മഹാത്മാഗാന്ധിയുടെ മലക്കം മറിച്ചിലുകൾ

മഹാത്മാഗാന്ധി അഞ്ചുതവണയാണ് കേരളം സന്ദർശിച്ചിട്ടുള്ളത്. അപ്പോഴെല്ലാമായി അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളും സംഭാ ഷണങ്ങളും സമാഹരിച്ച ഗ്രന്ഥമാണ് 'ഗാന്ധിജിയും കേരളവും'. കേരളീയരായ നേതാക്കൾക്ക് എഴുതിയ കത്തുകളുണ്ട്. ആരാധകരുടേയു ം അനുവാചകരുടേയും കത്തുകൾക്ക് നൽകിയ മറുപടികളുണ്ട്. കേരളത്തിലെ അവസ്ഥകളേയും സംഭവങ്ങളേയും അവലോകനം ചെയ്തു കൊണ്ട് എഴുതിയ ലേഖനങ്ങളുണ്ട്. ആകെമൊത്തം, ഗാന്ധിജിയും കേരളവും തമ്മിലുള്ള ബന്ധം ഒറ്റനോട്ടത്തിൽ മനസിലാക്കിയെടുക്കാവുന ്ന സമഗ്രമായ ഒരു റഫറൻസ് ഗ്രന്ഥമാണിത്.

1920 ആഗസ്റ്റ് 18നാണ് ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത്. മൗലാനാ ഷൗക്കത്തല ിയും കൂടെയുണ്ടായിരുന്നു. ഉച്ചക്ക് 2.30 ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി. വമ്പിച്ച ജനക്കൂട്ടം കാത്തുന ിന്നിരുന്നു. ഖാൻബഹദൂർ പി.കെ മുത്തുക്കോയ തങ്ങൾ ഗാന്ധിജിയെ മാലയിട്ടു സ്വീകരിച്ചു. അഞ്ഞൂറോളം പ്രവർത്തകർ സംബന്ധി ച്ച നേതൃസമ്മേളനത്തിൽ ആദ്യം പ്രസംഗിച്ചു. വൈകുന്നേരം 6.30ന് കടപ്പുറത്ത് വൻ പൊതുസമ്മേളനം. ഇരുപതിനായിരത്തിലേറെ ആളു കൾ പങ്കെടുത്തിരുന്നു. വേദിയിൽ വെച്ച് കെ. രാവുണ്ണി മേനോൻ 25,00 രൂപയുള്ള പണക്കിഴി ഖിലാഫത്ത് നിധിക്കു വേണ്ടി ഗാന്ധിജ ിക്ക് സമ്മാനിച്ചു. പിറ്റേ ദിവസം രാവിലെതന്നെ ഗാന്ധിജിയും ഷൗക്കത്തലിയും മംഗലാപുരത്തേക്ക് യാത്ര തിരിച്ചു.

ക െ.മാധവൻ നായരാണ് ഗാന്ധിജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്. ആ പ്രസംഗമാണ് പുസ്തകത്തിൽ ആദ്യമായി ചേർത്തിട്ടുള്ളത ്. 'നിസ്സഹകരണ പ്രസ്ഥാനം ' എന്തിന് എന്ന തലക്കെട്ടിൽ. പ്രസംഗം തുടങ്ങുന്നതിങ്ങനെ:

