പ്രവാസികളുടെ മടക്കയാത്ര: കമ്യൂണിറ്റി വെൽഫയർ ഫണ്ട് പിന്നെ എന്തിനാണ് സർ ?

പ്രവാസികളുടെ നീണ്ട മുറവിളിക്ക് അവസാനം ഭാഗിക പരിഹാരം ഉണ്ടായിരിക്കുന്നു. കോവിഡ് 19 മഹാമാരിയിലും ആഗോള ലോക്ഡൗണിലും കുടുങ്ങിയ മലയാളികളുൾപ്പെടെയുള്ള പ്രവാസികളെ നാട്ടിൽ തിരികെയെത്തിക്കാൻ ഇന്ത്യ തീരുമാനിച്ചിരിക്കുന്നു. തീരുമാനം അൽപം വൈകിയെങ്കിലും ഇക്കാര്യത്തിൽ കേന്ദ്രസർക്കാറിനെ അഭിനന്ദിക്കുന്നു. ആദ്യത്തെ ഏഴു ദിവസത്തേക്കുള്ള യാത്രാ വിമാനങ്ങളുടെ പട്ടികയൂം പുറത്തുവിട്ടിട്ടുണ്ട്.

പക്ഷെ പ്രവാസികളിലെ വലിയൊരു വിഭാഗവും ഇപ്പോൾ ആധിയിൽ തന്നെയാണ്. വിമാനവും കപ്പലും അനുവദിച്ചാലും കൈയിൽ കാശില്ലെങ്കിൽ നാടുപിടിക്കാനാവില്ലെന്നതാണ് വസ്തുത. ആരെയൊക്കെയാണ് തിരികെ കൊണ്ടുവരുന്നത്. കോവിഡ്‌ അടച്ചുപൂട്ടലിൽ ജോലി നഷ്ടപ്പെട്ടവർ, കരാർ കാലാവധി കഴിഞ്ഞ്‌ പിരിച്ചുവിടപ്പെട്ടവർ, മാസങ്ങളായി ജോലിയും കൂലിയുമില്ലാത്തവർ, ജോലി തേടിയും മറ്റും സന്ദർശക വിസയിൽ പോയി ലോക്ഡൗണിൽ കുടുങ്ങി മറ്റുള്ളവരുടെ കാരുണ്യത്തിൽ ഭക്ഷണവും താമസവും ഒപ്പിച്ച് ദിവസങ്ങൾ തള്ളിനീക്കിയവർ, ഗർഭിണികൾ, പ്രായമായവർ, രോഗികൾ...അങ്ങനെ മുൻഗണനാ ക്രമത്തിൽ. അങ്ങനെതന്നെയാണ് വേണ്ടതും.

എന്നാൽ ആഗോള മഹാമാരിയുടെ പശ്ചാത്തലത്തിൽ യുദ്ധസാഹചര്യമെന്നപോലെ സ്വന്തം പൗരന്മാരെ രക്ഷിച്ച് നാട്ടിലെത്തിക്കുന്നതിന് പണം വാങ്ങുന്നത് ഒരു ക്ഷേമരാഷ്ട്രത്തിന് ചേർന്നതാണോ. ഇവിടെയാണ് സർക്കാറി​​​െൻറ നിലപാടിനെ ചോദ്യം ചെയ്യേണ്ടിവരുന്നത്. ആഗോള തലത്തിൽ തന്നെ രാഷ്ട്രങ്ങൾ പൗരന്മാരോട് ചെയ്യേണ്ട ഉത്തരവാദിത്തമായാണ് ഇതിനെ വിലയിരുത്തുന്നത്. 

ഇങ്ങനെ അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാനായി പ്രവാസികളിൽ നിന്നു തന്നെ പിരിച്ചെടുത്ത വലിയൊരു തുക സർക്കാറി​​​െൻറ പക്കലുണ്ട്. വിദേശങ്ങളിെല ഇന്ത്യക്കാരുടെ അടിയന്തര ക്ഷേമ സഹായ പ്രവർത്തനങ്ങൾക്കായി 2009ൽ കേന്ദ്ര സർക്കാർ തുടങ്ങിയതാണ് ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് (െഎ.സി.ഡബ്ല്യൂ.എഫ്). തുടക്കത്തിൽ 18 രാജ്യങ്ങളിലാണ് ഇൗ ഫണ്ട് ആരംഭിച്ചതെങ്കിൽ ഇന്ത്യക്കാരുടെ സാന്നിധ്യം ഏറെയുള്ള 43 രാജ്യങ്ങളിൽ ഇപ്പോൾ നിലവിലുണ്ട്. നൂറു കണക്കിന് കോടി രൂപയാണ് ആറ് ഗൾഫ് രാജ്യങ്ങളിലെ മാത്രം ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളുടെ നിയന്ത്രണത്തിലായി ഇൗ ഫണ്ടിലുള്ളത്. 

