ്യാം സുന്ദര്‍ ഭാരതിയെ പിന്തുണക്കുന്നുവെന്നാണ് പറയുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ മത്സരം നടക്കുന്ന ഹസന്‍പുരിലാണ് ബി.ജെ.പി ജയസാധ്യത കാണുന്നത്. ലോധ് ജാതിക്കാര്‍ കൂടുതലുള്ള മണ്ഡലത്തില്‍ കോണ്‍ഗ്രസും ബി.എസ്.പിയും ഠാകുര്‍മാരെ സ്ഥാനാര്‍ഥികളാക്കിയപ്പോള്‍ ബി.ജെ.പി ലോധ് വിഭാഗക്കാരനെ മത്സരരംഗത്തിറക്കി. അദ്ഭുതം സംഭവിച്ചില്ളെങ്കില്‍ കോണ്‍ഗ്രസിന് ഹസന്‍പുരില്‍ ജയം പ്രതീക്ഷിക്കാനാവില്ല.

മറ്റൊരു സീറ്റായ സരൈനിയില്‍ സമാജ്വാദി പാര്‍ട്ടിയുടെ സിറ്റിങ് എം.എല്‍.എയായ ഠാകുര്‍ സ്ഥാനാര്‍ഥിക്കെതിരെ മണ്ഡലത്തില്‍ വിരുദ്ധവികാരമാണുള്ളത്. സഖ്യത്തിന്‍െറ സ്ഥാനാര്‍ഥിയായി സമാജ്വാദി പാര്‍ട്ടിക്കാരനുണ്ട്. സറൈനിയില്‍ ഠാകുര്‍മാരും പണ്ഡിറ്റുകളുമാണ് കൂടുതല്‍. അവര്‍ പരസ്പരം എതിര്‍ത്താണ് വോട്ടുചെയ്യാറുള്ളത്. ബി.ജെ.പിയുടെ ഠാകുര്‍ സ്ഥാനാര്‍ഥി മണ്ഡലത്തിന് പുറത്തുള്ളയാളാണ്. ഠാകുര്‍ സമുദായക്കാരനല്ലാത്ത ഠാകുര്‍ പ്രസാദ് യാദവിനെ സ്ഥാനാര്‍ഥിയാക്കിയ ബി.എസ്.പിക്ക് പണ്ഡിറ്റുകളുടെ വോട്ട് ലഭിച്ചാല്‍ ഈ സീറ്റും സഖ്യത്തിന് നഷ്ടമാകും. ഊഞ്ചാഹട്ടില്‍ അഖിലേഷ് സര്‍ക്കാറില്‍ മന്ത്രികൂടിയായ മനോജ് പാണ്ഡെ തോല്‍ക്കുമെന്ന പ്രചാരണം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഠാകുര്‍മാരും യാദവും ബി.എസ്.പി സ്ഥാനാര്‍ഥി വിവേക് സിങ്ങിനൊപ്പമിറങ്ങിയതാണ് കാരണം.

Tags:    
News Summary - up election akhilesh yadav, rahul gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.