വനിതാ ദിനത്തിലും തല മൊട്ടയടിച്ചും കരഞ്ഞു നിലവിളിച്ചും പെണ്‍ രാഷ്ട്രീയാധികാരം

ആരെയും കാത്തുനില്‍ക്കാതെയും ഉന്തിതള്ളാതെയും സ്വന്തം മേഖല കണ്ടെത്തി സമൂഹമധ്യേ തെളിഞ്ഞുവരുന്ന പെണ്‍ശക്തി അഭിമാനമാണ്. വിദ്യാഭ്യാസം നല്‍കിയ തിരിച്ചറിവും ഉണര്‍വ്വും കൊണ്ട്, പുതുലോകം സൃഷ്ടിക്കുന്നത് തങ്ങളാണെന്നു സ്ത്രീ സമൂഹം വിളിച്ചുപറയുന്നുണ്ട്. പാരമ്പര്യമായി നടന്നുപോരുന്ന വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക സാഹിത്യ രംഗത്ത് മാത്രമല്ല, സംരഭകത്വത്തിലൂടെ തൊഴില്‍ ദാതാവായി സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതരത്തില്‍ കൂടി സ്ത്രീ മാറുന്നു. ഉന്നത അക്കാഡമീഷ്യന്മാര്‍ സയന്‍ന്റിസ്റ്റുകള്‍ ചിന്തകര്‍ തുടങ്ങി കലയിലും കായികരംഗത്തും ആധിപത്യം നേടുകയാണിന്ന് സ്ത്രീകള്‍. പക്ഷേ ജനാധിപത്യത്തെ പുഷ്ഠിപ്പെടുത്തേണ്ട പാര്‍ലമെന്റിനകത്ത്, രാജ്യത്തിന്റെ നയരൂപീകരണ രംഗത്ത് നിര്‍ണായക തീരുമാനങ്ങളെടുക്കുന്ന സഭകളില്‍ കൂട്ടം കൂടിയിരിക്കാന്‍ യോഗമില്ലാതെ കിതച്ചും പകച്ചും പോകുന്നൊരു കൂട്ടരാണിന്നും സ്ത്രീകള്‍. ഇലക്ഷനോടനുബന്ധിച്ച് തലമൊട്ടയടിച്ചും കരഞ്ഞുനിലവിളിച്ചും തന്റെ സാന്നിധ്യം അറിയിക്കേണ്ട ഗതികേടാണ് രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടി ഓടിത്തളരുന്ന സ്ത്രീകള്‍ക്കുള്ളത്.