"നിങ്ങൾ നൽകിയ ഹൃദ്യമായ സ്വീകര ണത്തിന് എന്റെ സഹോദരൻ ഷൗക്കത്താലിക്കും എനിക്കും വേണ്ടി ഞാൻ അകമഴിഞ്ഞ നന്ദി പ്രകാശിപ്പിക്കുന്നു. ഞങ്ങളുടെ ഈ ദൗത ്യത്തിന്റെ ഉദ്ദേശ്യം എന്താണെന്ന് വിവരിക്കുന്നതിനു മുമ്പ് നിങ്ങളെ ഒരു വിവരം അറിയിക്കാനുണ്ട്. സിന്ധിൽ രാജദ്രോ ഹക്കുറ്റത്തിന് വിസ്തരിക്കപ്പെട്ടിരുന്ന പീർ മെഹ്ബൂബ് ഷായെ രണ്ടു കൊല്ലത്തെ വെറും തടവിന് ശിക്ഷിച്ചിരിക്കുന്നു . പീറിന്റെ മേൽ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം എന്താണെന്ന് എനിക്ക് ശരിക്കറിഞ്ഞൂകൂട. എന്നാൽ ഒരു കാര്യം എനിക്കറ ിയാം. പീർ സാഹിബ് കേസ് വാദിക്കാൻ ഒരുങ്ങിയില്ല. അദ്ദേഹം തനിക്കു നൽകിയ ശിക്ഷ തികഞ്ഞ നിസ്സംഗതയോടെ സ്വീകരിക്കുകയാണ ുണ്ടായത്. അത് എനിക്ക് ഹൃദയം നിറഞ്ഞ ആഹ്ലാദമുളവാക്കി. കാരണം അനുയായികളുടെ മേൽ ഇത്രകണ്ടു വമ്പിച്ച സ്വധീനമുള്ള പീ ർ സാഹിബ് നാം തുടങ്ങിവെച്ച പ്രക്ഷോഭത്തിന്റെ ആന്തരാർത്ഥം എന്താണെന്ന് മനസ്സിലാക്കിയിരിന്നു''.

ഈ ആമുഖത്തിൽ നി ന്ന് തുർക്കി സുൽത്താന്റെ മേൽ ബ്രിട്ടൻ കെട്ടിവെച്ച ഉടമ്പടിയിലേക്ക് കടന്നു. അതു വഴി ഖിലാഫത്ത് പ്രസ്ഥാനത്തിലെത് തുന്ന പ്രസംഗം തുടരുന്നു:

''ഖിലാഫത്ത് പ്രശ്നം ഞാൻ നന്നായി പഠിച്ചിട്ടുണ്ടെന്നാണ് എന്റെ അവകാശവാദം. ഖിലാഫത്ത് പ്രശ്നത്തെക്കുറിച്ചുള്ള മുസൽമാന്റെ വികാരം എന്താണെന്ന് ഞാൻ മനസ്സിലാക്കായിട്ടുണ്ട്. അതുകൊണ്ടിതാ വീണ്ടും ഞാൻ ഇവിടെ വെച്ചു പ്രഖ്യാപിക്കുന്നു, ഖിലാഫത്ത് പ്രശ്നത്തിൽ സർക്കാർ മുസൽമാന്റെ വികാരങ്ങളെ മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത രീതിയിൽ വ്രണപ്പെടുത്തിയിരിക്കുകയാണെന്നന്ന്. ഇന്ത്യയിൽ മുസൽമാന്മാരെ അങ്ങേയറ്റത്തെ നിയന്ത്രണം പാലിച്ചിരുന്നില്ലെങ്കിൽ, നിസ്സഹകരണത്തിന്റെ സന്ദേശം അവർക്ക് പറഞ്ഞു കൊടുത്തിരുന്നില്ലെങ്കിൽ ഇവിടെ ഇതിനകംതന്നെ രക്തച്ചൊരിച്ചിൽ ഉണ്ടാകുമായിരുന്നു. മുസൽമാന്റെ ലക്ഷ്യപ്രാപ്തിക്ക് രക്തച്ചൊരിച്ചിൽ സഹായകമാവുകയില്ലെന്നു തീർച്ചയാണ്. എന്നാൽ ക്ഷുഭിതനായ ഒരു മനുഷ്യൻ, വ്രണിതഹൃദയനായ ഒരു മനുഷ്യൻ, തന്റെ പ്രവൃത്തിയുടെ നന്മതിന്മകളെക്കുറിച്ച് ചിന്തിക്കുകയില്ല. ഖിലാഫത്ത് പ്രശ്നത്തെക്കുറിച്ച് എനിക്ക് ഇത്രയുമാണ് പറയാനുള്ളത് ."

