പൊതുതെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽക്കെ, ദേശീയതലത്തിൽ ഉരുത്തിരിഞ്ഞുവരുന്ന പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളും വിവിധ സംസ്ഥാനങ്ങളിലെ പ്രവണതകളും ദേശീയരാഷ്ട്രീയ ഭൂപടം മാറ്റത്തിരുത്തലുകൾക്ക് വിധേയമായിക്കൊണ്ടിരിക്കയാണെന്ന സൂചനയാണ് നൽകുന്നത്. ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ, വടക്കുകിഴക്കൻ മേഖല സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇതുവരെ നിലനിർത്തിയ രാഷ്ട്രീയ ചായ്വുകളിൽനിന്ന് മാറി, കാവിവത്കരണത്തിലേക്ക് തിരിയുകയാണെന്ന സൂചനകളാണ് എക്സിറ്റ് പോൾ ഫലങ്ങൾ കൈമാറുന്നത്. സി.പി.എമ്മിെൻറ അംഗുലീപരിമിതമായ സ്വാധീന കേന്ദ്രങ്ങളിലൊന്നായ ത്രിപുര ആ പാർട്ടിക്ക് നഷ്ടപ്പെടുകയാണെങ്കിൽ കേരളത്തിൽ മാത്രമൊതുങ്ങുന്ന പ്രതിഭാസമായി പരിണമിക്കുന്നത്, ഒരുവേള ലോക്സഭയിലെ പ്രതിപക്ഷ പാർട്ടിയായി പോലും ശോഭിച്ച ഒരു വിപ്ലവപ്രസ്ഥാനത്തിെൻറ പകലറുതിയുടെ തുടക്കമായി പോലും വിലയിരുത്തപ്പെട്ടേക്കാം. മണിക് സർക്കാറിനെ പോലുള്ള സൗമ്യ, സംശുദ്ധ വ്യക്തിത്വത്തിന് പോലും ‘മോദിതരംഗ’ത്തിൽ പിടിച്ചുനിൽക്കാൻ സാധിക്കുന്നില്ലെങ്കിൽ അത് നൽകുന്ന മുന്നറിയിപ്പ് ഗൗരവമാർന്നതാണ്. മൂല്യങ്ങൾക്കോ തത്ത്വാധിഷ്ഠിത നിലപാടുകൾക്കോ ‘പുതിയ ഇന്ത്യയിൽ’ പ്രസക്തിയില്ലെന്നും കോർപറേറ്റ് താൽപര്യങ്ങളും വർഗീയ–വിഭാഗീയ അജണ്ടകളുമാണ് രാജ്യത്തിെൻറ സഞ്ചാരഗതി നിർണയിക്കുന്നതെന്നും സമർഥിക്കപ്പെടുമ്പോൾ പരാജയപ്പെടുന്നത് രാഷ്ട്രശിൽപികൾ വിഭാവന ചെയ്ത, ഒരുവേള പാവനമായി കരുതപ്പെട്ട രാഷ്ട്രീയസങ്കൽപങ്ങളും മൂല്യവിചാരങ്ങളുമായിരിക്കും. സ്വാതന്ത്ര്യലബ്ധി തൊട്ട് ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ സ്വാധീനമേഖലയായി അറിയപ്പെട്ട വടക്കുകിഴക്കൻ അതിർത്തി സംസ്ഥാനങ്ങൾ ബി.ജെ.പിയെ പോലുള്ള വിഭാഗീയ ചിന്താഗതി വെച്ചുപുലർത്തുന്ന ഒരു കക്ഷിയുടെ കൈയിൽപെട്ടാൽ ഉടലെടുക്കാൻ പോകുന്ന സാമൂഹിക, സാംസ്കാരിക പ്രശ്നങ്ങൾ നിസ്സാരമായിരിക്കില്ല. ദേശീയ ബോധത്തെക്കാൾ വംശീയവും ഗോത്രപരവുമായ താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കാൻ എന്നും ആവേശം കാട്ടാറുള്ള ഒരു സമൂഹത്തെ വിപത്ചിന്താഗതികളിലേക്ക് ആട്ടിത്തെളിക്കുന്നത് പൊതുവെ പ്രക്ഷുബ്ധമായി തുടരുന്ന ഒരു മേഖലയെ പൊട്ടിത്തെറിയിലേക്ക് നയിക്കാനാണ് സാധ്യത. തന്നെയുമല്ല, ത്രിപുരയിലും മറ്റും ഉരുത്തിരിഞ്ഞുവരുന്ന പുതിയ രാഷ്ട്രീയ സാഹചര്യം തൊട്ടുരുമ്മിക്കിടക്കുന്ന പശ്ചിമ ബംഗാളിലും അനുരണനങ്ങൾ സൃഷ്ടിച്ചേക്കാം. സി.പി.എമ്മിെൻറ തിരോധാനത്തോടെ, ബംഗാളിൽ രാഷ്ട്രീയവും അധികാരവും കൈപ്പിടിയിലൊതുക്കിയ മമത ബാനർജി ഹിന്ദുത്വ ശക്തികളുടെ മുന്നിൽ കടുത്ത പ്രതിരോധം തീർക്കുന്നതിൽ ഇതുവരെ വിജയിച്ചിട്ടുണ്ടെങ്കിലും ത്രിപുര കൂടി ഇടതുപക്ഷത്തിന് നഷ്ടപ്പെടുന്ന പക്ഷം വെല്ലുവിളി കനത്തതാകുമെന്ന് എല്ലാവരെക്കാളും അവർ മനസ്സിലാക്കിയിട്ടുണ്ടാവണം.