ഏതൊരുസാമൂഹിക മുന്നേറ്റവും സാധ്യമാകുന്നത് അതാതിടങ്ങളിലെ രാഷ്ട്രീയവസ്ഥകളോടും തീരുമാനങ്ങലോടും നയങ്ങലോടും ബന്ധപ്പെട്ടാണ്. നിര്‍ണായകമായ പല തീരുമാനങ്ങളും നമ്മുടെ നിയമനിര്‍മ്മാണസഭകള്‍ പാസാക്കിക്കൊണ്ട്ിരിക്കുന്നുമുണ്ട്. പക്ഷേ സ്ത്രീ ശാക്തീകരണത്തിന്റെ കുതിപ്പുകള്‍ എണ്ണിപ്പറയാന്‍ ശ്രമിക്കുന്നതിനിടയിലും ജനപ്രാധിനിത്യത്തിന്റെ പങ്ക് അര്‍ഹിച്ച തോതില്‍ നേടാനായിട്ടില്ല. ഒരു വനിതാ ദിനത്തിലാണ് ഇന്ത്യന്‍ സ്ത്രീകള്‍ക്ക് പ്രതീക്ഷകള്‍ നല്‍കിപാര്‍ലമെന്റിന്റെ ഇരു സഭകളിലും 33 മൂന്ന് ശതമാനം സംവരണം എന്ന പ്രഖ്യാപനം കേട്ടത്. വായ്‌മൊഴിയായല്ലാതെ സഭക്കകത്ത് ബില്ലായി പാസാക്കിയെടുക്കാനുള്ള ആര്‍ജ്ജവം ഒരു സാര്‍ക്കാറിനും രാഷ്ട്രീയ പാര്‍ട്ടിക്കും ഉണ്ടായിട്ടില്ല. അഞ്ച് വര്‍ഷം കൂടുമ്പോള്‍ മുറപോലെ കൈവിരലില്‍ മഷിപുരട്ടി സ്ഥാനാര്‍ഥിയെ അടയാളപ്പെടുത്തിക്കൊണ്ട് മാത്രം സാധ്യമാകുന്നതല്ല, രാഷ്ട്രീയമായവബോധവും പ്രബുദ്ധതയും. പാരലമെന്റും സംസ്ഥാനനിയമസഭയും പോലെയുള്ള ഉയര്‍ന്ന സഭകളില്‍ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം സ്ത്രീകള്‍ക്കുണ്ടായാല്‍ മാത്രമേ ലിംഗപദവി ശാക്തീകരണം രാഷ്ട്രീയത്തില്‍ അര്‍ത്ഥവത്താകൂ. തീരുമാനമെടുക്കാനുള്ള അവകാശം വളരെ പ്രധാനമാണ്. ഭരണഘടന 33 മൂന്നാം അനുച്ഛേദം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യാവകാശം തത്വമായി ഉല്‍്പപെടുത്തണമെന്ന് പറയുന്നു. അത് സാധ്യമാവണമെങ്കില്‍ രാഷ്ട്രീയമായ സമത്വം കൂടി സാധ്യമാവണം.

ചരിത്രം

ഇന്ത്യയിലെ വനിതാ സംവരണ ബില്ലിന് വളരെ കാലത്തെ ചരിത്രമുണ്ട്. വനിതാ പ്രാതിനിധ്യത്തെകുറിച്ച ആദ്യ സമിതി റിപ്പോര്‍ട്ട് വന്നത് ഇന്ത്യന്‍ വനിതകളുടെ അവസ്ഥ പഠിക്കാന്‍, സാമൂഹിക വിദ്യാഭ്യാസ മന്ത്രാലയം 1974- ല്‍ രൂപീകരിച്ച റിപ്പോര്‍ട്ടിലാണ്. അതേതുടര്‍ന്നാണ് 1993-ല്‍ ഭരണഘടനയുടെ 73, 74 വകുപ്പുകള്‍ ഭേദഗതി ചെയ്ത് തദ്ദേശ സ്വയം ഭരണ സഥാപനങ്ങളില്‍ 50 ശതമാനം സീറ്റ് സ്ത്രീകള്‍ക്കായി സംവരണം ചെയതത്. 1996-ല്‍ 81ാം ഭരണഘടനാ ഭേദഗതിയായി വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് ദേവഗൗഡ സര്‍ക്കാറാണ്. സി.പി.എം എം.പി ഗീതാമുഖര്‍ജി അധ്യക്ഷയായ കമ്മറ്റി പാര്‍ലമെന്ററി സബ്ജക്ക്ട് കമ്മറ്റിക്ക് വിട്ട ബില്ല് 96 ഡിസംബറില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

