മാവോയിസത്തെ സി.പി.എം നേരിടുമ്പോള്‍

മാവോവാദി നേതാവ് സി.പി. ജലീലിനെ സി.പി.എം ഭരണകൂടം കൊലചെയ്തത് മറ്റു ചില സംസ്ഥാനങ്ങളിലെപ്പോലെ വ്യാജ ഏറ്റുമുട്ടലുക ളില്‍ മാവോവാദി പ്രവർത്തകരുടെ ജീവന്‍ പൊലിയുന്നത് കേരളത്തിലും സാധാരണമാവുന്നു എന്നതിനപ്പുറം വിലയിരുത്തേണ്ട ഒര ു കാര്യമാണ്. സി.പി.എമ്മിന് ഇതിെൻറ രാഷ്ട്രീയ ബാധ്യതയിൽനിന്ന് ഒഴിയാനാവില്ല. തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ക ൊന്നൊടുക്കുകയെന്ന കേരളത്തിലെ പൊതു അക്രമരാഷ്ട്രീയ യുക്തി നടപ്പാക്കുന്ന സമീപനമാണ് ഇക്കാര്യത്തില്‍ സി.പി.എം ക ൈക്കൊണ്ടിട്ടുള്ളത്. മാവോവാദി പ്രത്യയശാസ്ത്രം പല മുഖങ്ങളും രാഷ്ട്രീയ വ്യതിരിക്തതകളുമുള്ള അന്തർദേശീയ പ്രതിഭ ാസമാണ്. നേപ്പാളില്‍ അത് അധികാരത്തിലെത്തി. ഫ്രാൻസില്‍ അത് ഉത്തരാധുനിക ബുദ്ധിജീവികളെ നിരന്തരം പ്രചോദിപ്പിക്കു ന്നു. ഇന്ത്യയില്‍ സായുധവിപ്ലവത്തിെൻറ മുദ്രാവാക്യം മുഴക്കുന്നു. ഇതെല്ലാം ഒരേ വിശ്വാസസംഹിതയുടെ വിവിധ രൂപങ്ങ ളാണ്. ആ വിശ്വാസസംഹിത ഗ്രാമങ്ങളെയും കർഷകരെയും കർഷകത്തൊഴിലാളികളെയും ഊന്നിയുള്ള രാഷ്ട്രീയമായ പ്രതീക്ഷകളെ മുന ്നോട്ടുവെക്കുന്നതാണ്. അതില്‍ പ്രതിഷേധത്തിെൻറ, രോഷത്തിെൻറ, പ്രതിരോധങ്ങളുടെ, പ്രത്യാശയുടെ, സമൂലമായ സാമൂഹിക മാറ്റത്തിെൻറയൊക്കെ അംശങ്ങള്‍ അടങ്ങിയിരിക്കുന്നു എന്നതുകൊണ്ടാണ് ഇപ്പോഴും സജീവമായ ഒരു ചിന്താധാരയായി വിവിധ തലങ്ങളിലുള്ള വ്യക്തികളും ഗ്രൂപ്പുകളും അതിനെ സ്വീകരിക്കുന്നത്.

ഇത് എടുത്തുപറയാനുള്ള കാരണം ഹിംസാത്മകമായ ഒരു സായുധ പോരാട്ടത്തിലൂടെ ഭരണകൂടം പിടിച്ചടക്കുക എന്നത് കേവലം മാവോവാദികളുടെ മാത്രം പദ്ധതിയല്ല എന്നതുകൊണ്ടാണ്. ഇപ്പോള്‍ ഏതാണ്ട് കേരളത്തില്‍ മാത്രമായി ചുരുങ്ങിപ്പോയിട്ടുള്ള സി.പി.എം ഇതുപോലെ സായുധ പോരാട്ടത്തിലൂടെ ചെങ്കോട്ടയില്‍ ചെങ്കൊടി പാറിക്കാം എന്ന് സ്വപ്നം കണ്ടുനടക്കുന്ന പാർട്ടിയാണ്. ‘പാറിക്കും പാറിക്കും, ചെങ്കോട്ടയിലും പാറിക്കും ചോരച്ചെങ്കൊടി പാറിക്കും’ എന്നൊരു മുദ്രാവാക്യം അവരുടെ ജാഥകളില്‍ മുഴങ്ങിക്കേൾക്കാറുണ്ട്. കൽക്കത്ത തിസീസിെൻറ സായുധവിപ്ലവ രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകാന്‍ ത്രാണിയില്ലാതെ ഇന്ത്യന്‍ ഭരണകൂടത്തിെൻറ അനുശാസനങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാന്‍ തീരുമാനിച്ച് കേവലം തന്ത്രപരം മാത്രമായി സായുധവിപ്ലവ പരിപാടികള്‍ അവര്‍ നിർത്തിെവച്ചു എന്നേയുള്ളൂ. അതുകൊണ്ട് മാവോയിസത്തെ വ്യത്യസ്തമാക്കുന്നത് ഗ്രാമീണ-കർഷക സായുധ പോരാട്ടങ്ങൾക്ക് നൽകുന്ന ഊന്നലാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയം സൃഷ്ടിക്കുന്ന വർഗ ഭരണകൂടങ്ങളുടെ താൽപര്യങ്ങള്‍ എപ്പോഴും ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും അടിസ്ഥാന-ഇടത്തരം വിഭാഗങ്ങളുടെ ചൂഷണത്തിലും ബൂർഷ്വ വിഭാഗങ്ങളുടെ കീശ വീർപ്പിക്കുന്നതിലും മാത്രം ഊന്നുന്നതാവും എന്ന വിശ്വാസമാണ് അവർക്കുള്ളത്.

