എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കാൻ ജനതാദൾ -യു തീരുമാനിച്ചതോടെ പ്രതിപക്ഷ െഎക്യം എന്ന ആശയത്തിനുതന്നെ കനത്ത തിരിച്ചടി നേരിട്ടത് നിസ്സാര സംഭവമല്ല. ബി.ജെ.പി മുന്നണിയിലെ ഘടകകക്ഷികൾക്കു പുറമെ പ്രാദേശിക പാർട്ടികളായ ബി.ജെ.ഡി, ടി.ഡി.പി, ടി.ആർ.എസ്, പി.ഡി.പി എന്നിവകൂടി കോവിന്ദിനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾതന്നെ ആർ.എസ്.എസ് നോമിനിയുടെ വിജയം സുനിശ്ചിതമായിരുന്നു. അവശേഷിക്കുന്ന പാർട്ടികളെല്ലാം ഏതെങ്കിലും സ്ഥാനാർഥിയുടെ കാര്യത്തിൽ സമവായത്തിലെത്തിയാലും വിജയസാധ്യത ലവലേശം ഉണ്ടായിരുന്നില്ല.
എന്നാൽ, രാജ്യത്തിെൻറ പരമോന്നത പദവിയിൽ പ്രതിബദ്ധതയുള്ള ഒരു ആർ.എസ്.എസുകാരൻ പ്രതിഷ്ഠിക്കപ്പെടുന്നതിേനാട് എല്ലാ മതേതരകക്ഷികളുടെയും കൂട്ടായ എതിർപ്പ് തുറന്നുപ്രഖ്യാപിക്കാൻ ഇതൊരവസരമായി പ്രയോജനപ്പെടുത്തുമെന്ന പ്രതീക്ഷയാണ് ബിഹാറിൽ ബി.ജെ.പി വിരുദ്ധ മഹാസഖ്യത്തിന് നേതൃത്വം നൽകുകയും പിന്നീട് ദേശീയതലത്തിലേക്ക് അതേ ആശയം വികസിപ്പിക്കാൻ മുൻകൈയെടുക്കുകയും ചെയ്ത ജനതാദൾ -യു നേതാവ് നിതീഷ്കുമാർ തകർത്തുകളഞ്ഞിരിക്കുന്നത്. എൻ.ഡി.എ സ്ഥാനാർഥി ദലിതനാെണന്നതോ അദ്ദേഹം ബിഹാർ ഗവർണറാണ് എന്നതോ ആരെയും ബോധ്യപ്പെടുത്താൻ പറ്റിയ ന്യായമേ അല്ല. ഒന്നാമതായി, ദലിതനോ ആദിവാസിയോ ന്യൂനപക്ഷസമുദായക്കാരനോ ആരായിരുന്നാലും അയാളുടെ പ്രതിബദ്ധത ഭരണഘടനയുടെ അടിസ്ഥാന തത്ത്വമായ മതേതര ജനാധിപത്യത്തോടല്ലെങ്കിൽ പിന്നെ മറ്റൊരു പരിഗണനക്കും പ്രസക്തിയില്ല.