തുടർന്ന്, പഞ്ചാബിലെ സ്ഥിതിഗതികൾ വിശദീകരിച്ചു. അതിന്നൊടുവിൽ ബിരുദങ്ങളും പദവികളും വിദേശ വസ്ത്രങ്ങളും ബഹിഷ്ക്കരിക്കുന്നതിന് ആഹ്വാനം ചെയ്തു കൊണ്ട് ആ പ്രസംഗം അവസാനിച്ചു. അതോടെ പുസ്തകത്തിന്റെ ഒന്നാം ഭാഗം അവസാനിക്കുന്നു.

മലബാറിലെ കലാപം എന്ന തലക്കെട്ടിലാണ് രണ്ടാം ഭാഗം. മലബാർ കലാപത്തെ സംബന്ധിച്ച്, യംഗ് ഇന്ത്യ, നവജീവൻ എന്നീ പ്രസിദ്ധീകരണങ്ങളിൽ എഴുതിയ ലേഖനങ്ങളും മറ്റു ചില പ്രസിദ്ധീകരണങ്ങൾക്ക് നൽകിയ അഭിമുഖങ്ങളുമാണ് ഈ ഭാഗത്ത് വരുന്നത്. 1921 സെപ്തംബർ നാലിന് നവജീവനിൽ വന്ന ലേഖനമാണ് ആദ്യം ചേർത്തിട്ടുള്ളത്.

''ഞാൻ ഇവിടെയിപ്പോൾ വടക്കു കിഴക്കേ അറ്റത്താണെങ്കിലും മലബാറിൽ പെട്ടെന്നു പൊട്ടിപ്പുറപ്പെട്ട ലഹളയെക്കുറിച്ച് എനിക്ക് ചില റിപ്പോർട്ടുകൾ കിട്ടിയിരിക്കുന്നു. ഞാനീ ലേഖനം എഴുതുന്നത് തീവണ്ടിയിൽ ഇരുന്നാണ്. ഇന്ന് വെള്ളിയാഴ്ചയാണ്; 1921 ആഗസ്റ്റ് 26 ജന്മാഷ്ടമി ദിനവുമാണ്. വായനക്കാരുടെ കയ്യിൽ ഈ ലേഖനം കിട്ടുമ്പോഴേക്ക് ഒമ്പതു ദിവസം കഴിഞ്ഞിരിക്കും. അപ്പോഴേക്കും പുതിയ റിപ്പോർട്ടുകൾ കിട്ടും. എങ്കിലും ഇതിനകം കിട്ടിയിട്ടുള്ള വസ്തുതകൾ വെച്ചുകൊണ്ട് നമുക്ക് ചില അടിസ്ഥാന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനാകും. ആ വസ്തുതകൾ ഗുരുതരമായാലും ശരി, അല്ലെങ്കിലും ശരി.'' എന്ന ആമുഖ വചനങ്ങൾക്ക് ശേഷം വരുന്നത് സ്തോഭജനകമായ പ്രസ്താവനകളാണ്:

