ബി.ഡി.ജെ.എസിനെ ഉറ്റുനോക്കി എന്‍.എസ്.എസ്

കോട്ടയം: സമദൂരമെന്ന സിദ്ധാന്തം ആവര്‍ത്തിച്ച് തെരഞ്ഞെടുപ്പില്‍ പരസ്യ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് മുതിരാതിരുന്ന എന്‍.എസ്.എസ് ഇത്തവണ ജനവിധിയെ ഉറ്റുനോക്കുന്നത് മുമ്പെങ്ങുമില്ലാത്ത ആകാംക്ഷയോടെ. ബി.ജെ.പിയുമായി ചേര്‍ന്ന് എസ്.എന്‍.ഡി.പി യോഗം രൂപം നല്‍കിയ ബി.ഡി.ജെ.എസ് നേരിടുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് നേട്ടം ഉണ്ടാക്കാനാകുമോയെന്നാണ് എന്‍.എസ്.എസ് നേതൃത്വം വീക്ഷിക്കുന്നത്. ബി.ഡി.ജെ.എസിനെ പരസ്യമായി എതിര്‍ത്ത എന്‍.എസ്.എസിന് ഇവര്‍ വിജയം കൊയ്താല്‍ തിരിച്ചടിയാകും.

പുറമെ, പുതിയ കൂട്ടുകെട്ട് വിജയം കണ്ടാല്‍ ഇതില്‍നിന്ന് മാറിനിന്ന നേതൃത്വത്തിനെതിരെ ബി.ജെ.പി അനുകൂലികള്‍ ഏറെയുള്ള കരയോഗങ്ങളും വിവിധ ഹിന്ദുസംഘടനകളും പരസ്യപ്രതിഷേധവുമായി രംഗത്തത്തെുമെന്നും നേതൃത്വം വിലയിരുത്തുന്നു. നേരത്തേ ബാര്‍ വിഷയത്തില്‍ കെ.എം. മാണിയെ അനുകൂലിച്ച സുകുമാരന്‍ നായരുടെ നടപടിക്കെതിരെ വിവിധ കരയോഗങ്ങള്‍ പ്രതിഷേധപ്രമേയങ്ങള്‍ പാസാക്കിയിരുന്നു.

ആദിവാസി മുതല്‍ നമ്പൂതിരിവരെയുള്ള ഭൂരിപക്ഷ സമുദായങ്ങളുടെ ഒത്തുചേരലായാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ബി.ഡി.ജെ.എസിന്‍െറ പിറവിയെ വിശേഷിപ്പിച്ചത്. ഇതില്‍ പങ്കാളികളാകാന്‍ എന്‍.എസ്.എസിനെ ക്ഷണിച്ചെങ്കിലും ആരുടെയും വാലാകാന്‍ തങ്ങളില്ളെന്നും നിലപാടുകള്‍ സ്വന്തമായി പ്രഖ്യാപിക്കാന്‍ സമുദായത്തിന് കെല്‍പുണ്ടെന്നുമായിരുന്നു എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രതികരണം. ബി.ഡി.ജെ.എസുമായി കൂട്ടുകൂടിയതിനുള്ള നീരസം ഒരുവിഭാഗം ബി.ജെ.പി നേതാക്കളെ സുകുമാരന്‍ നായര്‍ അറിയിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് നിലപാട് മുന്നണികള്‍ ഉറ്റുനോക്കിയെങ്കിലും മുന്‍കാല തെരഞ്ഞെടുപ്പുകളില്‍നിന്ന് വ്യത്യസ്തമായി പരസ്യനിലപാടുകളൊന്നും നേതൃത്വം സ്വീകരിച്ചില്ല. സ്ഥാനാര്‍ഥി നിര്‍ണയ വേളകളിലും മൗനം പാലിച്ചു. അതേസമയം, എന്‍.എസ്.എസിനെ ഏറ്റവും കൂടുതല്‍ സഹായിച്ചത് യു.ഡി.എഫും ഉമ്മന്‍ ചാണ്ടിയുമാണെന്ന് പലതവണ വ്യക്തമാക്കുകയും ചെയ്തു. ഇതിനിടയിലും പരസ്യമായി എല്‍.ഡി.എഫിനെതിരെ രംഗത്ത് വരാതിരിക്കാനും ശ്രദ്ധിച്ചു.

വിശാല ഹിന്ദു ഐക്യം ലക്ഷ്യമിട്ട് എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി നേതൃത്വങ്ങള്‍ ഒത്തുചേര്‍ന്ന നായര്‍-ഈഴവ ഐക്യം തകര്‍ന്നതിനുശേഷം സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും ശത്രുതയിലാണ്. ഐക്യം തകര്‍ന്നതിനെച്ചൊല്ലി ഇരുനേതാക്കളും തമ്മിലടിച്ചിരുന്നു. തമ്പ്രാന്‍ സ്വഭാവമാണ് സുകുമാരന്‍ നായരുടേതെന്നും അപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നതാണ് അദ്ദേഹത്തിന്‍െറ രീതിയെന്നും അന്ന് വെള്ളാപ്പള്ളി പരിഹസിച്ചിരുന്നു. ഇതോടെ  അടുക്കാനാകാത്തവിധം ഇരുനേതാക്കളും അകന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.