വംശവെറിയും വർഗീയവിദ്വേഷവും രാജ്യത്ത് മുെമ്പന്നത്തേക്കാൾ കൂടുതൽ രൂക്ഷമായിത്തീർന്നിരിക്കുന്നു. കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ നിലവിൽവരുകയും ഉത്തർപ്രദേശ് അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിലൂടെയും രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെയും പാർട്ടി അധികാരം പിടിച്ചടക്കുകയും ചെയ്തതോടെ ഹിന്ദുത്വ വിദ്വേഷരാഷ്ട്രീയം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ തിമിർക്കുകയാണ്. എന്നാൽ, വെറുപ്പിെൻറ രാഷ്ട്രീയത്തിനു മുന്നിൽ ആദ്യമൊക്കെ പകച്ചുനിന്ന ജനം രാജ്യത്തിെൻറ യശസ്സ് നഷ്ടപ്പെടാൻ അനുവദിക്കില്ലെന്ന പ്രതിജ്ഞയോടെ ജനാധിപത്യത്തിെൻറയും മാനവികതയുടെയും സംരക്ഷണത്തിനു രംഗത്തിറങ്ങിത്തുടങ്ങിയത് ശുഭസൂചകമായി കാണണം. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയക്കാറ്റിനു വരെ മാറ്റമുണ്ടാക്കുന്ന വിധത്തിലേക്ക് ഇതു മാറിവരുന്നതിെൻറ സൂചനകളാണ് ഡൽഹിയിലെ സർവകലാശാലകളിൽ തുടങ്ങി ഇപ്പോൾ അലഹബാദിൽ എത്തിനിൽക്കുന്ന കാമ്പസിലെ സംഘ്പരിവാർ വിരുദ്ധ വിജയതരംഗവും ഗുരുദാസ്പുർ ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസിെൻറ അട്ടിമറിജയവും. മോദിയുടെ വികസനമാതൃകയായി കൊണ്ടാടുന്ന ഗുജറാത്തിലെ സൂറത്തിൽ, വ്യാപാരികളുടെ റാലി, ഭറൂച്ചിലെ മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭം, പട്ടീദാർ, ഠാകുർ ബഹുജനപ്രക്ഷോഭങ്ങൾ തുടങ്ങി ജനകീയസമരങ്ങൾ ശക്തിപ്രാപിക്കുന്നതിനു പിന്നിലും ഇൗ അടിയൊഴുക്കുണ്ട്. വൻകിട കോർപറേറ്റുകളുടെ ഉടമസ്ഥതയിലുള്ള മീഡിയയെ പാട്ടിലാക്കിയും സോഷ്യൽ മീഡിയ മുതൽ കോളജ് മാഗസിൻ വരെയുള്ളവയുടെ വായ് മൂടിക്കെട്ടിയുമൊക്കെ സത്യത്തിന് ഇരുമ്പുമറ തീർത്തിരുന്ന ഭരണം പാതി പിന്നിട്ടതോടെ പ്രതിശബ്ദങ്ങൾ കനത്തുവരുന്നതിെൻറ നല്ല ലക്ഷണങ്ങൾ എങ്ങും പ്രകടമാണ്.
ഇൗ ശുഭവാർത്തകളിൽ മുന്നിൽനിൽക്കുന്നത് സിവിൽസർവിസ് ഉപേക്ഷിച്ച് സാമൂഹികസേവന പ്രവർത്തനത്തിനിറങ്ങിയ ഹർഷ് മന്ദർ മുൻകൈയെടുത്ത ‘കാരവാനെ മുഹബ്ബത്ത്’ എന്ന സ്നേഹയാത്രയാണ്. കഴിഞ്ഞ സെപ്റ്റംബർ നാലിന് അസമിൽ ഫ്ലാഗ് ഒാഫ് ചെയ്ത യാത്ര ഗാന്ധിജയന്തി നാൾ വരെ സംഘ്പരിവാർ കൊലയാളിക്കൂട്ടങ്ങളുടെ അതിക്രമങ്ങൾ നടന്ന ഝാർഖണ്ഡ്, രാജസ്ഥാൻ, ഡൽഹി, മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത്, ഉത്തർപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ ഇരകൾക്ക് െഎക്യദാർഢ്യം പ്രകടിപ്പിച്ചു കടന്നുചെന്നു. തങ്ങൾ ഒറ്റക്കല്ലെന്ന് ഫാഷിസത്തിെൻറ ഇരകളെ ബോധ്യപ്പെടുത്തിയും അവർക്ക് നിയമസഹായമൊരുക്കിയും സംഘി വംശവെറിക്കെതിരെ നിശ്ശബ്ദമായിരിക്കരുതെന്ന് ഭൂരിപക്ഷസമുദായാംഗങ്ങളെ ബോധവത്കരിച്ചും നീങ്ങിയ സ്നേഹയാത്രക്ക് വമ്പിച്ച പ്രതികരണമാണ് ലഭിച്ചത്.
