പാപിയുടെ കല്ലേറ്

നല്ലൊരു നാളികേരവും നാലു ചെറുനാരങ്ങയും പൂജാപുഷ്പങ്ങളുമായാണ് പ്രതിരോധ മന്ത്രി രാജ്നാഥ്സിങ് ഫ്രാൻസിലേക്കു പറന്നത്. റഫാൽ വിമാനത്തിെൻറ തിരുനെറ്റിയിൽ ‘ഓം’ എഴുതി നാളികേരവും പൂജാദ്രവ്യങ്ങളും സമർപ്പിച്ചു. ശത്രുസംഹാര പൂജ ഫ്രഞ്ചുകാർക്ക് അറിയാത്തത് ഇന്ത്യയുടെ വിധി വൈപരീത്യം. എങ്കിലും, തന്നെ കയറ്റിയിരുത്തിയ റഫാൽ വിമാനത്തിെൻറ ചക്രങ്ങൾ ചെറുനാരങ്ങ അമർത്തിയുടച്ച്, ആ നീരു തൊട്ടാണ് ആകാശത്തേക്ക് ഉയരുന്നതെന്ന് പ്രതിരോധ മന്ത്രി ഉറപ്പു വരുത്തി. കാണികൾക്കു പലതും പറയാം. പക്ഷേ, നാളെയൊരിക്കൽ ബോംബിടാൻ കച്ച മുറുക്കേണ്ട അത്യുഗ്രൻ പടക്കോപ്പാണ് റഫാൽ. അത് ഏറ്റുവാങ്ങുേമ്പാൾ ‘ഹിന്ദുരാഷ്ട്ര’ത്തിെൻറ ആചാര പാരമ്പര്യങ്ങൾ നോക്കണം. അതുകൊണ്ടാണ് ആയുധപൂജയുടെ പിറ്റേന്ന്, വിദ്യാരംഭ ദിനത്തിൽതന്നെ പുതിയ ആയുധം വാങ്ങണമെന്ന് തീരുമാനിച്ചത്. റഫാൽ നിർമിക്കുന്ന കമ്പനിയായ ‘ദസോ’യും പൂജക്കാലമായ ‘ദസറ’യും തമ്മിെല പ്രാസം ഒത്തുവന്നതുപോലും ആകസ്മികമല്ല; ഭാഗ്യ കടാക്ഷമാണ്. വാങ്ങുന്നവരുടെ കൈക്രിയകൾ എന്തായാലും, കോടികളുടെ കച്ചവടത്തിൽ മാത്രമാണ് ഫ്രാൻസിനു കണ്ണ് എന്നത് വേറെ കാര്യം.

പ്രതിരോധ മന്ത്രി ‘ഓം’ എഴുതി റഫാലിനെ ഹിന്ദുവിമാനമാക്കി മാറ്റിയ വിജയദശമി ദിനത്തിൽതന്നെയാണ് ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന് നാഗ്പൂരിൽനിന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ആവർത്തിച്ച് ഓർമിപ്പിച്ചത്. ൈവദേശിക ഉൽപന്നവും പാരമ്പര്യവുമല്ല ഇന്ത്യക്ക് വേണ്ടത് ‘സ്വദേശി’യാണെന്ന ഉദ്ബോധനവും കൂടി പതിവുപോലെ കൂട്ടത്തിൽ വന്നുപോയത് വിരോധാഭാസമായെന്നു മാത്രം. ഒന്നല്ല, ഫ്രാൻസിെൻറ സ്വദേശി ഉൽപന്നമായ 36 റഫാൽ വിമാനങ്ങളാണ് ഇന്ത്യ നേരിട്ട് വരുത്തുന്നത്. ചില സ്വദേശി ശ്രമങ്ങളൊക്കെ എ.കെ. ആൻറണി പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് യു.പി.എ സർക്കാർ നടത്തിയതാണ്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് എന്ന പൊതുമേഖല സ്ഥാപനത്തിൽ 108 റഫാൽ വിമാനങ്ങൾ നിർമിക്കാം, അതിനുള്ള സാങ്കേതിക വിദ്യ കൈമാറുന്നതിെൻറ പ്രത്യുപകാരം കൂടിയായി 18 റഫാൽ വിമാനങ്ങൾ നേരിട്ടു വാങ്ങാം എന്നതായിരുന്നു അവർക്ക് ഒപ്പിടാൻ കഴിയാതെ പോയ കരാറിലെ വ്യവസ്ഥ. എന്നാൽ സ്വദേശി വേണ്ട, കംപ്ലീറ്റ് വിദേശി മതിയെന്നാണ് മോദിസർക്കാർ തീരുമാനിച്ചത്. അങ്ങനെയാണ് നേരിട്ട് 36 വിമാനങ്ങൾ ഫ്രാൻസിൽനിന്ന് വാങ്ങുന്നത്. ഈ ഇടപാടിലെ ഇന്ത്യൻ പങ്കാളിയായി പൊതുമേഖല സ്ഥാപനമല്ല, സ്വകാര്യ മുതലാളിയായ റിലയൻസിനെ ഏർപ്പാടാക്കുകയും ചെയ്തു.