'' മാപ്പിളമാർ മുഹമ്മദീയരാണ്. അവരുടെ സിരകളിൽക്കൂടി അറബി രക്തം പ്രവഹിക്കുന്നുണ്ട്. അവരുടെ പൂർവികന്മാർ വളരെക്കാലം മുമ്പ് അറേബയിൽ നിന്ന് വന്ന് മലബാറിൽ സ്ഥിരതാമസമുറപ്പിക്കുകയാണുണ്ടായത്. അവർ ഭീഷണസ്വഭാവികളും, പെട്ടെന്ന് ക്ഷോഭിക്കുന്നവരുമാണത്രെ. നിമിഷങ്ങൾക്കുള്ളിൽ അവർ കോപിച്ച് അക്രമങ്ങൾ കാട്ടിക്കൂട്ടുമെന്നും പല കൊലപാതകങ്ങൾക്കും അവർ ഉത്തരവാദികളാണെന്നും പറയപ്പെടുന്നു. അവരെ അമർച്ച ചെയ്യുന്നതിനായി കുറേ കൊല്ലങ്ങൾക്കു മുൻപ് ഒരു പ്രത്യേക നിയമം തന്നെ പാസാക്കുകയുണ്ടായി. അവർ ഏതാണ്ട് പത്തുലക്ഷം വരും എന്നാണ് കണക്ക്. അക്ഷരാഭ്യാസമില്ലാത്തവരാണെങ്കിലും അവർ പൊതുവേ ധൈര്യശാലികളാണ്. അവർക്ക് മരണഭയമില്ല. തോറ്റുമടങ്ങുകയില്ല എന്ന് പ്രതിജ്ഞ എടുത്തുകൊണ്ടാണ് അവർ യുദ്ധത്തിന് പുറപ്പെടാറുള്ളത്. അതുകൊണ്ടാണ് ആരെയും കൊല്ലാനോ ഹിംസിക്കാനോ അവർക്ക് മടിയില്ലാത്തത് എന്നു പറയപ്പെടുന്നു. മി. യാക്കോബ് ഹസ്സനെ ആദ്യം തടങ്കലിൽ വെക്കുകയും പിന്നീട് ജയിലിലടക്കുകയും ചെയ്തതിന് കാരണം, അവർ അക്രമം കാണിക്കും എന്ന ഭയമാണ്''.

''ഇപ്പോഴത്തെ ലഹളക്ക് കാരണം എന്താണെന്ന് വ്യക്തമല്ല. നാല് ഇന്ത്യക്കാരും രണ്ടു ബ്രിട്ടീഷുകാരും ഉൾപ്പടെ ആറുപേരെ അവർ കൊന്നു എന്നാണ് റിപ്പോർട്ട്. ഇനിയും കുറേ പേരെക്കൂടി കൊന്നിരിക്കാൻ ഇടയുണ്ട് എന്ന് കരുതപ്പെടുന്നു. 500 മാപ്പിളമാരെ കൊന്നതായും പറയുന്നു. കൊള്ളയും കൊള്ളിവെപ്പും നടന്നു എന്നും റിപ്പോർട്ടുണ്ട്. കോഴിക്കോടും അതിനു വടക്കും ഉള്ള പ്രദേശങ്ങൾ ഇപ്പോൾ പട്ടാളനിയമത്തിലാണ്".

'' ഏതായാലും തത്ക്കാലത്തേക്ക് മലബാറിന്റെ പുരോഗതി തടയപ്പെട്ടിരിക്കുന്നു. ഗവൺമെന്റിന് ഇഷ്ടത്തിനൊത്ത് ഭരിക്കാൻ പറ്റുന്നില്ല. ഇമ്മാതിരി ലഹളകൾ അടിച്ചമർത്തുന്ന കല സർക്കാറിനു നല്ല വശമാണ്. ഇതിനകം നിരപരാധികളായ അനേകം ആളുകളെ കൊന്നിട്ടുണ്ടാകണം. ഇനിയും വളരെപ്പേരെ കൊല്ലുകയും ചെയ്യും. സർക്കാരിൽ കുറ്റം ചുമത്താൻ ആരാണ് മുമ്പോട്ടു വരിക. അഥവാ വന്നാൽ അതന്നെ അവർ പറയുന്നത് ആരാണ് കേൾക്കുക?''.

