ആളിക്കത്തിക്കാന്‍ ബി.ജെ.പിയും എസ്.എന്‍.ഡി.പിയും; പ്രതിരോധമില്ലാതെ സി.പി.എം

കണ്ണൂര്‍: ബാലസംഘത്തിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ തളിപ്പറമ്പ് കൂവോട്ട് നടത്തിയ ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുവിനെ കുരിശിലേറ്റുന്ന വിധത്തില്‍ നിശ്ചലദൃശ്യം അവതരിപ്പിച്ചതും കോടിയേരി നങ്ങാറത്ത് പീടികയില്‍ ആര്‍.എസ്.എസുകാരെന്ന് പറയുന്നവര്‍ ഗുരുപ്രതിമ തകര്‍ത്തതും രാഷ്ട്രീയ വൈരം ആളിക്കത്തിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ പുതിയ സംഭവവികാസങ്ങള്‍ മുതലെടുത്ത് സി.പി.എം ഒരു ഭാഗത്തും ബി.ജെ.പിയും എസ്.എന്‍.ഡി.പിയും  മറുഭാഗത്തും അണിനിരന്നത്
പുതിയ രാഷ്ട്രീയ സംഘട്ടത്തിന് തിരികൊളുത്തുമോയെന്നാണ് ജനങ്ങള്‍ ഭയപ്പെടുന്നത്. സംഭവങ്ങളുടെ വ്യാപ്തി പെരുപ്പിച്ച് കാട്ടാന്‍ സാമൂഹിക മാധ്യമങ്ങള്‍  രംഗത്തത്തെിയതാണ് പ്രശ്നം കൂടുതല്‍ വഷളാക്കിയത്. ഗുരുവിനെ സി.പി.എം അധിക്ഷേപിച്ചെന്നാരോപിച്ച് കണ്ണൂര്‍ ജില്ലയില്‍ ബി.ജെ.പി ചൊവ്വാഴ്ച കരിദിനം ആചരിക്കുകയാണ്. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ പാര്‍ട്ടി ഓണാഘോഷ സമാപന പരിപാടി നടത്തേണ്ടതില്ലായിരുന്നുവെന്നാണ് ജില്ലയിലെ സി.പി.എം അണികളില്‍ നല്ളൊരു വിഭാഗം കരുതുന്നത്. പാര്‍ട്ടി അനുഭാവികള്‍ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ തളിപ്പറമ്പ്  സംഭവം പെരുപ്പിച്ച് കാട്ടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഘ്പരിവാറും എസ്.എന്‍.ഡി.പിയും അടുക്കുന്നതും സി.പി.എമ്മില്‍ നിന്ന് അണികള്‍ ബി.ജെ.പിയിലേക്ക് പോവുന്നതും തടയാന്‍ പാര്‍ട്ടി മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുകയാണെന്ന് ആരോപണമുയര്‍ന്നതോടെ ജില്ലയിലെ നേതൃത്വം ശരിക്കും വെട്ടിലായി.
സംഭവം തെറ്റായിപ്പോയെന്ന രീതിയിലാണ് കോടിയേരി ബാലകൃഷ്ണന്‍, വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെ നേതാക്കള്‍ പ്രതികരിച്ചത്. ഗുരുവിനെ ആക്ഷേപിക്കുന്ന ഒരു നടപടിയും സി.പി.എമ്മിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ളെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തളിപ്പറമ്പില്‍ പറഞ്ഞത്.
ഗുരുദര്‍ശനങ്ങളെ ത്രിശൂലമേന്തി കുരിശിലേറ്റുന്ന ആര്‍.എസ്.എസ് ശ്രമത്തെ പ്രതീകാത്മകമായി ചിത്രീകരിക്കുകയായിരുന്നുവെന്ന് സി.പി.എം ജില്ലാ നേതൃത്വം വിശദീകരിക്കുന്നുണ്ടെങ്കിലും നിശ്ചല ദൃശ്യം ഒരുക്കിയതില്‍ പിഴവ് പറ്റിയതായി അവര്‍ സമ്മതിക്കുന്നുണ്ട്. അതേസമയം,  നങ്ങാറത്ത് പീടികയില്‍ സംസ്കാരിക നിലയം തകര്‍ത്ത് ഗുരുപ്രതിമയുടെ കൈവെട്ടിയത് ആര്‍.എസ്.എസുകാരാണെന്ന് സ്ഥാപിക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടുണ്ട്. ശ്രീമുദ്ര എന്ന സാംസ്കാരിക നിലയം സി.പി.എമ്മിന്‍െറ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ചതയ ദിനാഘോഷത്തിന്‍െറ ഭാഗമായാണ് പ്രതിമ സ്ഥാപിച്ചിരുന്നത്.
കൂവോട് സംഭവത്തില്‍ ശക്തമായി പ്രതികരിച്ചിട്ടും ഗുരുപ്രതിമ തകര്‍ത്തതില്‍ മൗനം പാലിച്ച എസ്.എന്‍.ഡി.പി നടപടി സി.പി.എം വ്യാപകമായി തുറന്ന് കാട്ടുകയും ചെയ്തു. എന്നിരുന്നാലും  ഗുരുവിനെ കുരിശിലേറ്റുന്ന വിധത്തില്‍ വന്ന നിശ്ചല ദൃശ്യം വൈകാരികമായി അവതരിപ്പിച്ചതിനെ പ്രതിരോധിക്കാന്‍ സി.പി.എമ്മിന് കഴിയുന്നില്ളെന്നാണ് വസ്തുത.
സി.പി.എമ്മിന്‍െറ തളിപ്പറമ്പ് ലോക്കല്‍ കമ്മിറ്റി നടത്തിയ ഘോഷയാത്രയിലെ നിശ്ചല ദൃശ്യമാണ് വിവാദമായത്. മഞ്ഞവസ്ത്രം ധരിച്ച ഗുരുവിനെ കുരിശില്‍ തറക്കുന്നതായിരുന്നു ദൃശ്യം. കാവിയുടുത്ത രണ്ടുപേര്‍ ചേര്‍ന്ന് ഗുരുവിനെ കുരിശില്‍ തറക്കുന്ന രംഗമാണ് ചിത്രീകരിച്ചിരുന്നത്. വര്‍ഗീയതക്കെതിരെയുള്ള സന്ദേശമാണ് ഇതെന്ന് വ്യാഖ്യാനിക്കാമെങ്കിലും ഗുരുവിനെ ഇങ്ങനെ ചിത്രീകരിച്ചത് സി.പി.എമ്മിനെ തിരിഞ്ഞ് കൊത്തുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.