ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തെക്കുറിച്ച് ആലോചിക്കുന്നവരുടെ മുന്നിൽ വരുന്ന പ്രധാനപ്പെട്ടൊരു മുഖമാണ് ഡോ. പ്രവീൺ തൊഗാഡിയയുടേത്. വിദ്വേഷ പ്രസംഗത്തിെൻറ പേരിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകളുള്ള ആൾ. വിഷം ചീറ്റുന്ന പ്രസംഗങ്ങളുടെ പേരിൽ അറിയപ്പെടുന്ന തൊഗാഡിയ, 2011 മുതൽ വിശ്വഹിന്ദു പരിഷത്തിെൻറ അന്തർദേശീയ വർക്കിങ് പ്രസിഡൻറായിരുന്നു. 2002ലെ ഗുജറാത്ത് വംശഹത്യ ഇളക്കിവിടുന്നതിൽ പ്രധാന പങ്കുവഹിച്ചയാൾ. അക്കാലത്തെല്ലാം നരേന്ദ്ര മോദിയുടെ അടുത്ത സഹപ്രവർത്തകനുമായിരുന്നു. തെൻറ മുഖ്യമന്ത്രിലബ്ധിയിൽ തൊഗാഡിയയുടെ പങ്കിനുള്ള നന്ദിപ്രകടനമെന്ന നിലക്കാണ് അദ്ദേഹത്തിെൻറ വലംകൈയായ ഗോർധൻ സദാഫിയയെ നരേന്ദ്ര മോദി ആഭ്യന്തര സഹമന്ത്രിയായി നിശ്ചയിക്കുന്നത്. അക്കാലത്ത് ഗുജറാത്ത് പൊലീസിനെ അക്ഷരാർഥത്തിൽ ഭരിച്ചിരുന്നത് തൊഗാഡിയയായിരുന്നു. മൊത്തത്തിൽ, ഇന്ത്യൻ ഹിന്ദുത്വ ബ്രിഗേഡിെൻറ തീപ്പൊരി നേതാവായാണ് തൊഗാഡിയ വിശേഷിപ്പിക്കപ്പെട്ടത്.
2018 ജനുവരി 16ന് അഹ്മദാബാദിൽ തൊഗാഡിയ നടത്തിയ വാർത്തസമ്മേളനം നിരീക്ഷകരെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു. തന്നെ കൊല്ലാൻ ബി.ജെ.പിക്കാർ ഗൂഢപദ്ധതികൾ ആവിഷ്കരിക്കുന്നുവെന്നാണ് പൊട്ടിക്കരഞ്ഞുകൊണ്ട് വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത്. വി.എച്ച്.പിയുടെ ഭാരവാഹിത്വത്തിൽ തന്നെ നീക്കാൻ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് പിന്നീടുള്ള ദിവസങ്ങളിൽ തൊഗാഡിയ പറഞ്ഞുകൊണ്ടിരുന്നു. അദ്ദേഹത്തിെൻറ ആശങ്കകളെ ശരിവെച്ചുകൊണ്ട് ഏപ്രിൽ 14ന്, രാജസ്ഥാൻ ഹൈകോടതി മുൻ ചീഫ് ജസ്റ്റിസും ഹിമാചൽ പ്രദേശ് ഗവർണറുമായിരുന്ന വിഷ്ണു സദാശിവ് കോക്ജെ വി.എച്ച്.പിയുടെ പരമാധ്യക്ഷനായി നിശ്ചയിക്കപ്പെട്ടു. നരേന്ദ്ര മോദിക്കും സംഘ്പരിവാർ നേതൃത്വത്തിനുമെതിരെ കടുത്ത വിമർശനങ്ങളുന്നയിച്ചുകൊണ്ടാണ് തൊഗാഡിയ ഇതിനോട് പ്രതികരിച്ചത്. വിവിധ ആവശ്യങ്ങളുന്നയിച്ച് അഹ്മദാബാദിൽ താൻ അനിശ്ചിതകാല നിരാഹാരമിരിക്കുമെന്ന് പ്രഖ്യാപിച്ച തൊഗാഡിയ പക്ഷേ, മൂന്നാം ദിവസം നിരാഹാരം അവസാനിപ്പിച്ചു. ഹിന്ദുത്വ പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാൻ രാജ്യമാസകലം യാത്ര ചെയ്യാൻ പോവുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത്.