ഇതേതുടര്‍ന്ന് 98-ല്‍ ജൂണില്‍ എൻ.ഡി.എ സര്‍ക്കാര്‍ 84ാം ഭരണഘടനാ ബേദഗതിയോടെ ലോകസഭയില്‍ അവതരിപ്പിച്ചു. 1999-നവംബറിലും 2002-ലും 2003-ലും ബില്‍ അവതരിപ്പിച്ചുവെങ്കിലും പാസായില്ല. 2004-ല്‍ യു.പി.എ പൊതുമിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്തി ബില്ല് യാഥാര്‍ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചു. 2008 മെയില്‍ രാജ്യസഭയില്‍ വീണ്ടും അവതരിപ്പിക്കുകയും നിയമ-നീതികാര്യ സറ്റാന്റിംഗ് കമ്മിറ്റിയുടെ പരിഗണനക്കു വിടുകയും ചെയ്തു. 2009-ഡിസംബറില്‍ ഇരുസഭകളിലും വെച്ച റിപ്പോർട്ടില്‍ സമാജ് വാദി, ജെ.ഡി.യു ആർ.ജെ.ഡി കക്ഷികള്‍ ശക്തമായി എതിര്‍ത്തു. ബില്ല് ഇതുപോലെ പാസാക്കിയാല്‍ സവര്‍ണ സ്ത്രീകള്‍ക്ക് മേല്‍ക്കൊയ്മ നേടാന്‍ മാത്രമേ ഉപകരിക്കൂ. അതിനാല്‍ സംവരണത്തില്‍ സംവരണം നല്‍കി പിന്നോക്ക ദലിദ് ന്യൂനപക്ഷ സ്ത്രീകള്‍ക്കുകൂടി അതിന്റെ ഗുണഫലം അനുഭവിക്കാന്‍ സാധിക്കണം എന്നായിരുന്നു അവരുടെ വാദം.

2010-ല്‍ വീണ്ടും കേന്ദ്രമന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി. മാര്‍ച്ച് എട്ട് വനിതാ ദിനത്തില്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. 2010 മാര്‍ച്ചില്‍ രാജ്യസഭ പാസാക്കുകയും ചെയ്തു. പക്ഷേ ലോക സഭ കടക്കാത്തതിനാല്‍ നിയമമാകാതെ മരവിച്ചു കിടക്കുകയാണ്. ഒന്നിനെതിരെ 186 വോട്ടുകള്‍ക്ക് രാജ്യസഭ പാസാക്കിയെങ്കിലും നിയമമായി വരണമെങ്കില്‍ ലോകസഭ പാസാക്കണം.

നമ്മുടെ പാര്‍ലമെന്റിനകത്ത് അതിശയകരമാം വിധമാണ് ബില്ലുകള്‍ പാസാക്കിയെടുക്കുന്നത്. ഒട്ടും മടിയും ചര്‍ച്ചയും ഇല്ലാതെയാണ് പല ജനദ്രോഹ ബില്ലുകളും പാസാക്കിയത്. എന്നിട്ടും ഈയൊരു ബില്ല് പാസാകാതിരിക്കുന്നത് നമ്മുടെ സാമൂഹിക സംവിധാനത്തിന്റെ പരാജയമാണ്. സ്ത്രീയുടെ അധികാരവത്കരണമെന്നത് ഉത്തരവാദിത്വമുള്ള ഗവണ്‍മെന്റിന്റെയും പാര്‍ട്ടികളുടെയും കീഴില്‍ വരുന്ന രാഷ്ട്രീയ പ്രക്രിയയാണ്. നിലവില്‍ രാജ്യത്ത് നിലനിന്നുപോരുന്ന അസമത്വത്തില്‍ അധിഷ്ഠിതമായ അധികാരഘടന യെ തിരുത്തിക്കൊണ്ടു മാത്രമേ അതു സാധ്യമാവൂ. നേതൃശേഷിശക്തിയും കരുത്തുമുള്ള സ്ത്രീകളുടെ രാഷ്ട്രീയ നയ രൂപീകരണത്തില്‍ പങ്കാളിയാകാനുള്ള തടസ്സങ്ങളെ നീക്കാന്‍ കെല്‍പ്പില്ലാത്തതാണ് നമ്മുടെ നാട്ടിലെ സാമൂഹികാവസ്ഥ. ജാതിശ്രേണീ പുരുഷാധിപത്യ സവര്‍ണമൂല്യങ്ങളെ താലോലിക്കുന്ന സാമൂഹിക സംവിധാനത്തിന് നിലവിലെ സ്ത്രീ വിരുദ്ധ ചട്ടക്കൂടുകളെ മറികടക്കാനുള്ള ശേഷി വളരെ കുറവാണ്. ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങള്‍ കേരളത്തിലെ സ്ത്രീകളെ ശാക്തീകരിക്കുകയും ജനാധിപത്യത്തില്‍ പങ്കാളികളാക്കാന്‍ കഴിവുറ്റവരാക്കുകയും ചെയ്തിട്ടുണ്ടന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങലിലെ പങ്കാളിത്തം സാധൂകരിക്കുന്നുണ്ട്.

