വെള്ളാപ്പള്ളി വെള്ളിത്തിരയില്‍; സംസ്ഥാന നേതാക്കള്‍ ഇരുട്ടില്‍


ന്യൂഡല്‍ഹി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കുടുംബസമേതം ഡല്‍ഹിയില്‍ നടത്തിയ നീക്കുപോക്കു ചര്‍ച്ചകളുടെ കാര്യത്തില്‍ കേരളത്തിലെ ബി.ജെ.പി-എസ്.എന്‍.ഡി.പി യോഗം നേതാക്കള്‍ ഇരുട്ടില്‍. സംഘ്പരിവാര്‍ താല്‍പര്യപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അഖിലേന്ത്യാ നേതാക്കളും വെള്ളാപ്പള്ളി കുടുംബത്തെ സല്‍ക്കരിച്ചത് ബി.ജെ.പിയിലും എസ്.എന്‍.ഡി.പി യോഗത്തിനുള്ളിലും  മുറുമുറുപ്പ് ഉയര്‍ത്തുകയും ചെയ്തു.

സുപ്രധാനമെന്ന് വിശേഷിപ്പിക്കുന്ന ഡല്‍ഹി ചര്‍ച്ചയില്‍ വെള്ളാപ്പള്ളി കുടുംബമല്ലാതെ എസ്.എന്‍.ഡി.പി യോaഗം പ്രസിഡന്‍റ് ഡോ. എം.എന്‍. സോമനടക്കം ആര്‍ക്കും റോളുണ്ടായില്ല. സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍ ഉള്‍പ്പെടെ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ക്കും ഇടമില്ല. ഇതോടെ ഡല്‍ഹി ചര്‍ച്ചയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേതാക്കള്‍ക്കിടയില്‍തന്നെ അവ്യക്തവും ഗൂഢവുമായി. പഞ്ചായത്തു തെരഞ്ഞെടുപ്പിലും മാസങ്ങള്‍ക്കകം നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിയും എസ്.എന്‍.ഡി.പിയുമായി ധാരണയില്‍ നീങ്ങുന്നതിനെക്കുറിച്ചാണെന്ന് പറയുന്ന സുപ്രധാന ചര്‍ച്ചയില്‍നിന്നാണ് അവശ്യംവേണ്ട നേതാക്കള്‍പോലും ഒഴിവാക്കപ്പെട്ടത്. വെള്ളാപ്പള്ളിയുടെ ഡല്‍ഹി യാത്ര രാഷ്ട്രീയത്തിനപ്പുറം, സാമ്പത്തികമായ ഡീല്‍ ആണെന്ന് കേരളത്തിലെ പ്രമുഖ നേതാക്കള്‍തന്നെ ആരോപണമുന്നയിച്ചിരുന്നു. ഡല്‍ഹി യാത്രയോടെ, എസ്.എന്‍.ഡി.പി യോഗത്തില്‍ വെള്ളാപ്പള്ളിയുടെ സ്വേച്ഛാധിപത്യമാണെന്ന ആക്ഷേപം വീണ്ടും ശക്തമായി.

ബി.ജെ.പിയിലാകട്ടെ, സംസ്ഥാന നേതാക്കളെ പങ്കെടുപ്പിക്കാത്ത ചര്‍ച്ച പ്രസിഡന്‍റിന്‍െറ കഴിവുകേടാണെന്ന് കുറ്റപ്പെടുത്തി വി. മുരളീധരനെതിരെ വിമതപക്ഷം വാളെടുത്തു. എന്നാല്‍, വെള്ളാപ്പള്ളിയെ താങ്ങി എസ്.എന്‍.ഡി.പി യോഗത്തിലേക്കും ഈഴവ സമുദായത്തിലേക്കും കാവി കയറ്റിവിടാന്‍ ശ്രമിക്കുന്ന പാര്‍ട്ടി നേതൃത്വത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള കെല്‍പ് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ക്കില്ല. രാജഗോപാലിനുപോലും കിട്ടാത്ത മന്ത്രിസ്ഥാനം തുഷാര്‍ വെള്ളാപ്പള്ളിക്ക് കിട്ടണമെന്ന ആവശ്യത്തിനു മുന്നില്‍ അവര്‍ അന്തംവിട്ടു നില്‍ക്കുന്നു. വെള്ളാപ്പള്ളി പ്രത്യേക പാര്‍ട്ടിയുണ്ടാക്കി ബി.ജെ.പിക്കൊപ്പം കൂടുന്നതിനോട് ഒരു വിഭാഗം എതിരാണ്. വെള്ളാപ്പള്ളി പറയുന്നതിനൊത്ത് ഈഴവ സമുദായമോ എസ്.എന്‍.ഡി.പി അംഗങ്ങളോ രാഷ്ട്രീയ നിലപാട് സ്വീകരിക്കില്ളെന്നാണ് ഒരുവിഭാഗം ബി.ജെ.പി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. മുമ്പ് പാര്‍ട്ടിയുണ്ടാക്കി പരാജയപ്പെട്ട ദുരനുഭവം എസ്.എന്‍.ഡി.പിക്കുണ്ട്. ബി.ജെ.പിയില്‍ത്തന്നെ, വെള്ളാപ്പള്ളിയെ മുന്നില്‍നിര്‍ത്തി കുടപിടിക്കാന്‍ നേതാക്കളോ വോട്ടുചെയ്യാന്‍ അണികളോ തയാറാവില്ളെന്ന പ്രശ്നം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

വാക്ക് അടിക്കടി മാറ്റാറുള്ള വെള്ളാപ്പള്ളി വരുംദിവസങ്ങളില്‍ പുലിവാലായി മാറുമോ എന്ന ആശങ്കയുമുണ്ട്. കേരളത്തില്‍ എന്‍.ഡി.എ സഖ്യത്തിന്‍െറ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വെള്ളാപ്പള്ളിയെ അവതരിപ്പിക്കാന്‍ കേന്ദ്രനേതൃത്വം ശ്രമിക്കുന്നുവെന്നുവരെ  ഊഹാപോഹം പ്രചരിക്കുമ്പോള്‍ തന്നെയാണിത്. അത്തരമൊരു തീരുമാനമുണ്ടായാല്‍ പോലും കേന്ദ്രനേതൃത്വത്തിന്‍െറ ആജ്ഞ ശിരസാവഹിക്കാനുള്ള കെല്‍പ് മാത്രമാണ് സംസ്ഥാന നേതാക്കള്‍ക്കുള്ളത്. യു.ഡി.എഫിനും എല്‍.ഡി.എഫിനും ഇക്കാലമത്രയും കിട്ടാത്ത ഗുണം വെള്ളാപ്പള്ളിയെ മുന്നില്‍നിര്‍ത്തിയാല്‍ ബി.ജെ.പിക്കു കിട്ടില്ളെന്ന യാഥാര്‍ഥ്യം ബാക്കിനില്‍ക്കേ തന്നെയാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.