തന്നെ കൊല്ലാൻ സംഘ്പരിവാർ ഗൂഢാലോചന നടത്തുന്നുവെന്ന് തൊഗാഡിയ പറയുമ്പോൾ അതിൽ അദ്ഭുതപ്പെടാനൊന്നുമില്ല. വിയോജിപ്പുകളുടെയും അധികാരത്തർക്കത്തിെൻറയും പേരിൽ സ്വന്തം ആളുകളെ കൊന്നുതള്ളിയതിെൻറ ചരിത്രം ആവോളമുള്ള പ്രസ്ഥാനമാണത്. ഗുജറാത്തിൽ, മോദി മന്ത്രിസഭയിൽ അംഗമായിരുന്ന ഹരേൺ പാണ്ഡ്യേയുടെ കൊലപാതകം പാർട്ടിക്കാർതന്നെ ആസൂത്രണം ചെയ്തതാണെന്ന് ആക്ഷേപിച്ചത് അദ്ദേഹത്തിെൻറ ഭാര്യതന്നെയാണ്. ഇതൊക്കെ കണ്ടും നടത്തിയും വളർന്ന തൊഗാഡിയ, തെൻറ സംഘബന്ധുക്കൾ തന്നെയും ലക്ഷ്യംവെക്കുന്നുവെന്ന് വെറുതെ പറയുന്നതാവില്ല. ഒരു നിഗൂഢ ഭീകര സംഘത്തിൽ സ്വാഭാവികമായും സംഭവിക്കാവുന്ന കാര്യങ്ങൾ മാത്രമാണവ.
തൊഗാഡിയ വി.എച്ച്.പിയിൽനിന്ന് പുറത്താവുന്നതോ അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടക്കുന്നതോ ജനാധിപത്യവാദികളെ സംബന്ധിച്ചിടത്തോളം ആലോചന വിഷയമേ ആകേണ്ട കാര്യമല്ല. എന്നാൽ, പുറത്താക്കലിനു ശേഷം തൊഗാഡിയ പ്രഖ്യാപിച്ച പദ്ധതികളിൽ ഹിന്ദുത്വ പ്രസ്ഥാനത്തെ നിരീക്ഷിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാമക്ഷേത്ര നിർമാണം, ഗോവധ നിരോധനം, കശ്മീരിെൻറ പ്രത്യേക പദവി തുടങ്ങിയ പ്രധാന ഹിന്ദുത്വ അജണ്ടകളിൽ മോദി സർക്കാർ വെള്ളം ചേർത്തുവെന്നതാണ് തൊഗാഡിയയുടെ ആരോപണങ്ങളിൽ പ്രധാനം. ധാർമിക ഹിന്ദുത്വക്ക് പകരം രാഷ്ട്രീയ ഹിന്ദുത്വക്കാണ് ഇപ്പോൾ പ്രാധാന്യം ലഭിച്ചിരിക്കുന്നത്. അതിനാൽ, യഥാർഥ ഹിന്ദുത്വയെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. ഇന്ത്യ ഫസ്റ്റ് എന്നതല്ല, ഹിന്ദു ഫസ്റ്റ് എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യം. ഇങ്ങനെ പോകുന്നു തൊഗാഡിയയുടെ വാദങ്ങൾ. ഈ വാദങ്ങൾ മുൻനിർത്തി രാജ്യമാസകലം ഹിന്ദുക്കളെ സംഘടിപ്പിക്കാനും ഹിന്ദു സംഘടനകളെ സംയോജിപ്പിക്കാനുമുള്ള പദ്ധതിയും തൊഗാഡിയക്കുണ്ട്. ക്ഷുഭിത ഹിന്ദുത്വത്തിെൻറ പ്രവാചകനായി സ്വയം അവരോധിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.