പ്രവാസികളുടെ അവകാശം തന്നെയാണീ ഫണ്ട്. അവരിൽ നിന്നുതന്നെ പിരിച്ച പണമാണിത്. എംബസികളിലും കോൺസുലേറ്റിലും പാസ്പോർട്ട്-വിസ പുതുക്കൽ, അറ്റസ്റ്റേഷൻ, മറ്റു കോൺസുലർ സേവനങ്ങൾ എന്നിവക്കായി എത്തുന്ന ഒാരേ പ്രവാസിയിൽനിന്നും 100 രൂപക്ക് തുല്യമായ തുക കൂടുതൽ വാങ്ങിയാണ് ഫണ്ടിലേക്ക് മാറ്റുന്നത്. ഇതിന് പുറമെ പ്രവാസി സമൂഹത്തിൽനിന്ന് സംഭാവനയും സ്വീകരിക്കുന്നു. യു.എ.ഇയിൽ മാത്രം വർഷംതോറും ആറു കോടിയിലേറെ രൂപയാണ് ഇങ്ങനെ ഫണ്ടിലെത്തുന്നത്.

പാവപ്പെട്ട പ്രവാസികളുടെ അടിയന്തര ചികിത്സക്കും വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനും ആവശ്യമുള്ളവർക്ക് നിയമസഹായം നൽകുന്നതിനുമാണ് ഇൗ തുക പ്രധാനമായും വിനിേയാഗിക്കേണ്ടതെന്ന്  ഇതുസംബന്ധിച്ച സർക്കാർ നിർദേശത്തിൽ തന്നെ പറയുന്നു. അപ്പോൾ ഇത്തരമൊരു മടക്കയാത്ര ഒാപറേഷന് ആ ഫണ്ട് വിനിയോഗിക്കാൻ സാ​ങ്കേതിക തടസ്സം പോലുമില്ലെന്ന് ചുരുക്കം. ആ ഫണ്ടിലെ തുക  ഇപ്പോഴല്ലാതെ ഇനി എപ്പോഴാണു ഉപയോഗിക്കുക. 

1990ൽ ഗൾഫ് യുദ്ധത്തിന് മുന്നോടിയായി കുവൈത്തിൽ നിന്ന് 1.70 ലക്ഷം ഇന്ത്യക്കാരെ നാട്ടിൽ സൗജന്യമായും വിജയകരമായും എത്തിച്ച വീരചരിതം രാജ്യത്തി​​​െൻറ പഴംപാട്ടിലുണ്ട്‌. ആകാശം വഴിയുള്ള ലോകത്തെ ഏറ്റവും വലിയ രക്ഷാപ്രവർത്തനമായിരുന്നു അത്. അതുവഴി എയർ ഇന്ത്യ ഗിന്നസ് ബുക്കിലിടം പിടിക്കുകയും ചെയ്തു. അന്ന് വി.പി. സിങ് എന്നൊരു പ്രധാനമന്ത്രിയും െഎ.കെ. ഗുജ്റാൾ എന്നൊരു വിദേശകാര്യമന്ത്രിയുമായിരുന്നു നമുക്കുണ്ടായിരുന്നത്. ലോകം മുഴുവൻ അദ്ഭുതത്തോടെ നോക്കിനിന്ന വമ്പൻ രക്ഷാപ്രവർത്തനമായിരുന്നു അത്. എയർ ഇന്ത്യ മാത്രം 488 വിമാനങ്ങൾ 63 ദിവസങ്ങളിലായി അമ്മാനിൽ നിന്നും ജോർഡനിൽ നിന്നും മുംബൈയിലേക്ക് പറത്തി. പിന്നീട് 2016ൽ ഇത്  ഇതിവൃത്തമാക്കി എയർലിഫ്റ്റ് എന്ന പേരിൽ ബോളിവുഡിൽ സിനിമ വരെ ഇറങ്ങി.

നരേന്ദ്രമോദിയും ജയ്​ശങ്കറും നമ്മുടെ വി. മുരളീധരനുമെല്ലാം ഇൗ നിലയിലേക്ക് ഉയരേണ്ട സമയമാണിത്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് മടക്കയാത്രയുടെ ആദ്യ പട്ടികയിലുള്ളത്. അക്ഷരാർഥത്തിൽ ജീവനും കൊണ്ട് ഒാടിവരികയാണവർ. പണത്തി​​​െൻറ കണക്കുപറഞ്ഞ് അവരെ തടയുന്നത് അനീതിയാണ്. ഒരു രാജ്യവും ചെയ്യാൻ പാടില്ലാത്തതുമാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.