അഞ്ചു വർഷത്തിനിടെ ചിനാബിലും ഝലത്തിലും ഏറെ വെള്ളം ഒഴുകിപ്പോയിരിക്കുന്നു. പീപ്ൾസ് ഡമോക്രാറ്റിക് പാർട്ടി(പി.ഡി.പി)ക്ക് അനുകൂലമായി കശ്മീർ താഴ്വരയിലുണ്ടായ അടി യൊഴുക്കും ജമ്മുവിൽ അലയടിച്ച നരേന്ദ്ര മോദി തരംഗവുമായിരുന്നു 2014ലെ ലോക്സഭ തെരെ ഞ്ഞടുപ്പിലെ ഏറ്റവും പ്രധാന സവിശേഷത. കശ്മീരിെൻറ തെരഞ്ഞെടുപ്പു ചരിത്രത്തിലാദ്യ മായി ബാരാമുല്ല, ശ്രീനഗർ, അനന്ത്നാഗ് എന്നീ മൂന്നു മണ്ഡലങ്ങളും പി.ഡി.പി തൂത്തുവാരി. ല ഡാക്കും ഉധംപൂരും ജമ്മുവും ജയിച്ച് ബി.ജെ.പിയും ചരിത്രം കുറിച്ചു. കോൺഗ്രസും നാഷനൽ കോൺ ഫറൻസും ഏറ്റവും വലിയ പരാജയം രുചിച്ചു. ഗുലാംനബി ആസാദിനെപ്പോലുള്ള അതികായൻമാർ നില ംപൂകി.
ഇനി 2019ലേക്ക് രംഗപടം നീക്കാം. സ്ഫോടനാത്മക ക്രമസമാധാനനിലയുള്ള കശ്മീർ താഴ്വരയിൽ ലോക്സഭ തെരഞ്ഞെടുപ്പ് സാധ്യമോ എന്നതാണ് ഏറ്റവും വലിയ ചോദ്യം. തദ്ദേശ തെരഞ്ഞെടുപ്പ് നടത്താൻ 2018 അവസാനം വരെ കാത്തിരുന്ന അതേ തന്ത്രം തന്നെ ലോക്സഭ തെരഞ്ഞെടുപ്പിനും പിൻപറ്റാനായിരിക്കും അധികാരികളുടെ ശ്രമമെന്നാണ് സൂചന. വോെട്ടടുപ്പു തീയതി ഏറ്റവും ഒടുവിലേക്ക് നീക്കിയും പരമാവധി സൈനിക സാന്നിധ്യം ഉറപ്പാക്കിയുമുള്ള തന്ത്രമായിരിക്കും നടപ്പാക്കുകയെന്ന് അനുമാനിക്കാം. തദ്ദേശ തെരഞ്ഞെടുപ്പിൽ താഴ്വരയിലെ പോളിങ് ശതമാനം കൂപ്പുകുത്തിയത് കണക്കിലെടുക്കാതെ മുന്നോട്ടു പോയപോലെ പൊതു തെരഞ്ഞെടുപ്പിലും പോളിങ് ശതമാനത്തെ കുറിച്ച് വേവലാതിപ്പെടാതെ നീങ്ങുമെന്നുതന്നെയാണ് കരുതുന്നത്. തീവ്രവാദികളെ പൊങ്ങാൻ അനുവദിക്കാതിരിക്കലും തെരഞ്ഞെടുപ്പ് വിരുദ്ധ നിലപാടുകാരെ അടക്കിനിർത്തലുമായിരിക്കും മുഖ്യ കർമപദ്ധതി. തീവ്രവാദി വിരുദ്ധ ഒാപറേഷനുകൾ ഇനിയും കൂടിയേക്കാം. തടവിലുള്ളവരും വീട്ടുതടങ്കലിലുള്ളവരുമായ വിഘടനവാദി നേതാക്കൾ അടുത്തെങ്ങും പുറംലോകം കാണുകയുമില്ല.
ഒരു സമയത്തും ലോക്സഭ തെരഞ്ഞെടുപ്പുകൾ കശ്മീർ ജനതയിൽ വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കാറില്ല. ജമ്മു-ലഡാക്ക് മേഖലകളിൽ ഇത്തവണ അൽപം കൂടി തണുത്തുറഞ്ഞ മട്ടാണ്. സംസ്ഥാനത്തിെൻറ ഒരു ഭാഗത്തും അടിയൊഴുക്കൊന്നും ദൃശ്യവുമല്ല. താഴ്വരയിലെ ജനങ്ങളുടെ താൽപര്യമില്ലായ്മ ജമ്മു മേഖലയിലും പ്രതിഫലിക്കുന്നുണ്ട്.
