രാഷ്ട്രീയ സമവാക്യങ്ങള്‍ തെറ്റിയ കൊല്ലം

കുടുവിട്ടുകൂടുമാറിയ രണ്ടു കക്ഷികളും പിന്നെ എസ്.എന്‍.ഡി.പി യോഗവുമാണ് ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെ കൊല്ലത്തെ ചര്‍ച്ച വിഷയം. ഈ മുന്നു സംഘടനകളുടെയും ‘ആസ്ഥാനമെന്ന നിലയില്‍’ അവരുടെ ‘കെമിസ്ട്രി’ എങ്ങനെ ‘വര്‍ക്കൗട്ട’് ചെയ്യപ്പെടുന്നുവെന്നത് കൊല്ലത്തിന്‍െറ മാത്രമല്ല,രാഷ്ട്രീയ കേരളത്തിന്‍െറയും കൗതുകമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലായിരുന്ന കേരള കോണ്‍ഗ്രസ്-ബി ഇത്തവണ ഒപ്പമില്ല,  ഇടതു മുന്നണിയുടെ ഘടകകക്ഷിയല്ളെങ്കിലും അവരെ സഹകരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയിലായിരുന്ന ആര്‍.എസ്.പി യു.ഡി.എഫിലെ ആര്‍.എസ്.പിയുമായി ഐക്യപ്പെട്ടു. ഇതോടെ ജില്ലയില്‍ യു.ഡി.എഫിലെ രണ്ടാം കക്ഷിയായി മാറി. കേരള കോണ്‍ഗ്രസ്-ബിക്കും ആര്‍.എസ്.പിക്കും കരുത്തു പ്രകടമാകുന്ന  ജില്ലയെന്ന നിലയിലാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ ‘രാഷ്ട്രിയം‘.

ആര്‍.എസ്.പിയുടെ വരവ് യു.ഡി.എഫിലെ സമവാക്യങ്ങളില്‍ മാറ്റം വരുത്തി. ജില്ലയിലെ യു.ഡി.എഫില്‍ രണ്ടാം കക്ഷിയായി ആര്‍.എസ്.പി മാറിയതാണ് ലീഗ് അടക്കമുള്ള കക്ഷികളെ അസ്വസ്ഥരാക്കുന്നത്. അവര്‍ അതു തുറന്നു പറയുകയും ചെയ്തു. ആര്‍.എസ്.പി വന്നതിന്‍െറ പേരില്‍ സീറ്റു കുറഞ്ഞാല്‍ തനിച്ചു മല്‍സരിക്കുമെന്ന ഭീഷണി ലീഗ് മുഴക്കിയിട്ടുണ്ട്. ഇതിന് പുറമെ കേരള കോണ്‍ഗ്രസ്-ബി മുന്നണിവിട്ടതോടെ കഴിഞ്ഞ തവണ അവര്‍ മത്സരിച്ച സീറ്റുകളില്‍ പ്രതീക്ഷിയര്‍പ്പിച്ചിരുന്ന ചെറിയ കക്ഷികള്‍ക്കും കിട്ടി തിരച്ചടി. രണ്ടു ജില്ലാ പഞ്ചായത്തംഗങ്ങള്‍ അടക്കമുള്ള കേരള കോണ്‍ഗ്രസ-്ബി അംഗങ്ങള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ കിഴക്കന്‍ മേഖലയിലെ ചില ഗ്രാമ പഞ്ചായത്തംഗങ്ങള്‍ ലീഗിലും ചേര്‍ന്നു.
ഇടതു മുന്നണിയിലും ആര്‍.എസ്.പിയുടെ സീറ്റാണ് പ്രശ്നം . കഴിഞ്ഞ തവണ അവര്‍ മത്സരിച്ച സീറ്റില്‍ അവകാശവാദം ഉന്നയിക്കുന്നത് സി.പി.ഐ അടക്കമുള്ള ഘടകകക്ഷികളാണ്. ചെറു കക്ഷികള്‍ക്കും കുടുതല്‍സീറ്റു വേണം. ബാലകൃഷ്ണ പിള്ള, ജെ.എസ്.എസ്, ഫോര്‍വേഡ് ബ്ളോക്ക്, സി. എം.പി, തുടങ്ങിയ കക്ഷികളെ സഹകരിപ്പിക്കാന്‍ ഇടതു മുന്നണി തീരുമാനിച്ച സാഹചര്യത്തില്‍ അവര്‍ക്കും സീറ്റു നല്‍കണം.