ഇത്രയും പറഞ്ഞതിന് ശേഷം അഹിംസയിലേക്കും ആത്മസംസ്കരണത്തിലേക്കും കടക്കുകയാണ്. 1921 സെപ്തംബർ 8 ന് 'യങ്ങ് ഇന്ത്യ' പ്രസിദ്ധീകരിച്ച ലേഖനമാണ് അടുത്തത്. 'പൊരുത്തപ്പെടാത്ത രണ്ടു ശക്തികൾ ' എന്ന ലേഖനത്തിൽ അസോഷ്യേറ്റഡ് പ്രസ്സിന്റെ വാർത്തകളെ അടിസ്ഥാനപ്പെടുത്തിയാണ് താനിത് എഴുതുന്നത് എന്ന് ആദ്യമേ വ്യക്തമാക്കിയിട്ടുണ്ട്. ഹിംസയും അഹിംസയുമാണ് പൊരുത്തപ്പെടാത്ത രണ്ടു ശക്തികളായി ലേഖനത്തിൽ വരുന്നത്. മാപ്പിളമാർ അഹിംസ കൈവിട്ടത് നിസ്സഹകരണ സമരത്തിന് തിരിച്ചടിയായി എന്നാണ് തുടർന്ന് പറയുന്നത്:

" ഗവണ്മെന്റിന്റെ പക്ഷത്തുനിന്ന് പ്രതികാര നടപടികൾ ഇനി വരാനിരിക്കുന്നതേയുള്ളൂ. ലഹളക്കാർക്ക് എത്രകണ്ട് കരുത്തുണ്ടോ, അത്രകണ്ട് കർശനമായിരിക്കും ശിക്ഷയും. സർക്കാർ നിയമം അങ്ങനെയാണ്.... നമ്മുടെ കർത്തവ്യം വ്യക്തമാണ്. നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുക്കുന്നവർക്ക് ഇതിൽ യാതൊരു കൈയ്യുമില്ല. നാമാരും തന്നെ മാപ്പിളമാരെ രഹസ്യമായിട്ടോ, അല്ലെങ്കിൽ മാനസികമായിട്ടോ അനുകൂലിച്ചുകൂട''.

'' അവരുടെ സ്ഥിരമായ സ്വഭാവം അന്ധമായ മതഭ്രാന്താണ്. രക്തസാക്ഷികൾ ഇറങ്ങി പുറപ്പെടും മുമ്പുതന്നെ പവിത്രീകരിക്കപ്പെടുന്നു. മരണത്തിനു ശേഷം അവർ കീർത്തീകരിക്കപ്പെടുന്നു. ഇമ്മാതിരിയുള്ള ധീരത കുറേക്കൂടി മെച്ചപ്പെട്ട പരിഗണന അർഹിക്കുന്നു. സർക്കാർ ഈ ധീരതയെ നേരിട്ടത് മാപ്പിളമാർക്കെരായ പ്രത്യേക നിയമം പാസാക്കിക്കൊണ്ടാണ് " എന്നെല്ലാം വിശീദീകരിക്കുന്ന ആ ലേഖനം അവസാനിക്കുന്നത്- അവരുടെ ധീരതയെ അഹിംസയോട് ബന്ധപ്പെടുത്താൻ നമുക്ക് കഴിയുമോ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ്.

മദ്രാസ് മെയിൽ, ഡെയ്ലി എക്സ് പ്രസ് എന്നീ രണ്ടു പത്രങ്ങൾക്ക് മദ്രാസിൽ വെച്ച് നൽകിയ അഭിമുഖങ്ങളാണ് അടുത്ത രണ്ട് ആദ്ധ്യായങ്ങൾ.

''ഈ ലഹളയുടെ ഉത്ഭവത്തെക്കുറിച്ച് പൂർണമായി മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. വളരെ പ്രധാനപ്പെട്ട ഒരു പ്രകോപനം ഉണ്ടായതിനെക്കുറിച്ച് ഞാൻ കേട്ടു. അത് ഒരു മുസ്ലിം പള്ളിയെ ജനക്കൂട്ടം വളഞ്ഞതാണ്. ഇത്രയേറെ ഹിന്ദു ഭവനങ്ങൾ കൊള്ളയടിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല" - എന്ന് പറഞ്ഞുകൊണ്ടാണ് ഒരു സംഭാഷണം ആരംഭിക്കുന്നത്.

'' മാപ്പിളമാർ തുണിയുണ്ടാക്കുന്നതിനു പകരം ആയുധങ്ങളാണ് ഉണ്ടാക്കിയത് അല്ലേ?'' - എന്നൊരു ചോദ്യമുണ്ട്. അതിനുപക്ഷേ, ഗാന്ധിജി നേർക്കുനേർ മറുപടി പറയുന്നില്ല.

