തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നവർ തങ്ങളുടെയും പങ്കാളികളുടെയും ആശ്രിതരുടെയും സ്വത്ത് വിവരങ്ങൾ ഉറവിടങ്ങളോടൊപ്പം വ്യക്തമാക്കണമെന്ന സുപ്രീംകോടതിവിധി ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളും ചട്ടങ്ങളും പരിഷ്കരിക്കേണ്ടതിെൻറ അനിവാര്യത ഒരിക്കൽക്കൂടി അടിവരയിട്ടിരിക്കുകയാണ്. ലോക് പ്രഹരി എന്ന സർക്കാറിതര സംഘടന നൽകിയ ഹരജിയിൽ ജഡ്ജിമാരായ ജെ. ചെലമേശ്വർ, എസ്. അബ്ദുൽ നസീർ എന്നിവരടങ്ങിയ ബെഞ്ചിെൻറ വിധിന്യായം രാജ്യത്തിെൻറ ജനാധിപത്യഘടനയുടെ വിശ്വാസ്യതക്കും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശുദ്ധി തിരിച്ചുപിടിക്കാനും ഏറെ പ്രയോജനകരമാണ്. നിലവിൽ, സ്ഥാനാർഥികൾ ആദായനികുതി റിട്ടേണിൽ സൂചിപ്പിച്ച മൊത്തം വരുമാനം മാത്രം നാമനിർദേശപത്രികക്കൊപ്പം നൽകുന്ന സത്യവാങ്മൂലത്തിൽ സമർപ്പിച്ചാൽ മതിയായിരുന്നു. എന്നാൽ, പുതിയ കോടതിവിധിയോടെ സ്ഥാനാർഥികൾ ആശ്രിതരുടെകൂടി ആസ്തിയും വരുമാനഉറവിടങ്ങളും പരസ്യപ്പെടുത്താൻ ബാധ്യസ്ഥരായിരിക്കുകയാണ്. ആശ്രിതരിൽ ആരൊക്കെ ഉൾപ്പെടുമെന്ന് പുതിയ വിധിയിൽ വ്യക്തതയില്ല. അതുകൊണ്ട് അവ ചട്ടഭേദഗതിയിൽ കൃത്യപ്പെടുത്തേണ്ട ചുമതല തെരഞ്ഞെടുപ്പ് കമീഷനിലാണ് നിക്ഷിപ്തമായിരിക്കുന്നത്.
ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പരിഷ്കരണ ചരിത്രത്തിലെ ശ്രദ്ധേയമായ ഈ വിധിന്യായത്തിലൂടെ കോടതിതന്നെ ഇന്ത്യയിലെ രാഷ്ട്രീയം നേരിടുന്ന ജീർണതകളെക്കുറിച്ചുള്ള വ്യാകുലതകൾ പൊതുസമക്ഷം പങ്കുവെക്കുന്നുണ്ട്. സാമാജികരുടെ ഉറവിടങ്ങളില്ലാത്ത വരുമാനങ്ങൾ ഭരണഘടനാപദവിയുടെ ദുരുപയോഗപ്പെടുത്തലും അടിസ്ഥാനപരമായി അസ്വീകാര്യവും നാഗരികവികാസം പ്രാപിച്ച സമൂഹത്തിന് ഉൾക്കൊള്ളാനാകാത്തതുമാെണന്ന് അസന്ദിഗ്ധമായാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ജനാധിപത്യത്തിലെ ഇത്തരം പരാജയങ്ങൾ പരിഹരിച്ചില്ലെങ്കിൽ നിയമവാഴ്ച തകരുകയും മാഫിയ ഭരിക്കുകയും ചെയ്യുമെന്ന മുന്നറിയിപ്പുകൂടി സുപ്രീംകോടതി നൽകുന്നു. നമ്മുടെ രാജ്യത്ത് പാർലമെേൻറാ തെരഞ്ഞെടുപ്പ് കമീഷനോ ഈ വിഷയത്തിൽ ഇനിയും ശ്രദ്ധപതിപ്പിക്കാത്തതിലുള്ള, കോടതി പങ്കുവെച്ച ഉത്കണ്ഠ യഥാർഥത്തിൽ ജനാധിപത്യബോധമുള്ള മുഴുവൻ പൗരന്മാരുടേതുമാണ്. ‘‘മത്സരിക്കാനുള്ള സ്ഥാനാർഥിയുടെ ഭരണഘടനപരമായ അവകാശത്തിെനക്കാൾ മൗലികമാണ് വോട്ടർമാർക്ക് അവരെക്കുറിച്ച് അറിയാനുള്ള അവകാശം. സാമാജികരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും സ്വത്ത് സമ്പാദനവും വരുമാനത്തിെൻറ ഉറവിടവും നിരന്തരം നിരീക്ഷിക്കണം. അങ്ങനെയുള്ളവർക്ക് നിയമസഭയിലും പാർലമെൻറിലും തുടരാൻ യോഗ്യതയുണ്ടോ എന്ന് പരിശോധിക്കാൻ സംവിധാനം വേണം. നിശ്ചിത സ്രോതസ്സില്ലാത്ത വരുമാനവർധന 1988 ലെ അഴിമതിനിരോധന നിയമത്തിെൻറ പരിധിയിൽെപടും. വരവിൽ കവിഞ്ഞ സ്വത്തുണ്ടാക്കുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുന്നതിന് 1951ലെ ജനപ്രാതിനിധ്യനിയമഭേദഗതിക്ക് കേന്ദ്രസർക്കാർ മുൻകൈയെടുക്കണം. അത് വിധിയായി പറയാതിരിക്കുന്നത് പാർലമെൻറിെൻറ അധികാരത്തിൽ കോടതി ഇടപെടാൻ പാടില്ലാത്തതിനാലാണ്’’ തുടങ്ങിയ വിധിന്യായത്തിലെ പ്രസ്താവനകൾ ഗൗരവതരവും പുതിയ നിയമനിർമാണങ്ങൾ ആവശ്യപ്പെടുന്നവയുമാണ്.