കോവിന്ദാകെട്ട, ബാല്യകാലംതൊേട്ട ആർ.എസ്.എസിനോട് കൂറും ആഭിമുഖ്യവും പുലർത്തിയ, പിൽക്കാലത്ത് ബി.ജെ.പിയുടെ പട്ടികജാതി മോർച്ച സാരഥിയായും എം.പിയായും സംഘ്പരിവാർ കൂറു തെളിയിച്ച വ്യക്തിയാണ്. തീവ്രഹിന്ദുത്വത്തിനപ്പുറം ചിന്തിക്കാനേ അദ്ദേഹത്തിനാവില്ല. മതപരിവർത്തനം ചെയ്ത ദലിതന് സംവരണാനുകൂല്യങ്ങൾ നൽകരുതെന്ന് പരസ്യമായി ആവശ്യപ്പെട്ടതാണ് ഇൗ ദലിത് നേതാവിെൻറ റെക്കോഡ്. ഗുജറാത്തിലെ കുപ്രസിദ്ധമായ 2002ലെ മുസ്ലിം വിരുദ്ധ കലാപത്തിെൻറ മുന്നിൽ സംഘ്പരിവാർ നിർത്തിയത് ദലിതരെയായിരുന്നുവെന്നോർക്കണം. എന്നിരിക്കെ, ദലിതനായതുകൊണ്ട് മറ്റെല്ലാം മറന്ന് കോവിന്ദിനെ പിന്തുണക്കണമെന്ന് ഒരു മതേതരപാർട്ടിക്കും തീരുമാനിക്കാനാവില്ല. രണ്ടാമതായി, യു.പിക്കാരനായ കോവിന്ദ് മോദി സർക്കാറിെൻറ പ്രതിനിധിയായി ബിഹാർ ഗവർണർ പദവിയിലിരുന്നതുകൊണ്ട് എന്ത് വിശേഷമാണുള്ളതെന്നും നിതീഷ്കുമാർ വ്യക്തമാക്കേണ്ടിയിരിക്കുന്നു. നിതീഷ്കുമാർ നയിക്കുന്ന മതേതര സർക്കാറിനോട് അനുഭാവപൂർവമായ സമീപനം സ്വീകരിച്ചിട്ടുണ്ടോ അേദ്ദഹം?
യഥാർഥ ഉള്ളിലിരിപ്പിനെ മറച്ചുപിടിക്കാനാണ് ഇമ്മാതിരി ന്യായങ്ങൾകൊണ്ട് ജെ.ഡി.യു നേതാവുകൂടിയായ നിതീഷ്കുമാർ ബിഹാർ ജനതയെയും രാജ്യത്തെയും കബളിപ്പിക്കാൻ ശ്രമിക്കുന്നത്. കുറെക്കാലം ബി.ജെ.പിയോടൊപ്പം സംസ്ഥാനം ഭരിച്ച നിതീഷ്കുമാർ തെരഞ്ഞെടുപ്പിനെ നേരിടേണ്ട ഘട്ടംവന്നപ്പോൾ മുസ്ലിം-ദലിത് വോട്ടുകൾ നഷ്ടപ്പെടുമെന്ന ഉറച്ച ബോധ്യത്താലാണ് ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് ആർ.ജെ.ഡിയുമായും കോൺഗ്രസുമായും ചേർന്ന് മഹാസഖ്യമുണ്ടാക്കാൻ മുന്നിട്ടിറങ്ങിയതെന്ന് എല്ലാവർക്കുമറിയാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ബി.ജെ.പിയെ പരാജയപ്പെടുത്തി സഖ്യം ജയിച്ചുകയറിയപ്പോൾ നിതീഷ്കുമാറിെൻറ കക്ഷിക്ക് രണ്ടാംസ്ഥാനമേ ലഭിച്ചുള്ളൂ. കൂടുതൽ സീറ്റുകൾ നേടിയത് ലാലുപ്രസാദ് യാദവിെൻറ ആർ.ജെ.ഡിയാണ്. എങ്കിലും മുതിർന്ന നേതാവും സഖ്യത്തിന് മുൻകൈയെടുത്തയാളുമെന്ന നിലയിൽ മുഖ്യമന്ത്രിയായി നിതീഷ് കുമാറിനെത്തന്നെ വാഴിക്കാൻ ആർ.ജെ.ഡി അനുവദിക്കുകയായിരുന്നു. രാജ്യത്തെ മതേതര സമൂഹത്തെ മൊത്തം പ്രചോദിപ്പിച്ച ബിഹാർ മോഡൽ പക്ഷേ, തകരാൻ പോവുകയാണെന്ന സൂചനകൾ ലഭിച്ചുതുടങ്ങിയിട്ട് കുറച്ചുനാളുകളായി.