മറ്റൊരു ചോദ്യത്തിന് മറുപടിയായി
"ഹിംസ പൊട്ടിപ്പുറപ്പെട്ടത് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രവർത്തനം തെല്ലും സ്പർശിച്ചിട്ടില്ലാത്ത പ്രദേശങ്ങളിലാണ് എന്നു പറയുന്നുണ്ട്.- 1921 സെപ്തംബർ 15 നാണ് രണ്ട് അഭിമുഖങ്ങളും വന്നത്.

അന്നു തന്നെ മദ്രാസ് ചെയ്ത പ്രസംഗത്തിന്റെ ചെറിയ ഭാഗം ചേർത്തിട്ടുണ്ട്. "നമ്മുടെ മാപ്പിള സഹോദരന്മാർ എത്രയോ സംവത്സരങ്ങളായി അച്ചടക്കമില്ലാതെ കഴിയുന്നവരാണ്. അവർക്കിന്ന് ഭ്രാന്തു പിടിച്ചിരിക്കുന്നു. അവർ ഖിലാഫത്തിനെതിരായും അവരുടെ മാതൃഭൂമിക്ക് എതിരായും പാപം ചെയ്തിരിക്കുന്നു. ഹിന്ദു ഭവനങ്ങളുടെ ദുരന്തങ്ങളിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. അഹിംസാധിഷ്ഠിതമായ നിസ്സഹകരണത്തിന്റെ സന്ദേശം അവിടത്തെ മുസ്ലിം ഭവനങ്ങളിൽ എത്തിച്ചേർന്നിട്ടില്ല'' - എന്നാണ് ആ പ്രസംഗത്തിന്റെ കാതൽ. ഹിന്ദുക്കൾ സമചിത്തത കൈവെടിയരുത് എന്ന് അഭ്യർത്ഥിക്കുന്നുമുണ്ട്.

സെപ്തംബർ 19 ന് തൃശ്ശിനാപ്പള്ളിയിൽ നടത്തിയ പ്രസംഗവും വ്യത്യസ്തമല്ല. "നമ്മുടെ മാപ്പിള സഹോദരങ്ങൾക്ക് ഭ്രാന്ത് പിടിപെട്ടു പോയിരിക്കുന്നു എന്നറിഞ്ഞ് ഞാൻ അങ്ങേയറ്റം ദുഃഖിക്കുന്നു. അവർ ഉദ്യോഗസ്ഥരെ കൊന്നതിൽ ദുഃഖമുണ്ട്. അവർ ഹിന്ദു ഭവനങ്ങൾ കൊള്ളയടിക്കുകയും നൂറ്റുകണക്കിന് സ്ത്രീ പുരുഷന്മാരെ നിരാലംബരാക്കുകയും ഹിന്ദുക്കളെ നിർബന്ധിച്ച് ഇസ്ലാമിൽ ചേർക്കുകയും ചെയ്തതിൽ എനിക്ക് ദുഃഖമുണ്ട്'' - എന്നാണ് ആ പ്രസംഗത്തിന്റെ ആരംഭം.

1921 ഡിസംബർ വരെയുള്ള പ്രഭാഷണങ്ങളിലും അഭിമുഖ സംഭാഷണങ്ങളിലുമെല്ലാം എറെക്കുറേ ഇതേ സ്വരംതന്നെയാണ് മുഴങ്ങുന്നത്. 'യങ്ങ് ഇന്ത്യയിൽ ഒക്ടോബർ 20 ന് ഒരു ലേഖനമുണ്ട്. " മാപ്പിള സഹോദരന്റെ അന്ധമായ മതഭ്രാന്താണോ, കുടുമ മുറിച്ചെടുക്കുന്നതിനും കുപ്പായം മാറ്റുന്നതിനും അനുമതി കൊടുത്തിട്ട് നിസ്സഹായനായി ഇസ്ലാമിന്റെ മന്ത്രങ്ങൾ ഉരുവിടാനൊരുങ്ങുന്ന ഹിന്ദു സഹോദരന്റെ ഭീരുത്വമാണോ - ഇതിൽ ഏതാണ് കൂടുതൽ അപലപനീയം'' - എന്നൊരു ചോദ്യം മഹാത്മജി ഉയർത്തുന്നുണ്ട്.