വിദ്വേഷവും വെറുപ്പും പരമാവധി കുത്തിവെച്ചാണ് സംഘ പ്രസ്ഥാനങ്ങൾ ജനങ്ങളെ സംഘടിപ്പിക്കുന്നത്. അധികാരം കൈയാളുന്ന പാർട്ടിയാവുമ്പോൾ, മുമ്പ് ജനങ്ങളോട് വീമ്പിളക്കിയ കാര്യങ്ങൾ എല്ലാം പറയും പോലെ എളുപ്പത്തിൽ പ്രയോഗവത്കരിക്കാൻ കഴിയില്ല. അതേസമയം, നേരത്തേ കുത്തിവെക്കപ്പെട്ട വിഷം ഉള്ളിൽ കിടക്കുന്നവർ നല്ലപോലെ ഉണ്ടുതാനും. ക്ഷുഭിത ഹിന്ദു എന്ന പരികൽപനയിൽ പെടുന്നവർ ഇവരാണ്. ഇവർ പല സംഘടനകളിലായി രാജ്യത്ത് പലേടത്തുമുണ്ട്. കേരളത്തിൽ തൊഗാഡിയയുടെ ആശീർവാദത്തിൽ പ്രവർത്തിക്കന്ന ഹിന്ദു ഹെൽപ് ലൈൻ ആ ഗണത്തിൽ പെട്ടതാണ്.
അക്രമാത്മക സ്വഭാവം കാണിക്കുന്ന വിവിധതരം തീവ്രഹിന്ദുത്വ ഗ്രൂപ്പുകളെ സംഘടിപ്പിക്കാനുള്ള പദ്ധതിയുമായാണ് തൊഗാഡിയ മുന്നോട്ടു പോവുന്നത്. ഹിന്ദുത്വ പുനരുജ്ജീവനത്തിനായി അഖിലേന്ത്യ യാത്ര നടത്താൻ പോവുകയാണെന്ന തൊഗാഡിയയുടെ പ്രഖ്യാപനം ഇതിലേക്കാണ് സൂചന നൽകുന്നത്. സംഘ്പരിവാരത്തിനകത്തെ ആഭ്യന്തര വൈരുധ്യങ്ങളെ ഇത് മൂർച്ഛിപ്പിക്കുമായിരിക്കും. അതേസമയം, അത് വലിയ ക്രമസമാധാന പ്രശ്നങ്ങൾ നാട്ടിൽ സൃഷ്ടിക്കുമെന്നും മുൻകൂട്ടി കാണേണ്ടതുണ്ട്. ആരാണ് യഥാർഥ ഹിന്ദുത്വർ എന്ന മത്സരം ഇവർക്കിടയിൽ മൂർച്ഛിക്കുമ്പോൾ അതിന് വിലയൊടുക്കേണ്ടി വരുന്നത് ജനങ്ങളും രാജ്യവുമായിരിക്കും. ഈ സാഹചര്യങ്ങളെ മുൻകൂട്ടി കാണാനും വേണ്ട മുൻകരുതലുകൾ എടുക്കാനും രഹസ്യാന്വേഷണ, പൊലീസ് സംവിധാനങ്ങൾ സജ്ജമാവണം. ഭീകരവാദം അതിെൻറ സന്തതികളെത്തന്നെയാണ് കൊന്നുതിന്നുക എന്നത് സാർവലൗകിക യാഥാർഥ്യമാണ്. ഇന്ത്യയിലെ ഹിന്ദുത്വ പരിവാരവും ഈ യാഥാർഥ്യത്തിന് പുറത്തല്ല എന്നതാണ് തൊഗാഡിയ സംഭവം കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.