2004 ൽ ലോക്സഭ എം.പിമാരിൽ 30 ശതമാനമായിരുന്നു കോടിപതികളെങ്കിൽ 2014ൽ ജനപ്രതിനിധികളിൽ 82 ശതമാനവും കോടിപതികളാണ്. അവരിൽ ഭൂരിഭാഗവും ചെറുപ്പം മുതൽ മുഴുസമയ രാഷ്ട്രീയക്കാരും. ജനപ്രതിനിധികളുടെ സാമ്പത്തികവളർച്ച ആരെയും അമ്പരപ്പിക്കുന്നതും ഏതുതരത്തിലുമുള്ള കമ്പോളലാഭ സിദ്ധാന്തങ്ങൾക്ക് ബാഹ്യവുമാണ്. കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് (സി.ബി.ഡി.ടി) അന്വേഷണത്തിൽ ഏഴ് എം.പിമാരുടെയും 98 എം.എൽ.എമാരുടെയും സ്വത്തിൽ ക്രമാതീതമായ വർധനയുണ്ടായിരിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മുൻ സത്യവാങ്മൂലവുമായുള്ള താരതമ്യത്തിലൂടെ അയുക്തിപരമായ സമ്പത്ത് വളർച്ച രേഖപ്പെടുത്തിയ എം.പിമാർ 37ഉം എം.എൽ.എമാർ 257ഉം ആണ്. ജനപ്രതിനിധികളായശേഷം 500 ശതമാനത്തിലേറെ സ്വത്തുവർധനയുണ്ടാക്കിയവർക്കെതിരെ എന്ത് നടപടിയെടുെത്തന്ന കോടതിയുടെ ചോദ്യത്തിന് കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് സമർപ്പിച്ച സത്യവാങ്മൂലം വ്യർഥമെന്ന് പറഞ്ഞ് കോടതിതന്നെ തള്ളിക്കളഞ്ഞു. ഇതിൽനിന്ന് മനസ്സിലാക്കാം ജനപ്രതിനിധികളുടെ അഴിമതി തടയുന്നതിൽ ഭരണകൂടത്തിെൻറ താൽപര്യക്കുറവ്.
സമകാലിക അവസ്ഥയിൽ സാമാജികർ മാത്രമല്ല രാഷ്ട്രീയ പാർട്ടികളും വമ്പിച്ച തോതിൽ സ്വത്ത് വാരിക്കൂട്ടുന്നുണ്ട്^വിശേഷിച്ച് അധികാരത്തിലിരിക്കുന്ന പാർട്ടികൾ. 2017ൽ നടന്ന അഞ്ച് നിയമസഭതെരഞ്ഞെടുപ്പുകൾക്കിടയിൽ ഏഴ് ദേശീയപാർട്ടികളും 16 പ്രാദേശികപാർട്ടികളും സമാഹരിച്ചത് 1503കോടി രൂപ. അതിൽ 1214.46 കോടി (92.4ശതമാനം) രൂപയും നേടിയത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. അവയിൽ 1194 കോടി രൂപയും ശേഖരിച്ചത് കേന്ദ്ര ഓഫിസ് വഴിയും. കണക്കുപുസ്തകത്തിൽ രേഖപ്പെടുത്തിയതുതന്നെ ഇപ്രകാരമെങ്കിൽ രേഖകളുടെ പുറത്തെ കണക്കുകൾ എത്ര ഭീതിജനകമായിരിക്കും. അവയും അഴിമതിയുടെ പിരിധിയിൽ വരേണ്ടതല്ലേ? രാഷ്ട്രീയപാർട്ടികളുടെ സമ്പത്തിലുണ്ടാകുന്ന അമിതവളർച്ചയും പരിശോധനക്കും അന്വേഷണത്തിനും വിധേയമാക്കാൻ കഴിഞ്ഞാലേ ജനാധിപത്യതാൽപര്യങ്ങൾ ശരിയാംവണ്ണം സംരക്ഷിക്കപ്പെടൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.