വര്‍ഗീയരാഷ്ട്രീയം അനാച്ഛാദനം ചെയ്ത് വെള്ളാപ്പള്ളി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയുടെ പ്രതിമ അനാച്ഛാദനത്തിന്‍െറ മറവില്‍ സംസ്ഥാനത്ത് വര്‍ഗീയരാഷ്ട്രീയത്തിന്‍െറ തിരശ്ശീലയാണ്  എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉയര്‍ത്തുന്നത്.കെ.പി.സി.സി പ്രസിഡന്‍റും മുഖ്യമന്ത്രിയുമായിരുന്ന ആര്‍. ശങ്കറിനെ എസ്.എന്‍.ഡി.പി നേതാവായി മാത്രമല്ല പൊതുസമൂഹവും ഈഴവ സമുദായവും കാണുന്നത്. എന്നാല്‍, അദ്ദേഹത്തിന്‍െറ പേരിലുള്ള പരിപാടിയില്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികളെ പോലും വര്‍ഗീയമായി തരംതിരിക്കാനാണ് വെള്ളാപ്പള്ളി ശ്രമിച്ചതെന്നാണ് വ്യക്തമാകുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും സ്ഥലം എം.എല്‍.എ എ.എ. അസീസിനെയും ക്ഷണിച്ചശേഷമാണ് ഒഴിവാക്കിയത്. അതേസമയം നായര്‍ സമുദായാംഗമായ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെയും സ്ഥലം എം.എല്‍.എ അല്ലാത്ത ഈഴവ സമുദായാംഗം പി.കെ. ഗുരുദാസന്‍െറയും പേര് ഉള്‍പ്പെടുത്തി. ചില കേന്ദ്രങ്ങളില്‍നിന്ന് എതിര്‍പ്പുണ്ട്, ഒഴിഞ്ഞുനില്‍ക്കണമെന്ന് വെള്ളാപ്പള്ളി അഭ്യര്‍ഥിച്ചതിനാലാണ് പങ്കെടുക്കാത്തതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവിച്ചു. തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നെന്ന് എ.എ. അസീസും ‘മാധ്യമ’ത്തോട് പറഞ്ഞു. ‘എസ്.എന്‍.ഡി.പി നേതാവ് സുവര്‍ണകുമാറാണ്  പരിപാടിയിലേക്ക് ക്ഷണിച്ചത്. എന്നാല്‍, പിന്നീട് നോട്ടീസില്‍ പേര് വെക്കാതെ  ഒഴിവാക്കി. എസ്.എന്‍ വനിതാ കോളജിന്‍െറ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് എം.എല്‍.എ ഫണ്ടില്‍നിന്ന് താന്‍ തുക വിനിയോഗിച്ചിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശദീകരണത്തിന് സുവര്‍ണകുമാറിനെ ‘മാധ്യമം’ ബന്ധപ്പെട്ടെങ്കിലും തിരക്കിലാണെന്നായിരുന്നു മറുപടി.
പ്രധാനമന്ത്രിയുടേത് ഒൗദ്യോഗിക പരിപാടിയല്ല, മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രോട്ടോക്കോള്‍ ഇല്ല എന്ന വിശദീകരണത്തിന്‍െറ മറവിലാണ് വെള്ളാപ്പള്ളിയും ബി.ജെ.പിയും പ്രതിരോധം ഉയര്‍ത്തുന്നത്. പക്ഷേ, കുറച്ചുനാളായുള്ള വെള്ളാപ്പള്ളിയുടെ വര്‍ഗീയനിലപാടിന്‍െറ തുടര്‍ച്ചയാണ് മുഖ്യമന്ത്രിയെയും സ്ഥലം എം.എല്‍.എയെയും ഒഴിവാക്കിയതെന്നാണ് ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും രംഗത്തത്തെി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സ്ഥലം എം.എല്‍.എ എ.എ. അസീസും പങ്കെടുക്കേണ്ടതില്ളെന്ന് പറയുകയും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയെയും പി.കെ. ഗുരുദാസന്‍ എം.എല്‍.എയെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തതിലൂടെ വെള്ളാപ്പള്ളിയുടെ പുതിയ രാഷ്ട്രീയനിലപാടിന് അനുസൃതമായ സന്ദേശമാണ് നല്‍കിയിരിക്കുന്നതെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.
എസ്.എന്‍ ട്രസ്റ്റിന്‍െറ സ്ഥാപക ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളിലൊരാള്‍ കൊല്ലം സ്വദേശിയായ തങ്ങള്‍ കുഞ്ഞ് മുസ്ലിയാരാണെന്നിരിക്കെയാണ് വെള്ളാപ്പള്ളിയുടെ വര്‍ഗീയനടപടിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്. വെള്ളാപ്പള്ളിയുടെ നീക്കം പുറത്തായതോടെ പ്രേമചന്ദ്രനും ഗുരുദാസനും വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. വെള്ളാപ്പള്ളിക്കെതിരെ കക്ഷിഭേദം ഇല്ലാതെ കക്ഷികളും പൊതുസമൂഹവും രംഗത്തുവന്നു. ഇതോടെ വെട്ടിലായത് ബി.ജെ.പിയാണ്. പ്രധാനമന്ത്രിയുടെ പരിപാടിയുടെ ശോഭ കെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന ബി.ജെ.പി സംസ്ഥാന നേതാക്കളുടെ ആക്ഷേപം ഇത് വ്യക്തമാക്കുന്നതാണ്. പ്രധാനമന്ത്രിയുടെ പരിപാടി എന്നതില്‍നിന്ന് പ്രതിമാ അനാച്ഛാദനം ബി.ജെ.പി-വെള്ളാപ്പള്ളി പരിപാടിയായി ചുരുങ്ങിയെന്ന ആക്ഷേപം എസ്.എന്‍ ട്രസ്റ്റിലും എസ്.എന്‍.ഡി.പിയിലും ഈഴവ സമുദായത്തിലുമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.