എസ്.എന്‍.ഡി.പി യോഗത്തിന്‍െറ ആസ്ഥാനമെന്ന നിലയിലാണ് പുതിയ രാഷ്ട്രിയത്തില്‍ കൊല്ലത്തിന്‍െറ പ്രസക്തി. പക്ഷെ, ജില്ലയിലെ ബി.ജെ.പിക്ക് എസ്.എന്‍.ഡി.പി കൂട്ടുകെട്ടു പുര്‍ണമായും ദഹിച്ചിട്ടില്ല. എസ്.എന്‍.ഡി.പിയുടെ വരവോടെ പരമ്പരാഗതമായി  ബി.ജെ.പിയെ പിന്തുണക്കുന്ന സവര്‍ണ വോട്ടുകള്‍ നഷ്ടമാകുമോയെന്ന ആശങ്ക ബി.ജെ.പിക്കുണ്ട്. ഈഴവ സമുദായംഗങ്ങളില്‍ ഭൂരിപക്ഷവും സി.പി.എം, സി.പി.ഐ,കോണ്‍ഗ്രസ് കക്ഷികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരാണ്. ഇതേസമയം, എസ്.എന്‍.ഡി.പി യോഗം ബി.ജെ.പിയോടു ചങ്ങാത്തമാകുമ്പോള്‍ ഇതിനെതിരെ മറ്റൊരുധ്രൂവികരത്തിനുള്ള സാധ്യത തള്ളിക്കളയുന്നില്ല. ജില്ലയില്‍ നിര്‍ണായക സ്വാധീനമുള്ള മുസ്ളിം, ക്രൈസ്തവ, ദളിത് വോട്ടര്‍മാരിലാണ് ഇതു പ്രതീക്ഷിക്കുന്നതെങ്കിലും അതു ഏതു മുന്നണിക്ക് ഗുണകരമാകുമെന്ന് പറയാന്‍ കഴിയില്ല.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ബി.ജെ.പിക്ക് 3.18ശതമാനം വോട്ടാണ് കിട്ടിയത്. 346 ഗ്രാമ പഞ്ചായത്തു വാര്‍ഡുകളില്‍ മത്സരിച്ച് 18 ഇടത്ത്  വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കായിരുന്നു മേല്‍ക്കൈ. ജില്ലാ പഞ്ചായത്തും കൊല്ലം കോര്‍പ്പപറേഷനും പുനലൂര്‍ നഗരസഭയും സ്വന്തമാക്കി. പറവൂര്‍ നഗരസഭയില്‍ ബി.ജെ.പി മൗനം പാലിച്ചതിനാല്‍ ഭരണത്തിലത്തെി. 70 ഗ്രാമ പഞ്ചായത്തുകളില്‍ 36ഉം 11 ബ്ളോക്ക് പഞ്ചായത്തുകളില്‍ എട്ടും ഇടതു മുന്നണി നേടി. എന്നാല്‍, ആര്‍.എസ്.പിയുടെ മുന്നണി മാറ്റത്തോടെ ചില പഞ്ചായത്തുകളില്‍ മാറ്റം വന്നു.കൊല്ലം കോര്‍പ്പറേഷനിലും ഭരണമാറ്റത്തിന് സാഹചര്യമുണ്ടായെങ്കിലും ഏക പി.ഡി.പി അംഗം ഇടതനുകൂല നിലപാട് സ്വീകരിച്ചതിനാല്‍ മാറ്റമുണ്ടായില്ല.
ജില്ലാ പഞ്ചായത്ത്
എല്‍.ഡി.എഫ് 16
യു.ഡി.എഫ് 8
കേരള കോണ്‍ഗ്രസ്-ബി-2 (ഇവര്‍ ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്നു)
കോര്‍പറേഷന്‍
എല്‍.ഡി.എഫ് 26
യു.ഡി.എഫ് 26
മറ്റുള്ളവര്‍ 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.