കേരളത്തില്‍ പ്രധാനമന്ത്രി എത്തിയപ്പോള്‍ ആ ചടങ്ങില്‍ സംസാരിച്ച പിണറായി വിജയന്‍ ആദ്യം പറഞ്ഞത് താന്‍ മോദിയെ സന്ദർശിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതും ആവശ്യപ്പെട്ടതുമായ കാര്യങ്ങളാണ് ഒന്നൊന്നായി നടപ്പാക്കുന്നത് എന്നതായിരുന്നു. വിജയെൻറ ആ വിനീത വിധേയസ്വരം ഇന്ത്യയിലെ ഏതു മുഖ്യമന്ത്രിയുടെയും സ്വരം തന്നെയായിരുന്നു. കേരളത്തിൽനിന്നുള്ള പ്രതിനിധികള്‍ മോദിയെ സന്ദർശിച്ച അവസരത്തില്‍ ഇത് താങ്കൾക്കുമാത്രം വായിക്കാനുള്ളതാണ് എന്നുപറഞ്ഞു മോദി പിണറായി വിജയനെ ഒരു ഫയല്‍ ഏൽപിച്ചതായി അന്ന് പത്രങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരത്തിലുള്ള സ്വകാര്യ ഫയലുകള്‍ അനുസരിച്ച് പ്രവർത്തിക്കുന്നവരാണ് പല മുഖ്യമന്ത്രിമാരും. അവർക്ക് ആത്യന്തികമായി ദേശീയ ഭരണകൂടത്തിെൻറ താൽപര്യങ്ങൾക്കൊപ്പം നിൽക്കുക എന്ന ചെറിയ അജണ്ടേയ ഉണ്ടാവൂ. മറ്റുള്ളതെല്ലാം വെറും വാചാടോപങ്ങള്‍ മാത്രമായിരിക്കും. എന്നാല്‍, മാവോവാദി രാഷ്ട്രീയത്തിെൻറ കാര്യത്തില്‍ അതില്‍ ഉപരിയായ താൽപര്യങ്ങൾ സി.പി.എമ്മിനുണ്ട്.