ജമ്മുവിലെ മാറ്റം
ചിനാബ് മേഖലയിൽ കാര്യമായ മുസ്ലിം ജനസംഖ്യയുണ്ടായിട്ടും ഉദ്ദംപുർ മണ്ഡലത്തിൽ ബി.ജെ.പിയുടെ വലിയ ഹിന്ദുത്വ മുഖമായ ഡോ. ജിതേന്ദ്ര സിങ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മികച്ച വിജയം കൊയ്തിരുന്നു. മുസ്ലിം വോട്ടുകൾ വിഭജിച്ചതാണ് കോൺഗ്രസിലെ ഗുലാംനബി ആസാദ് ദയനീയമായി കീഴടങ്ങാൻ ഇടയായത്. മിന്നുംവിജയത്തിെൻറ ബലത്തിൽ മോദിയുടെ ഇഷ്ടം പിടിച്ചുപറ്റിയ സിങ്ങിന്, പി.എം.ഒ വകുപ്പിെൻറ ചുമതലതന്നെ മന്ത്രിസഭയിൽ ലഭിക്കുകയും ചെയ്തു. ജമ്മുവിലെ തകർപ്പൻ ജയത്തോടെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ജുഗൽ കിഷോറും താരമായി. ഇൗ രണ്ടു മണ്ഡലങ്ങളിലെയും വിജയമാണ് യഥാർഥത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുകൾ തൂത്തുവാരാൻ ബി.ജെ.പിക്ക് കരുത്തായത്.
എന്നാൽ, മോദിപ്രഭാവം മങ്ങിയതും മന്ത്രിമാരുടെയും എം.പിമാരുടെയും എം.എൽ.എമാരുടെയും മോശം പ്രകടനവും ഒപ്പം പി.ഡി.പി-ബി.ജെ.പി സഖ്യസർക്കാറിെൻറ പരാജയവും ജമ്മു മേഖലയിൽ പാർട്ടി നേടിയ ആധിപത്യം കുറച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തേതിൽനിന്ന് വ്യത്യസ്തമായി, ബി.ജെ.പി ജയിക്കുന്ന സാഹചര്യം ഉണ്ടാവരുതെന്ന മുസ്ലിം വോട്ടർമാരുടെ തിരിച്ചറിവും ശ്രദ്ധേയമാണ്. തെരഞ്ഞടുപ്പിനു മുമ്പുതന്നെ കോൺഗ്രസ്-നാഷനൽ കോൺഫറൻസ് സഖ്യം നിലവിൽവരുകകൂടി ആയാൽ ബി.ജെ.പിയുടെ സാധ്യത പരുങ്ങലിലാവും. ലഡാക്കിൽ 36 വോട്ടിെൻറ അപ്രതീക്ഷിത ജയം ബി.ജെ.പിക്ക് സമ്മാനിച്ചത് ലെഹ്, കാർഗിൽ ജില്ലകളിൽ കോൺഗ്രസ് വോട്ട് ഭിന്നിച്ചതാണ്. ലഡാക്കിനെ ജമ്മു-കശ്മീരിൽനിന്ന് വേർപെടുത്തികിട്ടുമെന്ന പ്രതീക്ഷയിൽ ലഡാക്ക് യൂനിയൻ ടെറിട്ടറി ഫ്രണ്ട് (എൽ.യു.ടി.എഫ്) ബി.െജ.പിയുമായി ചേർന്നതും നിർണായകമായി. ലഡാക്ക് സ്വയംഭരണ കൗൺസിലിന് കൂടുതൽ അധികാരം നൽകാനുള്ള നടപടികൾ വേഗത്തിലായിട്ടും പക്ഷേ, വേർപെടുത്തൽ നടന്നില്ല. ഇതോടെ, ലഡാക്കിൽനിന്ന് ജയിച്ച തപ്സ്താൻ ച്വിവാഗിെൻറ രാജിയും സംഭവിച്ചു. ഇത് മേഖലയിൽ ബി.ജെ.പിക്ക് അവശേഷിച്ച പ്രതീക്ഷയും നഷ്ടപ്പെടുത്തിയിരിക്കുന്നു എന്നു പറയേണ്ടിവരും. 2019ൽ ലഡാക്കിൽ അനുയോജ്യനായ ഒരു സ്ഥാനാർഥിയെ കണ്ടത്തുന്നതുപോലും ബി.ജെ.പിക്ക് ശ്രമകരമായിരിക്കും.