കഴിഞ്ഞ ജൂലൈയിൽ വർഗീയവാദികൾ കലാപത്തീ പടർത്താൻ ശ്രമിച്ച പശ്ചിമ ബംഗാളിലെ ബശീർഹട്ട്, ബദുരിയ പ്രദേശങ്ങളിലെ ജനങ്ങൾ അക്രമികൾക്കെതിരെ പ്രതികരിച്ചത് തൊട്ടടുത്ത മാസത്തെ സ്വാതന്ത്ര്യദിനവും രക്ഷാബന്ധനും ഒന്നിച്ച് ആഘോഷിച്ചായിരുന്നു. ഭരണകൂടത്തിെൻറ പിന്തുണയോടെ ബംഗ്ലാ സൻസ്കൃതി മഞ്ച് ആണ് രക്ഷാബന്ധൻ ഉത്സവം സംഘടിപ്പിച്ചത്. മുസ്ലിംകളിലൊരു വിഭാഗം ദുർഗാപൂജ തടഞ്ഞ ധുലാഗഢ് ഗ്രാമത്തിൽ വീടുവീടാന്തരം കയറിയിറങ്ങി സാമൂഹികപ്രവർത്തകർ നടത്തിയ ജനസമ്പർക്ക പരിപാടിക്ക് വൻ ജനപിന്തുണയാണ് ലഭിച്ചത്. ആഗസ്റ്റ് അവസാനത്തിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് മുസ്ലിം പണ്ഡിതന്മാരുടെ മുൻകൈയിൽ പശ്ചിമബംഗാളിെൻറ വിവിധ ഭാഗങ്ങളിൽ സമുദായ ബോധവത്കരണപരിപാടി നടന്നു. ബലികർമം നടത്തുന്നത് അനുഷ്ഠാനത്തിെൻറ ആത്മീയതയും പരിപാവനതയും കാത്തുസൂക്ഷിച്ചുവേണമെന്നും അയൽപക്കത്തെയും ചുറ്റുവട്ടത്തെയും ഇതര വിഭാഗങ്ങളുടെ വികാരം കണക്കിലെടുക്കണമെന്നും പണ്ഡിതന്മാർ ഉണർത്തി. ചടങ്ങുകളുടെ സെൽഫിയെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുചെയ്യുന്നത് അവർ കർശനമായി വിലക്കി.
ബലിപെരുന്നാളിനു മാത്രമല്ല, ദുർഗപൂജയുടെയും മുഹർറം ആചരണത്തിെൻറയുമൊക്കെ അവസരങ്ങളിൽ വർഗീയ പ്രതിലോമശക്തികൾ ആഘോഷങ്ങളിൽ നുഴഞ്ഞുകയറി അതിക്രമങ്ങൾ നടത്താനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് അതിനെ ചെറുക്കാനുള്ള ശ്രമങ്ങൾ വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടന്നുവരുന്നു. മുസ്ലിം ന്യൂനപക്ഷങ്ങളുടെ സേവനത്തിനായി ഒമ്പതു വർഷം മുമ്പ് രൂപം കൊടുത്ത സോഷ്യൽ നെറ്റ്വർക്ക് ഫോർ അസിസ്റ്റൻസ് ടു പീപ്ൾ (സ്നാപ്) എന്ന സംഘടന കഴിഞ്ഞ രണ്ടു വർഷമായി ‘അയൽക്കാരെ അറിയുക’ എന്ന തലക്കെട്ടിൽ വിപുലമായ സാമൂഹികസൗഹൃദ പരിപാടികളാണ് നടത്തിവരുന്നത്. വിവിധ ആഘോഷങ്ങളെക്കുറിച്ച് വിവിധ സമുദായാംഗങ്ങൾ കൂടിയിരുന്ന് ആശയവിനിമയം നടത്തുകയും അത് സമൂഹമാധ്യമങ്ങൾ വഴി വിപുലമായി പ്രചരിപ്പിക്കുകയും ചെയ്തുവരുന്നു. ഇക്കഴിഞ്ഞ ദുർഗാപൂജ, മുഹർറം വേളകളിൽ ‘സ്നാപ്’ വിവിധ എൻ.ജി.ഒകളുടെ സഹകരണത്തോടെ നടത്തിയ പരിപാടികൾ ഏറെ ജനശ്രദ്ധ നേടി.
ബംഗാളിലെത്തന്നെ മോമിൻപുരയിലെ പള്ളി ഇമാം മൗലാന മുഹമ്മദ് അശ്റഫ് ഖാസിമി ‘വരൂ, നമുക്ക് ഒന്നിച്ചിരിക്കാം’ എന്ന തലക്കെട്ടിൽ വർഷം തോറും നടത്തിവരുന്ന പരിപാടിയിൽ വിവിധ മതവിശ്വാസികൾക്കിടയിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകളും മുൻവിധികളും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്. ബശീർഹട്ടിലെ ഒരു ഫേസ്ബുക്ക് പോസ്റ്റിെൻറ പേരിൽ മാസങ്ങൾക്കു മുമ്പ് വലിയ കലാപം ആളിപ്പടർത്താൻ പ്രതിലോമശക്തികൾ നടത്തിയ ശ്രമങ്ങളെ പ്രദേശവാസികൾ തല്ലിക്കെടുത്തിയത് ഇൗ ബോധവത്കരണങ്ങളുടെ ഫലമായിരുന്നു.
തിടംവെച്ചു വളരാൻ ശ്രമിക്കുന്ന വിദ്വേഷരാഷ്ട്രീയത്തിനു തടയിടാൻ ജനമനസ്സുകളിലെ ആർദ്രതയും ദീനാനുകമ്പയും സ്നേഹവികാരവും ഉൗതിക്കാച്ചിയെടുക്കുന്നതിലൂടെ കഴിയുമെന്നും ഫാഷിസ്റ്റ് കോപ്രായങ്ങളെ ഇന്ത്യൻ ജനത ഇപ്പോഴും വകവെച്ചുകൊടുക്കുന്നില്ലെന്നിരിക്കെ, ആളനക്കങ്ങളുണർത്താനായാൽ അതിനെ പരാജയപ്പെടുത്താനാവുമെന്നും ശുഭാപ്തി നൽകുന്നുണ്ട് ഇൗ അനുഭവങ്ങൾ. അത് ഇനിയുമിനിയും ആവർത്തിക്കാനായാൽ ഇന്ത്യയുടെ ഭാവി ഇരുളിലേക്കല്ല, വെളിച്ചത്തിലേക്കുതന്നെ എന്നുറപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.