സർക്കാറിനെതിരെ മാപ്പിളമാരെ ഇളക്കിവിട്ട് കുഴപ്പമുണ്ടാക്കിയത് നിസ്സഹകരണ പ്രസ്ഥാനമാണ് എന്ന ആരോപണത്തിന് മറുപടി കൊടുക്കുന്ന ലേഖനങ്ങളും ഇതിനിടയിൽ വരുന്നുണ്ട്.

അഹമ്മദാബാദിൽ മുസ്ലിംലീഗ് സമ്മേളനത്തിൽ മൗലാനാ ഹസ്രത്ത് മൊഹാനി നടത്തിയ ഒരു പ്രസംഗത്തിനും മറുപടിയുണ്ട്. ഹസ്രത്ത് മൊഹാനി മാപ്പിളമാരെ ന്യായീകരിച്ചത് ഹിന്ദുക്കളെ പ്രകോപിപ്പിച്ചിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ആ ലേഖനം തുടങ്ങുന്നത്: "മൗലാനയെ ഞാൻ കുറ്റപ്പെടുത്തില്ല. ബ്രിട്ടീഷ് ഗവണ്മെന്റിനെ അദ്ദേഹം ശത്രുവായിട്ടാണ് കാണുന്നത്. ആ ശത്രുവിന് എതിരായി ചെയ്യുന്നത് എന്തും അദ്ദേഹം നീതിമത്കരിക്കും. മാപ്പിളമാർക്കെതിരെ പറയുന്ന കാര്യങ്ങളിൽ വളരെയധികം അസത്യമുണ്ടെന്ന് അദ്ദേഹം വിചാരിക്കുന്നു. അതു കൊണ്ട് അവരുടെ തെറ്റ് അദ്ദേഹം കാണാൻ തയ്യാറല്ല. അത് അദ്ദേഹത്തിന്റെ സങ്കുചിത മനോഭാവമാണ് പ്രകടമാക്കുന്നതെന്ന് ഞാൻ കരുതുന്നു.'' എന്ന പ്രസ്താവനക്ക് ശേഷം '' എല്ലാ മുസ്ലിംകളും മൗലാനയെപ്പോലെ വാദിക്കുന്നില്ല'' - എന്ന ആശ്വാസവചനമുണ്ട്. 1922 ജനുവരി 16 നാണ് ഇത് പ്രസിദ്ധീകരിച്ചത്.

മലബാറിൽ നിന്ന് കെ.പി. കേശവമേനോൻ, കെ. മാധവൻ നായർ എന്നിവർ അയച്ച കത്തുകളും ഗാന്ധിജി വിശദീകരണ സഹിതം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടാളനടപടിക്ക് ശേഷം മാപ്പിളമാർ അനുഭവിക്കുന്ന കഷ്ടപ്പാട് ചൂണ്ടിക്കാട്ടി യാക്കൂബ് ഹസ്സൻ അയച്ച കത്തും യങ്ങ് ഇന്ത്യ പ്രസിദ്ധീകരിച്ചിരുന്നു. 1924 മേയ് ഒന്നിന്. അതിന് ഗാന്ധിജിയുടെ ഒരു അനുബന്ധക്കുറിപ്പുണ്ട്:

'' എന്റെ അഭ്യർത്ഥന തീർച്ചയായും ഹിന്ദുക്കളോടാണ്. ഇരു സമുദായങ്ങളും തമ്മിൽ ശത്രുത്വം നിലനിൽക്കുമ്പോൾ എന്റെ പ്രസ്താവനകൊണ്ട് എന്തു ഫലമുണ്ടാകുമെന്ന് എനിക്കറിഞ്ഞുകൂട. എന്നാൽ ഫലത്തെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല. മി.യക്കൂബ് ഹസ്സന്റെ കത്ത് പ്രസിദ്ധപ്പെടുത്തുന്നില്ലെങ്കിൽ അതെന്റെ ഭീരുത്വമായിരിക്കും..... എനിക്ക് പറയാനുള്ളത് ഇത്രയേയുള്ളു. പട്ടിണിയും പാർപ്പിടമില്ലായ്മയും ഭീകരമായ വസ്തുതകളാണ്. അതിന്റെ മുന്നിൽ എല്ലാ വാദങ്ങളും എല്ലാ എതിർപ്പുകളും അസ്തമിക്കണം. തലമുറകൾ പലതിനു ശേഷം, നമ്മുടെ ക്രൂരകർമ്മങ്ങളെല്ലാം വിസ്മരിക്കപ്പെടുമ്പോൾ അനന്തര പരമ്പര ഓർമ്മകളിൽ അമൂല്യമായി സൂക്ഷിക്കുന്നത് നാം അന്യോന്യം കാണിക്കുന്ന സ്നേഹം നിറഞ്ഞ കൊച്ചുകൊച്ചു പ്രവൃത്തികൾ ആയിരിക്കും. അതുകൊണ്ട് പട്ടിണി കിടക്കുന്ന മാപ്പിളസഹോദരിയുടേയും അവരുടെ കുഞ്ഞുങ്ങളുടേയും നേർക്ക് സ്നേഹത്തിന്റേയും സൗഹാർദ്ദത്തിന്റേയും ഹസ്തം നീട്ടാൻ കഴിവുള്ള ഓരോ ഹിന്ദുവായനക്കാരനോടും എനിക്കഭ്യർത്ഥിക്കാനുള്ളത് കഴിവുള്ള തുക അയച്ചു തരണം എന്നാണ്. അത് മാപ്പിളമാരിൽ ഏറ്റവും അർഹരായവർക്ക് വേണ്ടവണ്ണം എത്തിച്ചു കൊടുക്കുന്നതിന് ഞാൻ ശ്രമിക്കുന്നതായിരിക്കും.''

- 1924 മെയ് ഒന്നിനാണ് ''പട്ടിണി കിടക്കുന്ന മാപ്പിള '' എന്ന തലക്കെട്ടിൽ ഈ ലേഖനം വന്നത്. പിന്നീട് രണ്ടു മൂന്ന് ചെറിയ കുറിപ്പുകൾ മാത്രമേ ഈ വിഷയത്തിലുള്ളൂ. വൈക്കം സത്യാഗ്രഹം, ഐത്തോച്ചാടനം തുടങ്ങിയ വിഷയങ്ങളാണ് പിന്നെ വരുന്നത്.

--------------------------------------------
കേരളാ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് 'ഗാന്ധിജിയും കേരളവും ' പ്രസിദ്ധീകരിച്ചത്. കേരള ഗാന്ധി സ്മാരക നിധിയുടെ നേതൃനിരയിൽ പ്രവർത്തിച്ചിരുന്ന കെ. രാമചന്ദ്രൻ നായരാണ് ലേഖനങ്ങളും പ്രസംഗങ്ങളും സമാഹരിച്ചത്. 813 പേജ്, 450 രൂപ.

ഇവയുടെ പൂർണരൂപം 'സെലക്റ്റഡ് വർക്സ് ഓഫ് മഹാത്മാഗാന്ധി' എന്ന ഇംഗ്ലീഷ് ഗ്രന്ഥത്തിലുമുണ്ട്. 100 വോള്യങ്ങളുള്ള ആ ഗ്രന്ഥപരമ്പര നവജീവൻ ട്രസ്റ്റാണ് പ്രസിദ്ധീകരിച്ചത്. അതിന്റെ 99, 100 വോള്യങ്ങൾ വിഷയ സൂചിക മാത്രമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.