അതുപ്രകാരമുള്ള ആദ്യവിമാനമാണ്, ഭാഗവതിെൻറ സ്വദേശി മുദ്രാവാക്യ അകമ്പടിയോടെ രാജ്നാഥ്സിങ് വിജയദശമി ദിനത്തിൽ ഫ്രാൻസിൽ ചെന്ന് ഏറ്റുവാങ്ങിയത്. അതിൽ ഇനി ഇന്ത്യക്കു വേണ്ട ആയുധ സാമഗ്രികൾ ഘടിപ്പിക്കണം. പറത്താൻ ഇന്ത്യൻ സൈനികർക്ക് പരിശീലനം നൽകണം. അതെല്ലാം കഴിഞ്ഞ് അടുത്ത വർഷം പകുതിയോടെയാണ് ആദ്യവിമാനം ഇന്ത്യയിൽ പറന്നിറങ്ങേണ്ടത്. പിന്നെയും വർഷങ്ങൾ കാത്തിരുന്നാലാണ് ഓർഡർ ചെയ്്ത എല്ലാ വിമാനങ്ങളും ഇന്ത്യയിൽ എത്തുക. അപ്പോഴും വ്യോമസേനയുടെ ആവശ്യത്തിനൊത്ത വിമാനങ്ങൾ ഇന്ത്യക്ക് ഉണ്ടാവില്ല. വേണ്ടത് 126ഉം 2022ൽ കിട്ടുന്നത് 36ഉം എന്നതാണ് ഇന്ത്യയുടെ വ്യോമപ്രതിരോധ ശേഷിയുടെ അവസ്ഥ എന്നത് നിൽക്കട്ടെ. വാങ്ങുന്ന വിമാനത്തിെൻറ വില? അനിൽ അംബാനിയുടെ പങ്കാളിത്തം? പൊതുമേഖലാ സ്ഥാപനത്തെ തഴഞ്ഞത്? ഇത്തരം നൂറുകൂട്ടം ചോദ്യങ്ങൾക്കൊന്നും സ്വദേശി സർക്കാർ തെരഞ്ഞെടുപ്പിനു മുമ്പു മറുപടി നൽകിയിട്ടില്ല. പ്രതിപക്ഷത്തിെൻറ ഇന്നത്തെ നിലയിൽ മറുപടി നൽകേണ്ട കാര്യവുമില്ല. കേസു കേട്ട സുപ്രീംകോടതിയുടെ ആദ്യ വിധിയിൽ തെറ്റുകളുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടതിനെ തുടർന്നു നടന്ന തിരുത്തൽ വാദങ്ങളിന്മേൽ ഉത്തരവ് വരാനിരിക്കുന്നതേയുള്ളൂ.

