ആര്‍.എസ്.എസ് പ്രചാരകരില്‍ പാര്‍ലമെന്‍ററി വ്യാമോഹമെന്ന്

കോഴിക്കോട്: ആര്‍.എസ്.എസ് പ്രവര്‍ത്തകരില്‍ പാര്‍ലമെന്‍ററി വ്യാമോഹം പടരുന്നതായി വിമര്‍ശം. വയനാട്ടില്‍ മൂന്നുദിവസമായി നടന്ന സംസ്ഥാനത്തെ മുഴുവന്‍സമയ ആര്‍.എസ്.എസ് പ്രചാരകരുടെ വാര്‍ഷിക പൊതുയോഗത്തിലാണ് വിമര്‍ശമുയര്‍ന്നത്. ബി.ജെ.പിയിലേക്ക് കയറിപ്പറ്റാന്‍ ആര്‍.എസ്.എസ് പ്രചാരകന്മാര്‍ ശ്രമിക്കുന്നുവെന്നാണ് പ്രധാന ആക്ഷേപം. ഭരണത്തോടും അധികാരത്തോടുമുള്ള താല്‍പര്യമാണത്രെ ഇതിനുപിന്നില്‍. ആര്‍.എസ്.എസിന്‍െറ താലൂക്ക്, ജില്ല, ഏരിയ, സംസ്ഥാന തല പ്രചാരകരാണ് പൊതുയോഗത്തില്‍ പങ്കെടുത്തത്. ആര്‍.എസ്.എസ് ശാഖകളോടുള്ളതിനേക്കാള്‍ ചിലര്‍ താല്‍പര്യംകാണിക്കുന്നത് ബി.ജെ.പി കമ്മിറ്റികളുടെ കാര്യത്തിലാണെന്നു യോഗത്തില്‍ കുറ്റപ്പെടുത്തലുണ്ടായി.

കേരളത്തിലെ ബി.ജെ.പിയെ നിയന്ത്രിക്കുന്ന സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു ആര്‍. ഉമാകാന്തനെ മാറ്റി പകരം എം. ഗണേശിനെ നിയമിക്കാന്‍ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. ആര്‍.എസ്.എസിന്‍െറ മാധ്യമവിഭാഗത്തിന്‍െറ ചുമതലവഹിച്ചിരുന്ന ആളാണ് ഗണേശ്. മുന്‍ പ്രസിഡന്‍റ് വി. മുരളീധരനെ അനുകൂലിക്കുന്ന വിഭാഗത്തിന് തിരിച്ചടിയായാണ് പുതിയ സംഘടനാ ജനറല്‍ സെക്രട്ടറിയുടെ നിയമനം വ്യാഖ്യാനിക്കപ്പെടുന്നത്.

കുമ്മനം രാജശേഖരന്‍ പ്രസിഡന്‍റായതോടെ സംസ്ഥാന ബി.ജെ.പി ഘടകം പൂര്‍ണമായും ആര്‍.എസ്.എസിന്‍െറ കൈപ്പിടിയിലൊതുങ്ങിയ അവസ്ഥയാണ്. ജില്ലകളിലിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബി.ജെ.പി പുന$സംഘടനയില്‍ ആര്‍.എസ്.എസ് നിര്‍ദേശിക്കുന്നവര്‍ മാത്രമാണ് ഭാരവാഹികളാകുന്നത്. ഇതില്‍ ബി.ജെ.പി നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അമര്‍ഷമുണ്ടെങ്കിലും പ്രകടിപ്പിക്കാന്‍ പറ്റാത്ത  അവസ്ഥയാണ്. ബി.ജെ.പി ദേശീയ നേതൃത്വത്തില്‍ ഉടനെ നടക്കാനിരിക്കുന്ന അഴിച്ചുപണിയില്‍ കേരളത്തില്‍നിന്നു ഒരാള്‍ക്ക് സ്ഥാനം ലഭിക്കാനിടയുണ്ട്. അതു വി. മുരളീധരനോ പി.കെ. കൃഷ്ണദാസോ എന്ന ആകാംക്ഷയിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വത്തിലുള്ളവര്‍  കൃഷ്ണദാസിനെയും ദേശീയ നേതൃത്വത്തിലുള്ളവര്‍ മുരളീധരനെയും പിന്തുണക്കുന്ന സ്ഥിതിവിശേഷമാണിപ്പോള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.