ആർ.ജെ.ഡി-ജെ.ഡി.യു പടലപ്പിണക്കം മൂർച്ഛിച്ച് മുഖ്യമന്ത്രിപദം ഒഴിയേണ്ടിവന്നാൽ വീണ്ടും കാവിപ്പടതന്നെ ശരണം എന്ന് തീരുമാനിച്ച നിതീഷ്കുമാർ ഞാണിന്മേൽ കളിയാരംഭിച്ചു എന്നുവേണം കരുതാൻ. ഒരുകാലത്ത് നരേന്ദ്ര മോദി ബിഹാറിൽ കാലുകുത്തുന്നതിനെതിരെ നിലപാടെടുത്ത നിതീഷ്കുമാർ അദ്ദേഹത്തെ ഡൽഹിയിൽ ചെന്നു കണ്ടതും രാഷ്ട്രപതി സ്ഥാനാർഥിക്കാര്യത്തിൽ മലക്കംമറിഞ്ഞതുമൊക്കെ കൂട്ടിവായിക്കുേമ്പാൾ സംഗതി വ്യക്തമാണ്. സ്വാധികാരത്തിലും സങ്കുചിത താൽപര്യങ്ങൾക്കുമപ്പുറത്തെ പ്രതിബദ്ധതയൊന്നും മതേതരമെന്ന് അവകാശപ്പെടുന്ന മിക്ക രാഷ്ട്രീയ പാർട്ടികൾക്കോ നേതാക്കൾക്കോ ഇല്ല. അമിത് ഷായുടെ നേതൃത്വത്തിൽ തീവ്രഹിന്ദുത്വ ശക്തികൾ റിപ്പബ്ലിക്കിെൻറ അലകും പിടിയും മാറ്റാൻ ലോക സാമ്രാജ്യത്വ, കോർപറേറ്റ് പിന്തുണയോടെ ആസൂത്രിത തന്ത്രങ്ങൾ ഒന്നൊന്നായി പുറത്തെടുത്തുകൊണ്ടിരിക്കുന്ന ഇൗ സന്ദിഗ്ധഘട്ടത്തിൽപോലും സങ്കുചിത താൽപര്യങ്ങൾക്കതീതമായി ചിന്തിക്കാൻ കഴിയാത്ത മതേതരകക്ഷികളിൽനിന്നും നേതാക്കളിൽനിന്നും എന്തെങ്കിലും നന്മ പ്രതീക്ഷിക്കുന്നതിൽ അർഥമുണ്ടോ? ഇത്തരക്കാരെ എങ്ങനെ വലയിലാക്കാമെന്ന് നല്ലപോലെ പഠിച്ചുതന്നെയാണ് അമിത് ഷാ രംഗത്തിറങ്ങിയിരിക്കുന്നത്.
ഇൗ സാഹചര്യത്തിൽ പ്രതിപക്ഷ െഎക്യം, മതേതരമുന്നണി എന്നൊക്കെ സ്വപ്നം കണ്ടിട്ട് പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല. ഇന്ത്യയിലിപ്പോൾ ശരിയായ അർഥത്തിൽ ഒരു എതിർപക്ഷം ഇല്ല. ചൂണ്ടയിൽ കുരുങ്ങിയവരും കുരുങ്ങാനിരിക്കുന്നവരുമായ, ആദർശപരേമാ സൈദ്ധാന്തികമോ ആയ ഒരടിത്തറയുമില്ലാത്ത കുറെ ഗ്രൂപ്പുകളും കൂട്ടായ്മകളുമേയുള്ളൂ. തലമുതിർന്ന സോഷ്യലിസ്റ്റ് കൂടിയായ മുലായം സിങ് യാദവിെൻറ ചാഞ്ചാട്ടം മറ്റൊരു ഉദാഹരണം. രാഹുൽ ഗാന്ധി നയിക്കുന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസോ? അവർ ചിന്തിക്കുന്നതുപോലും 2024ലെ തെരഞ്ഞെടുപ്പിനെക്കുറിച്ചാണ്. അതിനുമുമ്പ് 2019ലും പൊതുതെരഞ്ഞെടുപ്പുണ്ട് എന്ന സത്യം മറക്കുന്നതുതന്നെ ആേരാഗ്യകരം!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.