കോഴിക്കോട്: കോണ്‍ഗ്രസ് നേതൃമാറ്റവിഷയത്തില്‍ നിലപാട് കടുപ്പിച്ച് എ ഗ്രൂപ്. ഡല്‍ഹിയില്‍ ഹൈകമാന്‍ഡുമായി നടത്തിയ ചര്‍ച്ചയില്‍ വി.എം. സുധീരനെ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യത്തില്‍ ഉറപ്പൊന്നും കിട്ടാത്തതില്‍ ക്ഷുഭിതരാണ് ഗ്രൂപ് നേതൃത്വം. കാത്തിരിക്കേണ്ടിവരുമെന്ന സൂചനയാണ് ചര്‍ച്ച കഴിഞ്ഞ് മടങ്ങിയത്തെിയ ഉമ്മന്‍ ചാണ്ടി ഗ്രൂപ് മാനേജര്‍മാര്‍ക്ക് നല്‍കിയത്. കെ.പി.സി.സി പ്രസിഡന്‍റ് പദം കിട്ടിയില്ളെങ്കില്‍ സുധീരന്‍ പാര്‍ട്ടി നടത്തിക്കൊള്ളട്ടെ എന്ന സമീപനമാണ് ഗ്രൂപ്പിന്‍െറ തലപ്പത്തും താഴെതട്ടിലും.
ഡല്‍ഹി ചര്‍ച്ചയില്‍ കെ.പി.സി.സി പ്രസിഡന്‍റ് മാറണമെന്ന ഉറച്ച നിലപാടാണ് ഉമ്മന്‍ ചാണ്ടി എടുത്തത്. ഉമ്മന്‍ ചാണ്ടിക്ക് പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ പിന്നീട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡല്‍ഹിയിലത്തെി ഹൈകമാന്‍ഡിനെ അറിയിച്ചു. കേരളത്തില്‍ കാലാകാലമായി ഗ്രൂപ് സമവാക്യം അനുസരിച്ച് നിയമസഭാകക്ഷി നേതൃസ്ഥാനവും പാര്‍ട്ടി അധ്യക്ഷ സ്ഥാനവും എ,ഐ ഗ്രൂപ്പുകളാണ് വഹിക്കുന്നത്. രമേശ് ചെന്നിത്തല പ്രസിഡന്‍റ് പദത്തില്‍നിന്ന് മാറി മന്ത്രിസഭയില്‍ ചേര്‍ന്നത് കൊണ്ടുമാത്രമാണ് സുധീരന് അവസരം കിട്ടിയത്. രാഷ്ട്രീയസാഹചര്യം മാറി രമേശ് പ്രതിപക്ഷ നേതാവായതോടെ എ ഗ്രൂപ് പ്രധാന പദവികളൊന്നും ഇല്ലാതെ കളത്തിനുപുറത്താണ്.
ഉമ്മന്‍ ചാണ്ടിയെ യു.ഡി.എഫ് ചെയര്‍മാന്‍ പദം ഏറ്റെടുപ്പിക്കാന്‍ ഇതിനിടെ തീവ്രശ്രമം നടന്നു. സുധീരനാണ് അതിന് താല്‍പര്യമെടുത്തത്. ചെന്നിത്തല അനുകൂലിച്ചു. എന്നാല്‍, ഉമ്മന്‍ ചാണ്ടി വഴങ്ങിയില്ല. യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനമല്ല, കെ.പി.സി.സി പ്രസിഡന്‍റ് പദവിയാണ് വേണ്ടതെന്നാണ് എ ഗ്രൂപ്പിന്‍െറ സുനിശ്ചിത നിലപാട്. ഡല്‍ഹി ചര്‍ച്ചയില്‍ എ.കെ. ആന്‍റണി സ്വീകരിച്ച നിലപാടാണ് സുധീരന് പ്രസിഡന്‍റ് പദവിയില്‍ ആയുസ്സ് നീട്ടിക്കൊടുത്തത്. എന്നാല്‍, ഇത് താല്‍ക്കാലികമാണ്. മാറ്റം കുറച്ചുകൂടി കഴിഞ്ഞിട്ട് പോരേ എന്നാണ് ആന്‍റണി ഹൈകമാന്‍ഡ് ചര്‍ച്ചയില്‍ ചോദിച്ചത്. അത് പൊതുവില്‍ അംഗീകരിക്കപ്പെട്ടു. ഉമ്മന്‍ ചാണ്ടിയുടെ അത്ര കടുത്ത സമീപനം ചെന്നിത്തല സ്വീകരിച്ചതുമില്ല.
കെ.പി.സി.സി പ്രസിഡന്‍റ് ആയി ഉമ്മന്‍ ചാണ്ടി വരണമെന്നാണ് എ ഗ്രൂപ്പിന്‍െറ താല്‍പര്യം. എം.എം. ഹസന്‍, ബെന്നി ബഹനാന്‍ എന്നീ പേരുകളും കേള്‍ക്കുന്നുണ്ട് . സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് പദവി വഹിച്ചശേഷം കേരളത്തില്‍ ഒരു ഉയര്‍ന്ന പാര്‍ട്ടി പദവിയും ഉമ്മന്‍ ചാണ്ടി വഹിച്ചിട്ടില്ല. അദ്ദേഹം പ്രസിഡന്‍റ് ആയാല്‍ പാര്‍ട്ടിക്ക് ഉണര്‍വ് ഉണ്ടാകുമെന്നാണ് എ ഗ്രൂപ്പിന്‍െറ പ്രതീക്ഷ. എന്നാല്‍, ഉമ്മന്‍ ചാണ്ടി ഇക്കാര്യത്തില്‍ മനസ്സ് തുറന്നിട്ടില്ല.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ പാര്‍ട്ടിയെ സജ്ജമാക്കണമെങ്കില്‍ ഇപ്പോഴേ പ്രവര്‍ത്തനം തുടങ്ങണമെന്നും അതിനാല്‍ നേതൃമാറ്റം വൈകരുതെന്നുമാണ് എ ഗ്രൂപ് ആവര്‍ത്തിക്കുന്നത്. വൈകിയാല്‍ നിസ്സഹകരണം അടക്കം നടപടികള്‍ക്കും മടിക്കില്ളെന്നാണ് മുന്നറിയിപ്പ്. ആത്യന്തികമായി എ ഗ്രൂപ്പിന്‍െറ ആവശ്യത്തിന് വഴങ്ങാതെ നിവൃത്തിയില്ളെന്നും അടുത്ത ഡല്‍ഹി ചര്‍ച്ചയോടെ നേതൃമാറ്റം തീരുമാനം ആകുമെന്നുമാണ് പ്രമുഖ കോണ്‍ഗ്രസ് നേതാവ് ‘മാധ്യമ’ത്തോട് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.