പക്ഷേ പയിടങ്ങളിലും സ്ഥിതി അതല്ല. സ്ത്രീയെ സാമൂഹ്യ മുഖ്യധാരയോട് അടുപ്പിക്കാന്‍ കെല്‍പ്പില്ലാത്തവരാണ് പലയിടത്തും. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ജൈസീ നഗര്‍ പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 10 വനിതാ പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മൂന്നു വനിതാ ജനപ്രതിനിധികള്‍ പ്രതിജ്ഞയെടുക്കുകയും ബാക്കി ഏഴു വനിതാ ജനപ്രതിനിധികകള്‍ക്കു വേണ്ടി ഭര്‍ത്താവ്,പിതാവ്,സഹോദരന്‍,മകന്‍ തുടങ്ങിയ പുരുഷന്മാര്‍ അവര്‍ക്കു വേണ്ടി സത്യപ്രതിജ്ഞ ചെയ്തതിനും നാം സാക്ഷിയായിരുന്നു. പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് അതിനു നേതൃത്വം നല്‍കിയത് . ഇത് കണ്ടിട്ടാര്‍ക്കും യാതൊരു അലോസരവും ഇന്നേവരെ ഉണ്ടായതായി അറിവില്ല.

ഈയൊരു വ്യവസ്ഥിയുടെ ഉപോല്‍പ്പന്നമാണ് ആധുനിക ജനാധിപത്യ ഇന്ത്യയെ ഭരിച്ചുകൊണ്ടിരുന്നതും ഇപ്പോഴും ഭരിക്കുന്നതും. രാജ്യത്തിന്റെ പുരോഗതി വിഭവങ്ങള്‍ എല്ലാവരിലേക്കുംവികേന്ദ്രീകരിക്കപ്പെടുന്നതിലൂടെയാണ്. അതുപോല, ജനാധിപത്യത്തിലെ രാഷ്ടട്രീയ പ്രബുദ്ധത അധികാരം സ്ത്രീകളടക്കമുള്ളവരിലേക്കു വികേന്ദ്രികരിക്കപ്പെടുന്നതിലൂടെയാണ്. രാഷ്ടപതിഭവനില്‍ കസേരകള്‍ പുരുഷഭൂരിപക്ഷ ഗവണ്‍മെന്റാല്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട സ്ത്രീകള്‍ അലങ്കരിച്ചതുകൊണ്ടുമാത്രം സാധ്യമാകുന്നതല്ല രാഷ്ട്ീയ ശാക്തീകരണമെന്ന് പാര്‍ട്ടികള്‍ക്കു വേണ്ടി പണിയെടുക്കുന്ന സ്ത്രീജനങ്ങലും മനസ്സിലാക്കണം.

ലോകത്താകമാനമുള്ള ഭരണത്തിലെ സ്ത്രീ പങ്കാളിത്തം വെച്ച് ഐക്യരാഷ്ടസഭ സമിതി വുമണ്‍ വിംഗ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 30 വര്‍ഷത്തിനിടയില്‍ ഉയര്‍ന്ന ഭറണഘടനാ പദവികളില്‍ ലിംഗസമത്വം ലോകത്ത് സാധ്യമല്ല എന്ന സൂചിപ്പിച്ചിരുന്നു. അത് നടപ്പിലാക്കാന്‍ മുന്നില്‍ നടക്കുന്നവരായി നാം മാറരുതെന്ന് ഈ വനിതാ ദിനത്തിലെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ചിന്തിക്കണം.

Tags:    
News Summary - Women's political power by shaving their heads and crying on women's day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT