ചണ്ഡിഗഢ്: പഞ്ചാബിലെ ഗുരുദാസ്പുർ ലോക്സഭ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ വിജയം. കോൺഗ്രസിലെ സുനിൽ ഝാക്കർ ബി.ജെ.പി-ശിരോമണി അകാലിദൾ മുന്നണി സ്ഥാനാർഥി സ്വരൺ സലാറിയയെ 1,93,219 വോട്ടിന് പരാജയപ്പെടുത്തിയാണ് മണ്ഡലം പിടിച്ചത്. ആം ആദ്മി സ്ഥാനാർഥി റിട്ട. മേജർ ജനറൽ സുരേഷ് ഖജൂരിയ മൂന്നാം സ്ഥാനത്താണ്.
സുനിൽ ഝാക്കർക്ക് 4,99,752 വോട്ട് ലഭിച്ചപ്പോൾ സലാറിയക്ക് 3,06,533 വോട്ടാണ് ലഭിച്ചത്. ഖജൂരിയക്ക് 23,579 വോട്ട്. പഞ്ചാബ് പി.സി.സി പ്രസിഡൻറായ സുനിൽ ഝാക്കർ മുൻ ലോക്സഭ സ്പീക്കർ ബൽറാം ഝാക്കറിെൻറ മകനാണ്.
ബി.ജെ.പി-അകാലിദൾ സർക്കാറിെൻറ കാലത്ത് പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിെൻറ അടുത്ത അനുയായിയായാണ് അറിയപ്പെടുന്നത്.
ബോളിവുഡ് താരവും നിലവിലെ എം.പിയുമായിരുന്ന ബി.ജെ.പിയിലെ വിനോദ് ഖന്നയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഗുരുദാസ്പുർ വിജയം രാജ്യത്ത് കോൺഗ്രസ് ഉയിർത്തെഴുന്നേൽക്കുന്നതിെൻറ തെളിവാണെന്നും 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൗ മുന്നേറ്റം തുടരുമെന്നും മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് ട്വീറ്റ് ചെയ്തു.
അതേസമയം, ഒൗദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് നേടിയ വിജയമാണ് കോൺഗ്രസിേൻറതെന്ന് ആം ആദ്മി സ്ഥാനാർഥി ഖജൂരിയ ആരോപിച്ചു. ബി.ജെ.പിയും ഇതേ ആരോപണം ഉന്നയിച്ചു. എന്നാൽ, ഇതിന് തെളിവു നൽകാൻ ഇരുപാർട്ടികൾക്കും സാധിച്ചില്ല. ആറുമാസം മുമ്പ് നടന്ന നിയമസഭ െതരഞ്ഞെടുപ്പിൽ ബി.ജെ.പിയെയും സഖ്യകക്ഷികളെയും കൈവിട്ട പഞ്ചാബ്, ലോക്സഭ ഉപതെരഞ്ഞെടുപ്പിലും കേന്ദ്ര ഭരണകക്ഷിക്ക് കനത്ത തിരിച്ചടി നൽകുകയായിരുന്നു. 2009ലെ അട്ടിമറി ജയത്തിനുശേഷം ഇവിടെ കോൺഗ്രസ് ജയിക്കുന്നത് ആദ്യമായാണ്.
2009ൽ പരാജയപ്പെട്ടെങ്കിലും വിനോദ് ഖന്ന ഗുരുദാസ്പുരിൽനിന്ന് നാലു തവണയാണ് ലോക്സഭയിൽ എത്തിയത്. 1998, 1999, 2004, 2014 വർഷങ്ങളിലാണ് അദ്ദേഹം ജയിച്ചത്. കഴിഞ്ഞതവണ 1,36,065 വോട്ടായിരുന്നു ഭൂരിപക്ഷം. ഇതിനെ മറികടന്ന് കോൺഗ്രസ് രണ്ടുലക്ഷത്തിനടുത്ത് ഭൂരിപക്ഷം നേടിയത് ബി.ജെ.പിക്ക് വൻ പ്രഹരമായി.
ഈ മാസം 11ന് നടന്ന വോട്ടെടുപ്പിൽ 56 ശതമാനമായിരുന്നു പോളിങ്. 2014ലെ തെരഞ്ഞെടുപ്പിൽ 70.03 ശതമാനം ഉണ്ടായിരുന്നു. വിനോദ് ഖന്ന (ബി.ജെ.പി): 4,82,255, പ്രതാപ് സിങ് ബാജ്വ (കോൺഗ്രസ്): 3,46,190, സച്ചാ സിങ് ഛോട്ടേപുർ (എ.എ.പി): 1,73,376 എന്നിങ്ങനെയായിരുന്നു വോട്ടുനില.
ഗുരുദാസ്പുരിലെ ജയത്തോടെ 2017ൽ യു.പി.എ രാജ്യത്ത് നാല് ലോക്സഭ മണ്ഡലങ്ങൾ നേടി. കേരളത്തിലെ മലപ്പുറത്തിന് പുറമെ അമൃത്സർ, ശ്രീനഗർ മണ്ഡലങ്ങളാണ് നേരത്തേ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.