കാന്തപുരത്തിന്‍െറ സത്യസന്ധത

എന്‍െറ കിടപ്പറയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ചോദിക്കാന്‍ ഒരാള്‍ക്കും അവകാശമില്ളെന്ന് ടെന്നീസ് താരം സാനിയ മിര്‍സ കഴിഞ്ഞ ദിവസം ബി.ബി.സി ഇന്‍്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. വിംബിള്‍ഡണ്‍ കിരീടം നേടിയ ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യമാണ് സാനിയയെ പ്രകോപിപ്പിച്ചത.് സാനിയ-ശുഐബ് മാലിക് ദമ്പതികള്‍ക്ക് എപ്പോഴാണ് കുഞ്ഞുണ്ടാവുക എന്നായിരുന്നു ഒരു മാധ്യമ പ്രവര്‍ത്തകന്‍െറ ചോദ്യം. സത്രീകളാണെങ്കില്‍ പ്രസവിക്കുകയും കുഞ്ഞുങ്ങളെ വളര്‍ത്തുകയും ചെയ്യണമെന്ന നമ്മുടെ പൊതു മനോഭാവം ഇന്ത്യയില്‍ മാത്രമല്ല മതാധിഷ്ടിതവും പുരുഷ കേന്ദ്രീകൃതവുമായ പാകിസ്താനിലും ലോകത്ത് എല്ലായിടത്തുമുണ്ടെന്ന് സാനിയ വ്യക്തമാക്കുകയായിരുന്നു. 

സാനിയ മിര്‍സ
 

യാഥാസ്തിക മത നേതാവായ കാന്തപുരം അബുബക്കര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടതും മറ്റൊന്നല്ല. സ്ത്രീയും പുരുഷനുമായുള്ള ജൈവപരമായ വ്യതിരിക്തത ചൂണ്ടിക്കാണിച്ച് ലിംഗ സമത്വം അസാധ്യമാണെന്ന് വാദിക്കുകയായിരുന്നു അദ്ദേഹം.  പ്രസവിക്കാനും കുട്ടികളെ പരിപാലിക്കാനും സ്ത്രീക്ക് മാത്രമേ കഴിയൂ എന്ന് പറയുമ്പോള്‍ സ്ത്രീക്ക് സമൂഹം കല്‍പിച്ചു നല്‍കിയ ധര്‍മം ഓര്‍മപ്പെടുത്തുകയായിരുന്നു കാന്തപുരം . പുരുഷന്‍െറ ധര്‍മം പൊതു ജീവിതവും സ്ത്രീയുടേത് കുടുംബവുമാണെന്ന കാഴ്ചപ്പാടാണിത്. 

ആണും പെണ്ണും തമ്മിലെ  ജൈവപരമായ വ്യത്യാസം ഇല്ലാതാക്കി ലിംഗ സമത്വം സാധ്യമാണോ എന്ന് തെളിയിക്കാന്‍ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. സ്ത്രീയെ അപേക്ഷിച്ച് പുരുഷന്‍ ശക്തനാണെന്നത് പുതിയ കണ്ടുപിടിത്തമല്ല. അതൊരു പ്രകൃതി സത്യമാണ്. നൂറു മീറ്റര്‍ ദൂരം മറികടക്കാന്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് എടുക്കുന്നത് 9.58 സെക്കന്‍്റാണെങ്കില്‍ വേഗതയില്‍ ലോക റെക്കോര്‍ഡിട്ട വനിതാ താരം ഷെല്ലി ആന്‍ ഫ്രെയിസര്‍ ഇതേ ദൂരം താണ്ടാനെടുത്തത് 10.78 സെക്കന്‍്റാണ്. ഈ വ്യത്യാസം കായിക ബലാബലത്തില്‍ എല്ലായിടത്തും കാണും. എന്നാല്‍, ശാക്തിക വലിപ്പചെറുപ്പം മാത്രമല്ല പുരോഗതിയുടെ അളവുകോല്‍. ബുദ്ധിയിലും വിവേകത്തിലും ഭരണ നൈപൂണ്യത്തിലും പുരുഷന്‍ സ്ത്രീയുടെ മുകളിലാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ശാസ്ത്രജ്ഞരുടെ എണ്ണം നോക്കിയോ ശസ്ത്രക്രിയാ ഡോക്ടര്‍മാരുടെ എണ്ണം പറഞ്ഞുകൊണ്ടോ ഇത് സമര്‍ഥിക്കാനാവില്ല. മൈതാന പ്രസംഗങ്ങളില്‍ പിടിച്ചുനില്‍ക്കാമെന്ന് മാത്രം. ഇന്ത്യയുടെ ഏറ്റവും കരുത്തൂറ്റ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ആണെന്നാണ് ഇന്ത്യ ടുഡേ നടത്തിയ സര്‍വ്വേയില്‍ ഒരിക്കല്‍ കണ്ടത്തെിയത.് ഇതില്‍ ഭിന്നാഭിപ്രായം ഉണ്ടാവാം. എങ്കിലും ഇന്ത്യ കണ്ട ശക്തരായ പ്രധാനമന്ത്രിമാരില്‍ ഇന്ദിരാ ഗാന്ധിയെ മാറ്റിനിര്‍ത്താനാവില്ല. കായിക ശക്തിയല്ല, മനക്കരുത്താണ് ഇവിടെ മാനദണ്ഡമാക്കുന്നത്. ശാക്തിക ബല പരീക്ഷണം നടക്കുന്നത് കായിക മല്‍സരങ്ങളിലും യുദ്ധങ്ങളിലുമാണ്. 