ഒരു ജനാധിപത്യ വ്യവസ്ഥയില്‍ സായുധവിപ്ലവത്തില്‍ വിശ്വസിക്കുന്നവർക്ക് സാംഗത്യമുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. പേക്ഷ, അത് പ്രസക്തമാവുന്നത് ബദല്‍ പ്രവർത്തനങ്ങള്‍ അംഗീകരിക്കാത്തവർക്ക് മാത്രമാണ്. സായുധ വിപ്ലവത്തിലും സമൂലമായ ഒരു മാറ്റത്തിലൂടെ ഭരണകൂടം പിടിച്ചെടുക്കുന്നതിലും വിശ്വസിക്കാതെ ഒരു കമ്യൂണിസ്റ്റ് പാർട്ടിക്ക് നിലനിൽക്കാനാവില്ല. കാരണം, ഉൽപാദന ഉപകരണങ്ങളിലുള്ള സ്വകാര്യ സ്വത്ത് നിർമാർജനം ചെയ്യുക എന്നതാണ് കമ്യൂണിസം എന്നാല്‍ അർഥംതന്നെ. സ്വകാര്യ സ്വത്ത് നിലനിർത്തി ഉട്ടോപ്പിയനോ അല്ലാത്തതോ ആയ ഒരു കമ്യൂണ്‍ സങ്കൽപവും നിലനിൽക്കുന്നില്ല. അല്ലാതെ കമ്യൂണിസം എന്നുെവച്ചാല്‍ ഗാന്ധിയെപ്പോലെ ജീവിക്കുക എന്നൊന്നുമല്ല. ധാർമികമായ പ്രചോദനങ്ങളെക്കുറിച്ചുള്ള വായാടിവാദങ്ങളുടെ കാൽപനികതയല്ല കമ്യൂണിസം. സി.പി.എം അടക്കമുള്ള ഇന്ത്യയിലെ എല്ലാ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളും സായുധ വിപ്ലവത്തില്‍ വിശ്വസിക്കുന്നവരാണ്. ആദ്യകാലത്ത് ഇന്ത്യന്‍ പട്ടാളത്തില്‍ അടക്കം കമ്യൂണിസ്റ്റ് പാർട്ടിക്ക് വേരുകളുണ്ടാക്കാന്‍ എ.കെ. ഗോപാലൻ അടക്കമുള്ള നേതാക്കള്‍ ശ്രമിച്ചിരുന്നതായി നമുക്കറിയാം. ഒരുപേക്ഷ, ഇപ്പോഴും ശ്രമിക്കുന്നുണ്ടാവാം. ഇതും ഒരു ജനാധിപത്യ സങ്കൽപം തന്നെയാണ്. കാരണം ആർക്കും ഉൽപാദന ഉപകരണങ്ങൾക്കുമേല്‍ ഉടമസ്ഥതയില്ലാത്ത വ്യവസ്ഥ എല്ലാവരെയും തുല്യരായി കരുതുന്ന, ആരും ചൂഷണം ചെയ്യപ്പെടാത്ത വ്യവസ്ഥയായിരിക്കും എന്ന ആശയമാണ് അതിെൻറ കാതല്‍. ചരിത്രപരമായി ഇത് സാധ്യമാണോ എന്നത് മറ്റൊരു ചോദ്യമാണ്.

അതുകൊണ്ട് മാവോവാദി ഗ്രൂപ്പുകള്‍ ചെയ്യുന്നത് ഒറ്റപ്പെട്ട സായുധ വിപ്ലവ പ്രവൃത്തി യല്ല. മറിച്ച്, സി.പി.എം ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് പാർട്ടികളുടെ പൊതുപരിപാടിയാണ്. അതിെൻറ ഏറ്റക്കുറച്ചിലുകള്‍ പലപ്പോഴും അടവുപരമായ ഒരു കാര്യം മാത്രമാണ്. എന്തെങ്കിലും ഭയംകൊണ്ടോ ആശയപരമായി ഇക്കാര്യം പുറത്തുപറഞ്ഞാല്‍ അത് അവരുടെ പാർലമെൻററി മോഹങ്ങളെ ബാധിക്കും എന്നുള്ളതുകൊണ്ടോ തന്ത്രപരമായി മൗനം പാലിക്കുന്നു എന്നേയുള്ളൂ. നക്സൽബാരി ജില്ലയിലെ സി.പി.എം പ്രവർത്തകര്‍ പീടികകളില്‍നിന്ന് ബലമായി അരി പിടിച്ചെടുത്തു പാവപ്പെട്ടവർക്ക് വിതരണം ചെയ്തതാണ് പിന്നീട് നക്സല്‍ പ്രസ്ഥാനം തന്നെയായി വളർന്നത്‌ എന്ന് ഓർക്കാവുന്നതാണ്. പാർലമെൻററി രാഷ്ട്രീയത്തില്‍ ഏർപ്പെട്ടിരിക്കുന്നതുകൊണ്ട് മാത്രമാണ് അത്തരം ഒരു പ്രവൃത്തിയെ പരസ്യമായി പാർട്ടിക്ക് തള്ളിപ്പറയേണ്ടിവന്നത്. അതുകൊണ്ട് തന്നെ മാവോവാദി ഗ്രൂപ്പുകളെ ഭരണകൂടം കാണുന്നതിൽനിന്ന് വ്യത്യസ്തമായി തങ്ങൾക്കുള്ള ഒരു രാഷ്ട്രീയ ഭീഷണിയായിക്കൂടി സി.പി.എം അറുപതുകള്‍ മുതൽതന്നെ കാണുന്നുണ്ട്.