താഴ്വാരത്തെ കാഴ്ചകൾ
കശ്മീർ മേഖലയിലെ മൂന്നു മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു വിശേഷങ്ങൾ കുറേക്കൂടി കൗതുകകരമാണ് ഇത്തവണ. ദക്ഷിണ കശ്മീരിലെ അനന്ത്നാഗിൽനിന്ന് വിജയിച്ച മഹ്ബൂബ മുഫ്തി മുഖ്യമന്ത്രിയാകാൻ വേണ്ടി 2016ൽ എം.പി സ്ഥാനം രാജിവെച്ചതിനുശേഷം മണ്ഡലം ഒഴിഞ്ഞുകിടക്കുകയാണ്. 2017ൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ അനന്ത്നാഗിലേക്ക് മഹ്ബൂബ തെൻറ സഹോദരൻ തസദ്ദുഖ് മുഫ്തിയെ ആയിരുന്നു മുന്നോട്ടുവെച്ചത്. എന്നാൽ, അവസാന നിമിഷം ശ്രീനഗർ-ബുധ്ഗാം മണ്ഡലത്തിൽ അരങ്ങേറിയ വൻ അക്രമസംഭവത്തെ തുടർന്ന് തെരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു. നിരവധി തവണ ക്രമസമാധാന നില വിലയിരുത്തിയിട്ടും ഉപതെരഞ്ഞെടുപ്പ് നടത്താൻ കഴിയാതിരുന്നത് ദക്ഷിണ കശ്മീരിലെ നിലവിലുള്ള യഥാർഥ അവസ്ഥ വെളിവാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയോട് മുഖംതിരിഞ്ഞു നിൽക്കുന്ന മേഖലയിലെ ജനങ്ങളുമായി ബന്ധപ്പെടാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയാത്ത അവസ്ഥയാണിപ്പോൾ. കനത്ത സുരക്ഷയുടെ തണലിൽ മഹ്ബൂബ മുഫ്തിയും ഫാറൂഖ് അബ്ദുല്ലയും ഉമർ അബ്ദുല്ലയും ഏതാനും പൊതുപരിപാടികൾ സംഘടിപ്പിച്ചിരുന്നു. സ്ഥാനാർഥികളാരെന്നതു സംബന്ധിച്ച് ഒരു പാർട്ടിയും ഇതുവരെ ഒരു സൂചനയും തന്നിട്ടുമില്ല.
കശ്മീരിെൻറ തെരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവുംവലിയ അട്ടിമറികളിലൊന്നിൽ ഫാറൂഖ് അബ്ദുല്ലയെന്ന അതികായനെ വീഴ്ത്തിയ പി.ഡി.പിയിലെ താരിഖ് ഹാമിദ് കർറയുടെ വിജയഗാഥയാണ് ശ്രീനഗർ മണ്ഡലത്തിന് പറയാനുള്ളത്. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പി-പി.ഡി.പി സഖ്യത്തിൽ പ്രതിഷേധിച്ച് കർറ എം.പി സ്ഥാനം രാജിവെക്കുകയുണ്ടായി. അവിശുദ്ധ ബന്ധത്തിനെതിരായ ഒറ്റയാൾ പോരാട്ടം നയിച്ചയാൾ എന്ന പരിവേഷം ഇതിലൂടെ കർറ നേടി. ഇതിനിടെ അദ്ദേഹം കോൺഗ്രസിലേക്ക് ചേക്കേറി. പിന്നീട് മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എൻ.സി സ്ഥാനാർഥി ഫാറൂഖ് അബ്ദുല്ലക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുകയും െചയ്തു. 7.1 ശതമാനം മാത്രം പോളിങ് രേഖപ്പെടുത്തിയ ആ ഉപതെരഞ്ഞെടുപ്പ് പക്ഷേ, രക്തരൂഷിത വോെട്ടടുപ്പായി മാറുകയുണ്ടായി. 10 പേരാണ് അന്നു കൊല്ലപ്പെട്ടത്.
അവശേഷിക്കുന്ന മണ്ഡലമായ ബാരാമുല്ലയിൽ പി.ഡി.പിയിലെ മുസഫർ ബേഗാണ് പ്രതിനിധാനംചെയ്യുന്നത്. കശ്മീരിലെ കൊലപാതകങ്ങളിലും കേന്ദ്രത്തിെൻറ മനോഭാവത്തിലുമുള്ള പ്രതിഷേധത്തിെൻറ ഭാഗമായി സിവിൽ സർവിസ് ഉപേക്ഷിച്ച് രാജ്യത്തെ ഞെട്ടിച്ച ഷാ ൈഫസൽ എന്ന ഒന്നാംറാങ്കുകാരൻ മത്സരിക്കാൻ സാധ്യതയുള്ള മണ്ഡലം കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.