ഇവിടെ കാന്തപുരം മുസ്ലിയാരെ കുറ്റപ്പെടുത്താനാവില്ല. അദ്ദേഹം സംസാരിക്കുന്നത് സ്വയം വ്യാഖ്യാനിച്ചെടുത്ത മത വിശ്വാസത്തിന്‍െറ നിലപാട് തറയില്‍ നിന്നാണ്. യാഥാസ്തിക വിശ്വാസം പുലര്‍ത്തുന്ന അദ്ദേഹത്തില്‍ നിന്ന് പൊതു സമൂഹം പ്രതീക്ഷിക്കുന്നതും അതു മാത്രമാണ് . ആ സത്യ സന്ധതയെ ആ നിലക്ക് മാനിക്കേണ്ടതാണ്. എന്നാല്‍, കാന്തപുരത്തിന്‍െറ അതേ നിലപാട് തറയില്‍ നില്‍ക്കുന്ന  ഹൈദരലി ശിഹാബ് തങ്ങളുടെ പ്രസ്താവനയിലെ കാപട്യം വിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. സ്ത്രീകള്‍ പൊതു രംഗത്തേക്ക് ഉയര്‍ന്നുവരണം എന്ന് വനിതാ ലീഗ് സമ്മേളനത്തിലാണ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചത്. എന്നാല്‍ അദ്ദേഹം നയിക്കുന്ന മുസ്ലിം ലീഗിന്‍െറ സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ എത്ര വനിതകളുണ്ട് ? അദ്ദേഹം ഖാദിയായ എത്ര പള്ളികളില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശമുണ്ട്? വനിത ലീഗ് സമ്മേളന വേദിയും സദസ്സും  നോക്കിയാല്‍ ആ കാഴ്ചപ്പാടിന്‍െറ സ്വഭാവം മനസ്സിലാവും. സ്ത്രീകളെ പ്രത്യേക ബ്ളോക്കാക്കി മാറ്റിനിര്‍ത്തുന്നത് തന്നെ അവര്‍ തങ്ങള്‍ക്ക് തുല്ല്യരല്ളെന്ന മനോഭാവത്തില്‍ നിന്നുണ്ടാവുന്നതാണ്. അല്ളെങ്കില്‍ അവര്‍ കരുതുന്ന മത വിശ്വാസത്തിന്‍െറ പേരിലാണ്. ഈ തൊട്ടുകൂടായ്മ നാലാള്‍ കാണുമ്പോള്‍ മാത്രമേയുള്ളൂ എന്നത് വേറെ കാര്യം. 

ഹൈദരലി ശിഹാബ് തങ്ങള്‍
 

മത, സാമുദായിക സംഘടനകളും മതവും രാഷ്ട്രീയവും കൂടിക്കലര്‍ന്ന മുസ്ലിം ലീഗ് പോലുള്ള സംഘടനകളും  ഈ വിഷയത്തില്‍ നടത്തുന്ന ഒളിച്ചുകളി വ്യക്തമാണ്. തങ്ങള്‍ സ്ത്രീ വിവേചനത്തിന് എതിരല്ളെന്ന് പറയുകയും അതിനു വേണ്ടി ചില കണ്‍കെട്ട് വിദ്യ കാണിക്കുകയും ആത്യന്തികമായി അവരോടുള്ള അനീതിയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നവരാണവര്‍. രാഷ്ട്രീയ സംഘടനകളിലത്തെുമ്പോഴിത് അധികാര താല്‍പര്യമായി മാറുന്നു എന്ന് മാത്രം. സത്രീ സമത്വവും പരോഗമനവാദവും പറയുന്ന ഇടതു രാഷ്ട്രീയ സംഘടനകള്‍ പോലും നേതൃ രംഗത്ത് സ്ത്രീകള്‍ക്ക് നല്‍കുന്ന ഇടം വളരെ പരിമിതമാണ്. ഏതെങ്കിലും കോളജിന്‍െറ ബെഞ്ചില്‍ ഒരുമിച്ചിരിക്കാനുള്ള അവകാശം നേടിയെടുക്കുന്നതുകൊണ്ട് മാത്രം ലിംഗ വിവേചനം അവസാനിക്കുന്നില്ല. അതിനു വേണ്ടി നാല് മുദ്രാവാക്യം വിളിച്ചാല്‍ ലിംഗ നീതിയുടെ വക്താക്കളാകുന്നുമില്ല. ശാരീരികമായി സ്ത്രീ പുരുഷന് തുല്യമല്ളെന്ന് അംഗീകരിച്ചു തന്നെ സാമൂഹികമായി അവര്‍ക്ക് തുല്യ അംഗീകാരം നല്‍കുന്ന മനോഭാവം വളരണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.