റഫാലിെൻറ പ്രതിരോധ ശേഷി ഫ്രാൻസിൽനിന്ന് ഇന്ത്യ സമ്പാദിക്കുന്നതു നിൽക്കട്ടെ. അടിച്ചോ കല്ലെറിഞ്ഞോ െകാല്ലാനുള്ള ആക്രമണ രീതിപോലും ആർഷഭാരതത്തിൽ എത്തിയത് വിദേശത്തുനിന്നാണെന്ന ധ്വനിയാണ് വിജയദശമി പ്രസംഗത്തിൽ ആർ.എസ്.എസ് സർസംഘ്ചാലക് നൽകിയത്. അടിച്ചു കൊല്ലുന്ന ആൾക്കൂട്ട അതിക്രമങ്ങൾ ഇന്ത്യയുടെ സംസ്കാരവും രീതിയുമല്ലെന്നു സമർഥിക്കാൻ അദ്ദേഹം ബൈബിളിലെ വചനങ്ങളിലേക്കാണ് വിരൽ ചൂണ്ടിയത്. ‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന യേശുവിെൻറ വചനമാണ് മോഹൻ ഭാഗവതിന് ആധാരമായത്. ആൾക്കൂട്ട അതിക്രമങ്ങൾ ഇക്കാലത്തെ നടപ്പുരീതിയാക്കി മാറ്റിയത് ആരാണെന്ന് പകൽപോലെ വ്യക്തമാണെങ്കിലും, അവർക്ക് വെള്ള പൂശാൻ ഇങ്ങനെയും ഒരു വ്യാഖ്യാനം ചമക്കാൻ സാധിക്കുമെന്ന് അദ്ദേഹം തെളിയിച്ചു. കാലം അതാണ്. സ്ത്രീയുടെ രക്ഷക്കു വേണ്ടിയുള്ള ക്രിസ്തുവിെൻറ വാക്കുകൾ സ്ത്രീവിരുദ്ധമെന്ന് വ്യാഖ്യാനിക്കുന്ന കാലം. ഗാന്ധിഘാതകർക്ക് പല്ലക്ക് പണിതവർ ഗാന്ധിഭക്തന്മാരായി വേഷം കെട്ടുന്ന കാലം. സ്വദേശിവത്കരണത്തെക്കുറിച്ച് പറയുകയും വിദേശിക്കുവേണ്ടി സ്വദേശി പ്രസ്ഥാനങ്ങൾ തകർക്കുകയും ചെയ്യുന്ന കാലം.

