മന്ത്രിസഭാ യോഗത്തിലെ തര്‍ക്കം പുറത്ത്

തൃശൂര്‍/തിരുവനന്തപുരം: ബുധനാഴ്ച മന്ത്രിസഭാ യോഗത്തില്‍ താനും വനംമന്ത്രിയുമായി തര്‍ക്കമുണ്ടായെന്ന് മന്ത്രി അടൂര്‍ പ്രകാശിന്‍െറ വെളിപ്പെടുത്തല്‍.
മന്ത്രി സി.എന്‍. ബാലകൃഷ്ണനും  എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത വേദിയിലാണ് മന്ത്രിസഭാ യോഗത്തിന്‍െറ ഉള്ളറക്കഥ അടൂര്‍ പ്രകാശ് വെളിപ്പെടുത്തിയത്. വനം വകുപ്പിന്‍െറ നടപടികള്‍ മന്ത്രിയെ അത്രക്ക് ചൊടിപ്പിച്ചുവെന്ന് അടൂര്‍ പ്രകാശിന്‍െറ പ്രസംഗത്തില്‍ നിഴലിച്ചിരുന്നു.
എന്നാല്‍, മന്ത്രിസഭയിലെ ചര്‍ച്ചകള്‍ പുറത്തുപറയുന്നത് ശരിയല്ളെന്ന് വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. ഒൗദ്യോഗിക രഹസ്യം പാലിക്കുമെന്ന സത്യപ്രതിജ്ഞ ചെയ്താണ് എല്ലാ മന്ത്രിമാരും ചുമതല ഏല്‍ക്കുന്നത്. അങ്ങനെയുള്ളവര്‍ക്ക് മന്ത്രിസഭാ രഹസ്യം പുറത്തുപറയാനാവില്ല. അത്തരം സത്യപ്രതിജ്ഞ ചെയ്തവര്‍ പുറത്തുപറയുമെന്ന് താന്‍ വിശ്വസിക്കുന്നില്ളെന്ന് തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
തൃശൂര്‍ ടൗണ്‍ഹാളില്‍ ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്യുമ്പോഴാണ് അടൂര്‍ പ്രകാശ് വെളിപ്പെടുത്തല്‍ നടത്തിയത്. വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് അര്‍ഹരായ പലര്‍ക്കും പട്ടയം ലഭിക്കുന്നതിന് തടസമെന്ന് പറഞ്ഞ അടൂര്‍ പ്രകാശ്, വനംവകുപ്പിന്‍െറ തടസ വാദങ്ങളില്‍ ചിലതൊക്കെ മാറ്റേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
‘മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഇവിടെ ഉണ്ടല്ളോ, കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തില്‍ ഞാനും വനംമന്ത്രിയുമായി തര്‍ക്കമുണ്ടായി. സി.എന്‍. ബാലകൃഷ്ണന്‍ അതിന് സാക്ഷിയാണ്. അത് പക്ഷെ പുറത്തു പറയാന്‍ പാടില്ല. എന്നാലും പറയുകയാണ്.
റവന്യൂ വകുപ്പിന്‍െറ കൈവശമുള്ള ഭൂമി വനംവകുപ്പിന് കൈമാറാനായി ഞാനറിയാതെ കഴിഞ്ഞ ദിവസം വനംവകുപ്പ് ഒരു ഉത്തരവിറക്കി. ഇത് അംഗീകരിക്കാനാകില്ളെന്ന നിലപാട് താന്‍ സ്വീകരിച്ചതാണ് വനംമന്ത്രിയുമായി തര്‍ക്കത്തിന് കാരണമായത്.
ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ പുറംവാതിലിലൂടെ ഒരു തുണ്ട് ഭൂമി കൊണ്ടുപോകാന്‍ വനംവകുപ്പിനെ അനുവദിക്കില്ല. റവന്യൂ വകുപ്പിന് കീഴിലുള്ള ഭൂമി ഭൂരഹിതര്‍ക്ക് കൊടുക്കാനുള്ളതാണ്.
അത് അവര്‍ക്ക് തന്നെ കൊടുക്കും. അതിന് വേണ്ടിയാണ് വമ്പന്‍മാരുമായി തനിക്ക് ഏറ്റുമുട്ടേണ്ടി വരുന്നത്’ -മന്ത്രി പറഞ്ഞു.
ഹാരിസണ്‍ പോലെയുള്ളവരുമായുള്ള തര്‍ക്കത്തിനും കാരണം ഇതാണ്. പലതരത്തില്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമം നടന്നു. അത് സാധിക്കാതെ വന്നപ്പോഴാണ് മറ്റ് ചില ആരോപണങ്ങള്‍ ഉന്നയിച്ച് തകര്‍ക്കാന്‍ ശ്രമം നടത്തുന്നത്. അതൊന്നും വിലപ്പോവില്ല.
ഈ വമ്പന്‍മാരുടെ പക്കലുള്ള ഭൂമി സാധാരണക്കാര്‍ക്ക് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ഈ കേസുകളില്‍ ഹൈകോടതി അനുകൂല നിലപാടെടുത്താല്‍ ഇവരില്‍ നിന്നും ഭൂമി ഏറ്റെടുത്ത് പാവങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
എന്നാല്‍, അടൂര്‍ പ്രകാശുമായി മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കമുണ്ടായിട്ടില്ളെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പട്ടയ വിതരണത്തിന് എന്നും സഹായകമായ നിലപാടാണ് വനം വകുപ്പ് സ്വീകരിച്ചത്. അങ്ങനെ ചെയ്യുമ്പോള്‍ത്തന്നെ ചില നിയമങ്ങള്‍ നോക്കിയേ വനം വകുപ്പിന് മുന്നോട്ട് പോകാനാകൂ.
റവന്യൂ മന്ത്രി അങ്ങനെ അഭിപ്രായം പറയുമെന്ന് താന്‍ വിശ്വസിക്കുന്നില്ല. പറഞ്ഞിട്ടുണ്ടെങ്കില്‍ കേന്ദ്രവകുപ്പിനെ ഉദ്ദേശിച്ചാകും.
വനം വകുപ്പും റവന്യൂ വകുപ്പും തമ്മില്‍ തര്‍ക്കം ഉണ്ടെങ്കില്‍ അത് പറഞ്ഞ് പരിഹരിക്കണം. തര്‍ക്കമുള്ളതിനെക്കുറിച്ച് തന്നോടോ മുഖ്യമന്ത്രിയോടോ പറയാമെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.