മാവോവാദി രാഷ്ട്രീയത്തിനെതിരെ സി.പി.എം നിലപാട് സ്വീകരിച്ചിട്ടുള്ളത് അത് അവരുടെ ആശയത്തോട് ചേര്‍ന്നുനിൽക്കുന്ന, എന്നാല്‍ അവരുടെ വിപ്ലവ വാചാടോപത്തെ തുറന്നുകാണിക്കുന്ന ബദല്‍ പ്രസ്ഥാനമാണ് എന്നതുകൊണ്ടാണ്. അതിനാല്‍ തന്നെ മാവോവാദി- സി.പി.എം ആശയസംഘർഷങ്ങളുടെ ഭാഗമായാണ് കേരളത്തിലെ സി.പി.എം സർക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള മാവോവാദി പ്രവർത്തകരുടെ കൊലകളെ വിലയിരുത്തേണ്ടത്.

ഇതിനെ യഥാർഥത്തില്‍ സി.പി.എമ്മിെൻറ മറ്റു രാഷ്ട്രീയ കൊലപാതകങ്ങള്‍ പോലെതന്നെ കാണേണ്ടതാണ്. ടി.പി. ചന്ദ്രശേഖരനെയോ മറ്റു രാഷ്ട്രീയ പ്രതിയോഗികളെയോ എന്നപോലെ ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് മാവോവാദി പ്രവർത്തകരെ വകവരുത്താന്‍ കഴിയില്ല എന്നതുകൊണ്ട് സി.പി.എം ഭരണകൂടത്തിെൻറ സഹായത്തോടെ അവരെ കൊന്നൊടുക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സി.പിഎം കൂടി ഭാഗമായിട്ടുള്ള കേരളത്തിലെ അക്രമരാഷ്ട്രീയ സംവിധാനത്തിെൻറ യുക്തിയില്‍ നിന്നുകൊണ്ട് മാവോവാദികളെ നേരിടാനുള്ള സി.പി.എം തീരുമാനത്തിെൻറ ഭാഗമാണ് ഈ കൊലകള്‍ എന്നുള്ളതുകൊണ്ടാണ് ദേശാഭിമാനി പത്രം തന്നെ ഇതിനെ ന്യായീകരിക്കാന്‍ മുന്നോട്ടുവന്നിട്ടുള്ളത്.

മനുഷ്യാവകാശ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം സി.പി.എം -മാവോവാദി ആശയസമരം ഇത്തരത്തില്‍ രക്തച്ചൊരിച്ചിലിലേക്ക് നീങ്ങുന്നത്‌ ദൗർഭാഗ്യകരമായ ഒരു സംഭവവികാസം മാത്രമായേ കാണാന്‍ കഴിയൂ. സാധാരണ തൊഴിലാളികളും ഇടത്തരക്കാരുമായ സി.പി.എം പ്രവർത്തകരെ തിരിച്ചുകൊന്നുകൊണ്ട് പകരംവീട്ടില്ല എന്നത് വളരെ മുന്പുതന്നെ മാവോവാദി വിഭാഗങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളതുകൊണ്ടാണ് അവര്‍ സി.പി.എം പ്രവർത്തകരെ തിരിച്ചാക്രമിക്കാന്‍ മുതിരാത്തത്. പൊലീസിനെ ഉപയോഗിച്ച് മാവോവാദി വെല്ലുവിളിയെ നേരിടാനുള്ള സി.പി.എം നീക്കം പേക്ഷ ആശങ്കകള്‍ ഉണ്ടാക്കുന്നതാണ്.

മാേവാവാദി രാഷ്ട്രീയവുമായി കണക്കുതീർക്കാൻ ഭരണഘടനാപരമായ മാർഗങ്ങള്‍ മാത്രം ഉപയോഗിക്കുകയും ഇക്കാര്യത്തിലുള്ള സുപ്രീംകോടതി നിർദേശങ്ങള്‍ പാലിക്കുകയും ചെയ്യാന്‍ സി.പി.എം തയാറാവുക എന്നത് സമാധാനം സൃഷ്ടിക്കുന്നതിനു വളരെ പ്രധാനപ്പെട്ട ഒരു നിലപാടായിരിക്കുമെന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു.

Tags:    
News Summary - CPM Against Maoism - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.