കഴിഞ്ഞ മാസം രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസുണ്ടാക്കിയ നേട്ടം മധ്യപ്രദേശിലും ഇപ്പോൾ ആവർത്തിച്ചത് ഹിന്ദിബെൽറ്റിലെ പുതിയ രാഷ്ട്രീയ പ്രവണതകളിലേക്കാണ് വിരൽചൂണ്ടുന്നത്. മധ്യപ്രദേശിലെ രണ്ടു മണ്ഡലങ്ങൾ കോൺഗ്രസ് നിലനിർത്തിയപ്പോൾ ഒഡിഷയിൽ ബി.ജെ.ഡിക്കാണ് വിജയം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന കടുത്ത ഭരണവിരുദ്ധ വികാരം ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കോൺഗ്രസും മറ്റു പ്രതിപക്ഷകക്ഷികളും ശ്രമിക്കുകയാണെങ്കിൽ ഹിന്ദുത്വമുന്നേറ്റത്തിന് തടയിടാൻ സാധിക്കുമെന്നുതന്നെയാണ് സമീപകാലത്തെ തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നത്. ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പ് ഫലം നൽകിയ ആത്മവിശ്വാസം മുതൽക്കൂട്ടാക്കി രാഹുൽ ഗാന്ധിയുടെ കോൺഗ്രസും എൻ.ഡി.എക്ക് പുറത്തുള്ള കക്ഷികളും മതേതര വോട്ടിെൻറ ഏകീകരണത്തിന് എന്തു തന്ത്രമാണ് പയറ്റുന്നത് എന്നാണ് ജനം സാകൂതം നിരീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പിെൻറ പാദപതനങ്ങൾ കേട്ടുതുടങ്ങിയിട്ടും ഈ ദിശയിൽ മൂർത്തമായ ഒരു ചുവടുവെപ്പും ഉണ്ടായിട്ടില്ല എന്നുതന്നെയാണ് വിലയിരുത്തേണ്ടത്. മുമ്പ് ബിഹാറിൽ വിജയപ്രദമായി പരീക്ഷിച്ച വിശാല മതേതര സഖ്യത്തെക്കുറിച്ചുള്ള ചർച്ച ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽനിന്ന് കേൾക്കാൻ കൊതിക്കുന്നവരുണ്ടെങ്കിലും അതിനുള്ള സാഹചര്യം ഒരുങ്ങിവരുന്നില്ല എന്നതാണ് സങ്കടകരം.
മൂന്നു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിയോ സഖ്യകക്ഷികളോ ഭരണത്തിലേറുകയാണെങ്കിൽ ദേശീയ രാഷ്ട്രീയ ഭൂപടം നിറപ്പകർച്ചയിലൂടെ ഭീകരരൂപം പ്രാപിക്കുമെന്നുറപ്പാണ്. 22 സംസ്ഥാനങ്ങൾ ഹിന്ദുത്വയുടെ കാലിനു കീഴിൽ വരുക എന്നത് മറ്റു രാഷ്ട്രീയ പാർട്ടികളുടെ നിലനിൽപുതന്നെയാവും ചോദ്യംചെയ്യുക. അധികാരം പിടിച്ചെടുത്തതിെൻറ വീരകഥ പറയുന്നതല്ലാതെ, ഏത് മാർഗേണയാണ് അത് സാധ്യമാക്കിയതെന്ന് ഒരിക്കലും പരിശോധിക്കപ്പെടാറില്ല.
ബിഹാറിൽ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോർച്ച ബി.ജെ.പി സഖ്യം വിട്ടത് രാഷ്ട്രീയപരമായി വലിയ സംഭവമൊന്നുമല്ലെങ്കിലും അതിനു പ്രതീകാത്മക പ്രാധാന്യമുണ്ട്. നിതീഷ് കുമാർ എൻ.ഡി.എ പക്ഷത്ത് നിലയുറപ്പിച്ചതോടെ അവാം മോർച്ചക്ക് അവിടെ പ്രസക്തിയൊന്നുമില്ല എന്ന ലളിത സത്യമാവാം മാഞ്ചിയെ മാറിച്ചിന്തിക്കാൻ േപ്രരിപ്പിച്ചതും ആർ.ജെ.ഡി–കോൺഗ്രസ് വിശാലസഖ്യത്തിലേക്ക് ആകർഷിക്കപ്പെട്ടതും. 2015ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അവാം മോർച്ചക്ക് 2.5 ശതമാനം വോട്ടേ നേടാനായിട്ടുള്ളൂവെങ്കിലും മാഞ്ചിയുടെ സാന്നിധ്യം ജാതി സമവാക്യങ്ങൾ തെറ്റിക്കാനും കൂടുതൽ എൻ.ഡി.എ വിരുദ്ധ വോട്ട് സ്വരൂപിക്കാനും വഴിതുറക്കുമെന്നാണ് നിരീക്ഷകർ കണക്കുകൂട്ടുന്നത്. ഒരുവർഷത്തിനിടയിൽ പൂർത്തീകരിക്കപ്പെടുന്ന ഇമ്മട്ടിലുള്ള സംഭവവികാസങ്ങളായിരിക്കും 2019ലെ പൊതുതെരഞ്ഞെടുപ്പിെൻറ ഗതി നിയന്ത്രിക്കാൻ പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.