മഹാബലിപുരത്തെ കടൽത്തീരത്ത് കുപ്പിയും പാട്ടയും പെറുക്കി നടന്ന് ദേശക്കൂറ് പ്രദർശന ചരക്കാക്കുന്നവർ, സ്വദേശീയർക്കിടയിൽ കാബൂളിവാലകളുടെ എണ്ണം കൂട്ടുന്ന ലക്ഷണമാണ്. മാന്ദ്യം മുറുകി പണിശാലകൾ പ്രതിസന്ധിയിലാവുകയും തൊഴിലില്ലായ്മ വർധിക്കുകയും ചെയ്യുേമ്പാൾ തന്നെയാണ്, തദ്ദേശീയ കാർഷിക വ്യവസായ ക്ഷീര മേഖലകളെ കൂടുതൽ തകർച്ചയിലേക്ക് നയിക്കുന്ന പുതിയ കരാറുകൾക്ക് അരങ്ങ് ഒരുങ്ങുന്നത്. സ്വദേശിപ്രേമവും ‘മേക്ക് ഇൻ ഇന്ത്യ’യും പറയുേമ്പാൾ തന്നെ, മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർ.സി.ഇ.പി)മെന്ന പേരിൽ 16 രാജ്യങ്ങൾ ഉൾപ്പെട്ട സ്വതന്ത്ര വ്യാപാര കരാറിൽ ഇന്ത്യ പങ്കാളിയാവുന്നത് തദ്ദേശീയ സംരംഭങ്ങളെയും കാർഷിക, ക്ഷീര മേഖലയെയും തകർക്കുമെന്ന് ചൂണ്ടിക്കാട്ടുന്നത് സംഘ്പരിവാർ സംഘടനയായ സ്വദേശി ജാഗരൺ മഞ്ച് അടക്കമുള്ളവയാണ്. പക്ഷേ, മഹാബലിപുരത്തെ കൈകൊടുക്കലുകൾ, ആ കരാറിൽ മോദിസർക്കാർ ഉറച്ചു നിൽക്കുെന്നന്നതിെൻറ വിളംബരം കൂടിയാണ്. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് മഹാബലിപുരത്ത് എത്തിയത് ചൈനയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻവേണ്ടിയാണ്. ഇന്ത്യയിലെ കാർഷിക, വ്യവസായിക മേഖലകളെ ഈ കരാറിലൂടെ സർക്കാർ എത്രത്തോളം സംരക്ഷിക്കുന്നു എന്നതിന് ഉത്തരം പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഇന്ത്യ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറുകൾ ഇന്ത്യക്കല്ല, മറ്റു രാജ്യങ്ങൾക്ക് നേട്ടമായി മാറിയ ദുരനുഭവം പുതിയ കരാറിൽ കൂടുതൽ ശക്തമായി പ്രതിഫലിക്കും.

മുദ്രാവാക്യം സ്വദേശിയാണ്, മേക്ക് ഇൻ ഇന്ത്യയാണ്. എന്നാൽ, ഉദാര ഇളവുകളോടെ മറുനാടൻ നിക്ഷേപത്തിന് വാതിൽ തുറന്നിടുകയും കോർപറേറ്റുകളെ വഴിവിട്ടു സഹായിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ കേമ്പാളം സ്വതന്ത്ര വ്യാപാരത്തിന് തുറന്നുവെക്കുേമ്പാൾ പറയുന്നത് കയറ്റുമതി പ്രോത്സാഹിപ്പിക്കുമെന്ന്. പക്ഷേ, മറുനാടൻ നിക്ഷേപം കുറയുകയും ഇറക്കുമതി കൂടിവരുകയും ചെയ്യുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപനക്ക് തത്രപ്പെടുന്നു. പൊതുസ്വത്തായ റെയിൽവേയുടെ ഭൂമിയും പാളവും വണ്ടിയും സ്വകാര്യവത്കരിക്കാൻ തിരക്കു കൂട്ടുന്നു. ഇത്തരത്തിൽ നിലപാടിലെ വൈരുധ്യം പാരമ്യത്തിലെത്തിച്ച സർക്കാർ മുമ്പുണ്ടായിട്ടില്ല. ഫലമോ? വ്യവസായവും കൃഷിയും തൊഴിൽ മേഖലയും ഒരുപോലെ തകരുന്നു. മാന്ദ്യം പിടിമുറുക്കുന്നു. സാമൂഹികാന്തരീക്ഷത്തിലോ? നിരപരാധികൾക്കും നിരാലംബർക്കും നേരെ പാപികളുടെ കല്ലേറ്; ആർത്തുചിരി. ഇതിനിടയിൽ സമാധാനത്തിലേക്കും പുരോഗതിയിലേക്കുമുള്ള ഉന്തുവണ്ടികൾ പണിയാൻ, അതിെൻറ ചക്രങ്ങൾക്കടിയിൽ ചെറുനാരങ്ങ തിരുകാൻ ആർക്കുണ്ട് താൽപര്യം? ഇന്ത്യ എത്തിനിൽക്കുന്നതോ, ഉയിർത്തെഴുന്നേൽപ് ആവശ്യപ്പെടുന്ന വിധം, വലിയൊരു രാഷ്്ട്രീയ ശൂന്യതയിൽ.
l

Tags:    
News Summary - narendra modi issue-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.